കണ്ണൂര്‍: തോട്ടട ഐടിഐയില്‍ കെഎസ് യു പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അറിവോടെയാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. തന്നെ വന്നു കണ്ടതിന് ശേഷമാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ ക്യാംപസിലേക്ക് പോയതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞതില്‍ നിന്നുതന്നെ ഇതു വ്യക്തമാണ്. ക്യാംപസില്‍ മറ്റു സംഘടനകള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് വിലക്കുന്നത് തങ്ങളുടെ ജോലിയല്ലെന്നും ആര്‍ഷോ പറഞ്ഞു.
അക്രമം നടന്ന ഐടിഐ ക്യാംപസില്‍ എബിവിപിക്ക് യൂനിറ്റുണ്ട്. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയുടെ നേതൃത്വത്തിലാണ് അക്രമം ആദ്യം നടത്തിയത്. ഈ കാര്യം വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇലക്ഷന്‍ നടക്കുന്നതിന്റ തലേ ദിവസം അവിടെ അക്രമം അഴിച്ചു വിടേണ്ട ആവശ്യമില്ല. തങ്ങള്‍ ജയിക്കുന്ന ക്യാംപസാണത്. അവിടെ അക്രമം നടത്തേണ്ടത് കെഎസ് യുവിന്റെ ആവശ്യമായിരുന്നു. തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കലായിരുന്നു അവരുടെ ലക്ഷ്യമെന്നും ആര്‍ഷോ ആരോപിച്ചു.
ക്യാംപസുകളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിരുകിക്കയറ്റുകയാണ്. ഇടുക്കിയില്‍ ധീരജിനെ കൊന്നത് ഇവരാണ്. കെപിസിസി പ്രസിഡന്റിന്റെ ആഹ്വാനപ്രകാരമാണ് പ്രൊട്ടക്ഷന്‍ സെല്‍ രൂപീകരിച്ചത്. തോട്ടട ഐടിഐയിലെ അക്രമത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന് ശിരസിന് സാരമായി പരുക്കേറ്റിട്ടുണ്ട്. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എസ്എഫ്‌ഐ പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ പ്രവര്‍ത്തകരുടെ ശരീരത്തില്‍ നിന്നും ചോര കിനിഞാല്‍ ശക്തമായി പ്രതിരോധിക്കുമെന്നും ആര്‍ഷോ പറഞ്ഞു. മാധ്യമങ്ങള്‍ കെഎസ്‌യുവിന് പ്രത്യേക പരിലാളനകള്‍ നല്‍കുകയാണ്. പൂക്കോട് വെറ്റിനറി കോളേജിലും സംസ്‌കൃത കോളേജിലും എസ്എഫ്‌ഐ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിച്ചുവെന്നും ആര്‍ഷോ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക