തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് 'സേവ് എ ഇയര്‍'(സേ) പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കുന്നത്.
സ്‌കൂള്‍ തലത്തില്‍ ചോദ്യ പേപ്പർ തയാറാക്കി സേ പരീക്ഷ നടത്തി അര്‍ഹരായവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. മേയ് 10നു മുന്‍പ് ഈ പരീക്ഷ ഹൈസ്‌കൂളുകളില്‍ നടത്തണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. നിലവില്‍ 9-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക പരീക്ഷയിലെ നിലവാരം മാനദണ്ഡമാക്കാതെ തന്നെ അടുത്ത ക്ലാസിലേക്കു പ്രവേശനം അനുവദിക്കുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം 8-ാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും അടുത്ത ക്ലാസിലേക്ക് പ്രവേശനം നല്‍കുന്ന രീതി തുടരും. എന്നാല്‍ വാര്‍ഷിക പരീക്ഷ എഴുതിയിരിക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലവും മറ്റു കാരണങ്ങളാലും വാര്‍ഷിക പരീക്ഷ എഴുതാന്‍ കഴിയാത്ത 8-ാം ക്ലാസ് വരെയുള്ളവര്‍ക്കായി സ്‌കൂള്‍ തലത്തില്‍ ചോദ്യ പേപ്പർ തയാറാക്കി വീണ്ടും പരീക്ഷ നടത്തും.
വാര്‍ഷിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള സ്ഥാനക്കയറ്റ പട്ടിക മേയ് 2ന് പ്രസിദ്ധീകരിക്കണം. 9-ാം ക്ലാസ് വരെയുള്ള കുട്ടികളില്‍ വാര്‍ഷിക പരീക്ഷയില്‍ മോശം പ്രകടനം കാഴ്ച വച്ചവര്‍ അടുത്ത ക്ലാസിലേക്കു പ്രവേശനം നല്‍കും മുമ്പായി വീണ്ടും പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കണമെന്ന് എസ്സിഇആര്‍ടി പുറത്തിറക്കിയ കരട് രേഖയില്‍ നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ തുടക്കമായാണ് 9-ാം ക്ലാസില്‍ ഇത്തവണ സേ പരീക്ഷ നടത്തുന്നത്. അടുത്ത അധ്യയന വര്‍ഷം മുഴുവന്‍ ക്ലാസിലും ഇതു നടപ്പാക്കിയേക്കും. പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ