'പണം കിട്ടിയാല്‍ സതീശന്‍ എന്തും പറയും, സിപിഎം വിലക്കെടുത്ത് പറയിപ്പിക്കുന്നത്': ആരോപണം തള്ളി തൃശൂര്‍ ജില്ലാ പ്രസിഡന്റ്- വിഡിയോ

സാമ്പത്തിക ക്രമക്കേട് ഉള്‍പ്പടെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പ് സതീശനെ പുറത്താക്കിയതാണെന്ന് അനീഷ് കുമാര്‍
aneesh kumar
അനീഷ് കുമാറിന്റെ പത്രസമ്മേളനത്തിൽ നിന്ന് വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസിലെ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ വെളിപ്പെടുത്തല്‍ തള്ളി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍. സാമ്പത്തിക ക്രമക്കേട് ഉള്‍പ്പടെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പ് സതീശനെ പുറത്താക്കിയതാണെന്ന് അനീഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സിപിഎം നേതൃത്വമാണ് സതീശനെ വിലക്കെടുത്തതെന്നും ആരോപിച്ചു.

സാമ്പത്തിക ക്രമക്കേട് ഉള്‍പ്പടെ നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആ സ്ഥാനത്തു നിന്ന് പുറത്താക്കുന്നത്. അതിന്റെ വൈരാഗ്യത്തിലാണ് ആരോപണവുമായി രംഗത്തെത്തിയത്. കൂടാതെ ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ ജയസാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ വേണ്ടി സിപിഎം നേതൃത്വമാണ് അദ്ദേഹത്തെ വിലയ്‌ക്കെടുത്ത് ഇങ്ങനെ പറയിപ്പിച്ചത്. പണം കിട്ടിക്കഴിഞ്ഞാല്‍ സതീശന്‍ എന്തും പറയും. അത് ഞങ്ങള്‍ക്ക് വ്യക്തമായിട്ട് അറിയാം.

സതീശനെ പുറത്താക്കിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞെന്നും ഇങ്ങനെയൊക്കെ നടന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം പൊലീസിനോട് നേരത്തെ പറഞ്ഞില്ലെന്നും അനീഷ് ചോദിച്ചു. ഉപതെരഞ്ഞെടുപ്പിനിടെ എന്തിനു വേണ്ടിയാണ് ഇത് പറയുന്നതെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. അയാള് പറയുന്നത് കളവാണെന്ന് കൃത്യമായി മനസിലാവും. ഞാനും കെ സുരേന്ദ്രനും നിയമസഭാ സ്ഥാനാര്‍ത്ഥിയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് ഞാന്‍ തൃശൂര്‍ ഓഫിസിലേക്ക് തിരിച്ചെത്തിയത്. ഞാന്‍ മുഴുവന്‍ സമയത്തും കുന്നംകുളത്തായിരുന്നു. കെ സുരേന്ദ്രന്‍ ഒരിക്കല്‍ പോലും തൃശൂര്‍ ജില്ലയില്‍ പ്രവേശിപ്പിച്ചിട്ടില്ല. ഞങ്ങളുടെ കോള്‍ ഹിസ്റ്ററി പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടും. - അനീഷ് കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായി ചാക്കില്‍ കെട്ടി പണം കൊണ്ടുവന്നത് കോഴിക്കോട് സ്വദേശി ധര്‍മ്മരാജ് ആണെന്നാണ് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍ പറഞ്ഞത്. പണമെത്തിച്ച ധര്‍മ്മരാജന് ബിജെപി മുറിയെടുത്ത് നല്‍കിയെന്നും ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍ പറഞ്ഞു.ആറു ചാക്കില്‍ കെട്ടിയാണ് പണം കൊണ്ടുവന്നത്. ടെമ്പോയിലാണ് എത്തിച്ചത്. ചാക്കു നിറയെ പണമുണ്ടായിരുന്നെങ്കിലും, അതിനകത്ത് പണമാണെന്ന് താന്‍ അറിഞ്ഞത് പിന്നീടാണെന്നും സതീശന്‍ പറഞ്ഞു. സ്വാഭാവികമായിട്ടും വിചാരണ സമയത്ത് കോടതിയില്‍ പറയാനിരുന്ന കാര്യങ്ങളാണ്. മനസ്സിലിരുന്ന് കുറേനാളായി വിങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതേക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചതുകൊണ്ട് ഇപ്പോള്‍ വെളിപ്പെടുത്തിയതാണെന്നും സതീശന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com