ആറു ചാക്കില്‍ കെട്ടി പണം കൊണ്ടുവന്നു, ഓഫീസില്‍ സൂക്ഷിച്ചു; കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ വെട്ടിലാക്കി മുന്‍ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍

ചാക്കില്‍ നിന്നും ആളുകള്‍ പണമെടുക്കുന്നതു കണ്ടപ്പോഴാണ് പണമാണെന്ന് മനസ്സിലായത്
thirur satheesan
തിരൂർ സതീശൻ ടിവി ദൃശ്യം
Updated on
1 min read

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ വെട്ടിലാക്കി മുന്‍ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായി ചാക്കില്‍ കെട്ടി പണം കൊണ്ടുവന്നു. പണം കൊണ്ടുവന്നത് കോഴിക്കോട് സ്വദേശി ധര്‍മ്മരാജ് ആണ്. പണമെത്തിച്ച ധര്‍മ്മരാജന് ബിജെപി മുറിയെടുത്ത് നല്‍കിയെന്നും ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍ പറഞ്ഞു.

ആറു ചാക്കില്‍ കെട്ടിയാണ് പണം കൊണ്ടുവന്നത്. ടെമ്പോയിലാണ് എത്തിച്ചത്. ചാക്കു നിറയെ പണമുണ്ടായിരുന്നെങ്കിലും, അതിനകത്ത് പണമാണെന്ന് താന്‍ അറിഞ്ഞത് പിന്നീടാണെന്നും സതീശന്‍ പറഞ്ഞു. സ്വാഭാവികമായിട്ടും വിചാരണ സമയത്ത് കോടതിയില്‍ പറയാനിരുന്ന കാര്യങ്ങളാണ്. മനസ്സിലിരുന്ന് കുറേനാളായി വിങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതേക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചതുകൊണ്ട് ഇപ്പോള്‍ വെളിപ്പെടുത്തിയതാണെന്നും സതീശന്‍ പറഞ്ഞു.

അനധികൃതമായ പണം ആണോയെന്ന് അറിയില്ല. ഓഫീസില് കുറേ പണം വന്നു, അതു സൂക്ഷിച്ചു. കൊടുക്കേണ്ട ആളുകള്‍ക്ക് അതാതിന്റെ ചുമതലപ്പെട്ട ആളുകള്‍ കൊടുത്തിട്ടുണ്ട്. അതെല്ലാം ജില്ലാ നേതാക്കള്‍ ചെയ്യേണ്ടതാണ്. ഓഫീസ് സെക്രട്ടറി എന്ന നിലയില്‍ ഓഫീസിലെ കാര്യങ്ങളാണ് താന്‍ ശ്രദ്ധിച്ചത്. സത്യസന്ധമായ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തും. സംഭവങ്ങള്‍ നടക്കുന്ന സമയത്തൊക്കെ കുറച്ച് പണം അവിടെയുണ്ടായിരുന്നു. അതിന്റേതായ കുറേ കാര്യങ്ങള്‍ പിന്നീട് പറയാം.

ചാക്കില്‍ നിന്നും ആളുകള്‍ പണമെടുക്കുന്നതു കണ്ടപ്പോഴാണ് പണമാണെന്ന് മനസ്സിലായത്. നമ്മുടെ പേരില്‍ വിശ്വസിച്ച് ഓഫീസിന്റെ കാര്യങ്ങളും താക്കോലും ഏല്‍പ്പിക്കുമ്പോള്‍ അവിടെ നമ്മുടെ പേരില്‍ കറപ്ഷന്‍ വരാന്‍ പാടില്ലെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് രാത്രിയിലും പകലുമെല്ലാം ശ്രദ്ധിച്ചിരിക്കണം. ഇപ്പോള്‍ മാധ്യമങ്ങള്‍ ചോദിച്ചതുകൊണ്ടാണ് യാഥാര്‍ത്ഥ്യം പറഞ്ഞത്. ഇപ്പോള്‍ ഞാന്‍ ഓഫീസ് സെക്രട്ടറിയല്ല. അന്ന് ഓഫീസ് സെക്രട്ടറിയായിരുന്നു. അന്ന് ജില്ലാ നേതാക്കളും പാര്‍ട്ടി നേതൃത്വവും പറഞ്ഞതാണ് മൊഴി കൊടുക്കേണ്ടി വന്നത്. കോടതിയില്‍ മൊഴി കൊടുക്കാന്‍ പോകുന്ന സത്യാവസ്ഥകളാണ് തുറന്നുപറഞ്ഞതെന്നും തിരൂര്‍ സതീശന്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തുറന്നു പറയും. തുറന്നു പറയാന്‍ ഒരു മടിയുമില്ല. പാര്‍ട്ടി എന്നു പറയുന്നത് ഒരു വ്യക്തിയല്ല. വ്യക്തികള്‍ വരും പോകും. പ്രസ്ഥാനം എന്നു പറയുന്നത് നമ്മുടെ ഹൃദയത്തിലും രക്തത്തിലുമുള്ളതല്ലേ എന്നും തിരൂര്‍ സതീശന്‍ പറഞ്ഞു. കഴിഞ്ഞനിയമസഭ തെരഞ്ഞെടുപ്പു കാലത്ത്, ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കാനായി കൊണ്ടുവന്ന മൂന്നരക്കോടി രൂപയുടെ പണം തൃശൂര്‍ കൊടകര ദേശീയപാതയില്‍ വെച്ച് ക്രിമിനല്‍ സംഘം തട്ടിയെടുത്തെന്നാണ് കേസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com