

തൊടുപുഴ: കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യയിൽ സൊസൈറ്റി ജീവനക്കാർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി. വിഷയത്തിൽ നേരത്തെ സസ്പെൻഷനിലായ കട്ടപ്പന റൂറൽ ഡെവലപ്പ്‌മെന്റ് കോർപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലാർക്ക് സുജാ മോൾ ജോസ്, ജൂനിയർ ക്ലാർക്ക് ബിനോയ് തോമസ് എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയത്. ഇന്ന് ഭരണ സമിതി യോഗം ചേർന്നാണ് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.
സാബുവിന്റെ ആത്മഹത്യാക്കുറിപ്പിൽ മൂവരുടെയും പേരുകൾ ഉണ്ടായിരുന്നു. മൂവർക്കുമെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് സാബുവിന്റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പ്രത്യേക അന്വേഷണ സംഘമാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയത്. നേരത്തെ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തിരുന്നു. കട്ടപ്പന എഎസ്പിയുടെ നേതൃത്വത്തിലുള്ള ഒൻപതംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സംഭവത്തിൽ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പൊലീസ് വ്യക്തമാക്കിയിരുന്നു.
സാബുവിന്റെ ഭാര്യയുടെയും രണ്ടു മക്കളുടെയും മൊഴി കഴിഞ്ഞ ദിവസം എടുത്തിരുന്നു. ഭരണസമിതിയംഗം ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തു വന്നിട്ടും പൊലീസ് കേസ് എടുക്കാൻ തയ്യാറായില്ലെന്ന് സാബുവിന്റെ കുടുംബം ആരോപിക്കുന്നു. ഭീഷണി സന്ദേശം പുറത്തുവന്ന പശ്ചാത്തലത്തിൽ സാബുവിന്റെ ഫോണും പരിശോധനയ്ക്കു വിധേയമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates