

കൊച്ചി: ലോക്കറിൽ വയ്ക്കാൻ ഭാര്യ നല്‍കിയ സ്വർണം പണയംവച്ച ഭർത്താവ് കുറ്റക്കാരനെന്ന് ഹൈക്കോടതി. ഭർത്താവ് വിശ്വാസവഞ്ചന കാണിച്ചിതായി തെളിഞ്ഞതായി കോടതി പറഞ്ഞു. ആറ് മാസം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള മജിസ്ട്രേട്ട് കോടതി വിധി ജസ്റ്റിസ് എ ബദറുദീൻ ശരിവച്ചു. കൂടാതെ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം.
2009ലാണ് ദമ്പതികൾ വിവാഹിതരാവുന്നത്. വിവാഹ സമ്മാനമായി ലഭിച്ച 50 പവൻ സ്വർണം ബാങ്ക് ലോക്കറിൽ സൂക്ഷിക്കാൻ ഭാര്യ ആവശ്യപ്പെടുകയായിരുന്നു. ചോദിക്കുമ്പോൾ എടുത്തുതരണമെന്നും പറഞ്ഞിരുന്നു. എന്നാൽ സ്വർണം തിരികെ ചോദിച്ചപ്പോഴാണ് തന്റെ അറിവോ സമ്മതമോ ഇല്ലാതെ അതു പണയം വച്ചിരിക്കുകയാണെന്ന് ഭാര്യ അറിയുന്നത്. തുടർന്ന് ദമ്പതികൾ തമ്മിൽ തകർമുണ്ടാവുകയും ഇവരുടെ വിവാഹബന്ധം തകരുകയുമായിരുന്നു. മാതാപിതാക്കളുടെ അടുക്കലേക്ക് ഭാര്യ മടങ്ങുകയും പണം വച്ച സ്വർണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. ഇടനിലക്കാർ വഴിയുണ്ടാക്കിയ കരാര്‍ പ്രകാരം സ്വർണം തിരികെ എടുത്തു നൽകാമെന്ന് ഭർത്താവ് പറഞ്ഞു. എന്നാൽ ഇത് നടപ്പായില്ല. ഇതോടെയാണ് ഭാര്യ കോടതിയെ സമീപിച്ചത്.
ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് സ്വർണം സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചത് വിശ്വാസ വഞ്ചനയാണ് എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ഇതിനായി, രേഖകൾ വ്യാജമായി ഉണ്ടാക്കിയെന്നും ഇതും ഭാര്യയെ വഞ്ചിക്കലായിരുന്നു എന്നും പ്രോസിക്യൂഷൻ വാദിച്ചു. കേസ് ആദ്യം പരിഗണിച്ച മജിസ്ട്രേട്ട് കോടതി ഐപിസി 406 വകുപ്പ് അനുസരിച്ച് പ്രതി കുറ്റക്കാരനെന്നു വിധിക്കുകയും മറ്റു വകുപ്പുകൾ ഒഴിവാക്കുകയും ചെയ്തു. പ്രതിക്ക് കോടതി ആറുമാസം തടവാണ് ശിക്ഷയായി വിധിച്ചു. ഇതിനെതിരെ പ്രതി സെഷൻസ് കോടതിയെ സമീപിച്ചു. മജിസ്ട്രേട്ട് കോടതി വിധി ശരിവയ്ക്കുകയാണ് സെഷൻസ് കോടതിയും ചെയ്തത്. മാത്രമല്ല, 5 ലക്ഷം രൂപ നഷ്ടപരിഹാരമായി പരാതിക്കാരിക്ക് നൽകാനും കോടതി ഉത്തരവിട്ടു.
ഇതിനെതിരെ ഭർത്താവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഇപ്പോൾ ജസ്റ്റിസ് ബദറുദീന്റെ വിധി. കേവലമൊരു വിശ്വാസ വഞ്ചന ക്രിമിനൽ കുറ്റമായി കാണാൻ കഴിയില്ലെങ്കിലും അതിനുള്ള സാഹചര്യങ്ങൾ പ്രധാനമാണെന്ന് കോടതി നിരീക്ഷിച്ചു. ഭാര്യയോട് വിശ്വാസവഞ്ചന കാണിക്കുകയാണ് ഭർത്താവ് ചെയ്തത്. മാത്രമല്ല, ഭാര്യയുടെ മാതാവും ഇക്കാര്യങ്ങൾ ശരിവച്ചിട്ടുണ്ട്. കേസിലെ 5ാം സാക്ഷിയായ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മാനേജരുടെ മൊഴിയും ഭര്‍ത്താവ് കുറ്റക്കാരനാണെന്നു തെളിയിക്കുന്നതായും കോടതി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
