
ഒരു കുറ്റകൃത്യത്തിന്റെ ചുരുളഴിക്കുന്നതിനും കുറ്റവാളിയെ കൈയ്യോടെ പിടികൂടുന്നതിനുമായി കേരളത്തില്‍ നിന്നൊരു പൊലീസ് സംഘം വടക്കേ ഇന്ത്യന്‍ സംസ്ഥാനത്തിലേക്ക് യാത്ര തിരിക്കുന്നു. സ്വന്തമായി വാഹനമോടിച്ചു കൊണ്ടുള്ള ദിവസങ്ങള്‍ നീളുന്ന യാത്ര, അതിനിടയില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍. പിറകെ, നിര്‍ദ്ദിഷ്ട സ്ഥലത്തെത്തി കുറ്റവാളിയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായുള്ള അന്വേഷണങ്ങളും തിരച്ചിലുകളും. ഒടുവില്‍, തിരഞ്ഞുപോയ കുറ്റവാളിയെ സാഹസികമായി പിടികൂടി കൊണ്ടുള്ള വിജയകരമായ മടക്കം...
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി തകര്‍ത്താടിയ 'കണ്ണൂര്‍ സ്‌ക്വാഡ്' ന്റെ കഥാസാരമാണിതെന്ന് ചിന്തിച്ചവരുണ്ടെങ്കില്‍ തെറ്റി. മലയാളി യുവാവില്‍ നിന്നും ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയ ഗുജറാത്ത് സ്വദേശിയായ റീതന്‍ കീര്‍ത്ത്ഭായ് ഹക്കാനി എന്ന യുവാവിനെ വട്ടമിട്ട് പിടിച്ച കേരള പൊലീസിന്റെ സ്വന്തം 'എറണാകുളം റൂറല്‍ സ്‌ക്വാഡ്' ന്റെ സമീപകാല ഓപ്പറേഷനാണിത്. സസ്‌പെന്‍സും ട്വിസ്റ്റുകളും ചേസിങും ഉള്‍പ്പടെ വരിക്കുവരി അണിനിരന്ന ഒരു ഒന്നാന്തരം കേരള പൊലീസ് ത്രില്ലര്‍.
കഥ തുടങ്ങുന്നതിങ്ങനെ: ഓണ്‍ലൈന്‍ ട്രേഡിങിലൂടെ തനിക്ക് 7.80 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയുമായി എറണാകുളം കിഴക്കമ്പലം സ്വദേശി തടിയിട്ടപ്പറമ്പ് പൊലീസിനെ സമീപിക്കുന്നു. തട്ടുപ്പുകാരന്‍ തന്നെ സമൂഹമാധ്യമത്തിലൂടെയാണ് പരിചയപ്പെടുന്നതെന്നും ക്രമേണയുള്ള പരിചയം മുഖേന അയാള്‍ ഷെയര്‍ ചെയ്ത ട്രേഡിങ് ആപ്പിലൂടെ 2025 ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 7 വരെയുള്ള കാലയളവില്‍ വിവിധ അക്കൗണ്ടുകളിലേക്കായി ആകെ 7.80 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കിയെന്നുമായിരുന്നു പരാതി. നിക്ഷേപിച്ച തുകയും കണ്ണഞ്ചിപ്പിക്കുന്ന ലാഭവിഹിതവുമെല്ലാം ട്രേഡിങ് ആപ്പില്‍ കാണിച്ചിരുന്നുവെങ്കിലും പിന്‍വലിക്കാനായി ശ്രമിച്ചപ്പോള്‍ പ്രതി കമ്മീഷന്‍ ആവശ്യപ്പെട്ടുവെന്നും പരാതിക്കാരന്‍ അറിയിച്ചു. ഈ ഘട്ടത്തിലാണ് താന്‍ തട്ടിപ്പിനിരയായി എന്ന തിരിച്ചറിവുണ്ടായതെന്നും പരാതിക്കാരന്‍ പൊലീസിനെ ബോധിപ്പിച്ചു.
സംഭവത്തില്‍ സ്വാഭാവികമായുള്ള നടപടിയെന്നോളം വെറുമൊരു കേസ് രജിസ്റ്റര്‍ ചെയ്ത് മുന്നോട്ടുപോവുന്നതിലുപരി, പ്രതിയെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കുകയും പരാതിക്കാരന് നഷ്ടപ്പെട്ട തുക ഒരണ പോലും കുറയാതെ വീണ്ടെടുക്കുക എന്നതുമായിരുന്നു തടിയിട്ടപ്പറമ്പ് പൊലീസിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പരാതി സംബന്ധിച്ച വിവരങ്ങള്‍ എറണാകുളം റൂറല്‍ എസ്.പി വൈഭവ് സക്‌സേനയെ (നിലവില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയില്‍ ഡെപ്യൂട്ടേഷനില്‍) അറിയിക്കുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അദ്ദേഹം എസ്‌ഐ അജിമോന്‍, സീനിയര്‍ സിപിഒ കെ.കെ ഷിബു, സിപിഒമാരായ മിഥുന്‍ മോഹന്‍, കെ വിനോദ് എന്നിവരടങ്ങിയപ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും വിശദമായ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്യുന്നു.
അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ പരാതിക്കാരനില്‍ നിന്ന് തട്ടിയ പണം ആദ്യം മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള ബാങ്കിന്റെ അക്കൗണ്ടിലേക്കും അവിടെ നിന്ന് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുജറാത്തിലെ സൂറത്തിലുള്ള കത്തോര്‍ ഗാം ബ്രാഞ്ചിലെ അക്കൗണ്ടിലേക്കും മാറ്റിയതായി അന്വേഷണസംഘം കണ്ടെത്തുന്നു. എന്നാല്‍ തട്ടിപ്പിന്റെ സൂത്രധാരന്മാര്‍ സൂറത്തില്‍ തന്നെയാണോ എന്ന സംശയം അവശേഷിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പണം അതേ ബ്രാഞ്ചില്‍ നിന്നും മുഴുവനായും ചെക്ക് മുഖേന പിന്‍വലിച്ചുവെന്ന വിവരം ലഭിക്കുന്നു. ഇതോടെ തട്ടിപ്പുവീരന്മാര്‍ സൂറത്തിലുണ്ടെന്ന ഉറപ്പിലേക്ക് അന്വേഷണസംഘം എത്തിച്ചേരുന്നു. പിന്നീട് ഒട്ടും വൈകിയില്ല, 'എറണാകുളം റൂറല്‍ സ്‌ക്വാഡ്' സൂറത്തിലേക്ക് തിരിക്കുന്നു.
ട്വിസ്റ്റ്... ട്വിസ്റ്റിന്മേല്‍ ട്വിസ്റ്റ്
സൂറത്തിലെത്തിയ സംഘം ആദ്യം പോവുന്നത് ബാങ്ക് ഓഫ് ഇന്ത്യയുടെ കത്തോര്‍ ഗാം ബ്രാഞ്ചിലേക്കാണ്. അവിടെയുള്ള രേഖകള്‍ പരിശോധിച്ച് നേരിട്ട് പ്രതിയിലേക്ക് എത്താമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പ്രതി റീതന്‍ വ്യാജ ആധാര്‍ കാര്‍ഡുപയോഗിച്ചാണ് ഈ അക്കൗണ്ട് തുറന്നതെന്നായിരുന്നു ബാങ്ക് അധികൃതരുടെ മറുപടി. തുടര്‍ന്നുള്ള പരിശോധനയില്‍ പ്രതി വ്യാജ ആധാറുകളും മറ്റ് വ്യാജ രേഖകളും ഉപയോഗിച്ച് നിരവധി അക്കൗണ്ടുകള്‍ പല ബാങ്കുകളിലായി തുടങ്ങിട്ടുണ്ടെന്നും അതിനാല്‍ തന്നെ ബന്ധപ്പെട്ട രേഖകളിലെ അഡ്രസ്സുകള്‍ മാനദണ്ഡമാക്കിയുള്ള അന്വേഷണം വിജയം കാണില്ലെന്നും സംഘത്തിന് മനസ്സിലാവുന്നു.
ഓപ്പറേഷന്റെ ആദ്യഘട്ടം തന്നെ വഴിമുട്ടി നിന്ന അവര്‍ക്ക് മുന്നിലേക്ക് മറ്റൊരു വാതില്‍ തുറക്കപ്പെടുന്നത് ഈ സമയത്താണ്. ബാങ്ക് ഓഫ് ഇന്ത്യയുടെ കത്തോര്‍ ഗാം ബ്രാഞ്ച് മാനേജറുടെ രൂപത്തിലായിരുന്നു അത്. അന്വേഷണ സംഘത്തിന്റെ ആത്മാര്‍ത്ഥതയും വിട്ടുകൊടുക്കില്ലെന്ന മനോഭാവവും കണ്ടായിരുന്നു അദ്ദേഹത്തിന്റെ ഇടപെടല്‍. അതായത്, ആ പ്രദേശത്തെ കുറിച്ചും പ്രദേശവാസികളെ കുറിച്ചും വ്യക്തമായി അറിയാവുന്ന അദ്ദേഹം അന്വേഷണ സംഘത്തിന് ബാങ്ക് ജീവനക്കാരുടേതിന് സമാനമായ ഐഡി കാര്‍ഡുകള്‍ കൈമാറുന്നു. അത് ഉപയോഗപ്പെടുത്തി ബാങ്കിന്റെ കെവൈസി (Know Your Customer) സംബന്ധമായ കാര്യങ്ങള്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥരെന്ന വ്യാജന സംശയിക്കുന്ന ആളുകളുടെ വീടുകളിലേക്ക് കടന്നുച്ചെല്ലാമെന്നായിരുന്നു അദ്ദേഹം മുന്നോട്ടുവച്ച ആശയം. ഈ സഹായത്തിന്റെ മറപിടിച്ചാണ് അന്വേഷണ സംഘം പ്രതി താമസിക്കുന്ന ആഡംബര ഫ്‌ലാറ്റ് കണ്ടെത്തുന്നത്. ഇത്തവണ പ്രതിയെ കൈയ്യോടെ പിടികൂടി മടങ്ങിപ്പോവാമെന്ന വിശ്വാസത്തില്‍ തന്നെയായിരുന്നു സംഘം ആ ഫ്‌ലാറ്റിലേക്ക് കടന്നുചെല്ലുന്നതും. എന്നാല്‍, പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ട് അയാളുടെ അമ്മ മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. ഇവര്‍ മുഖേന പ്രതിയിലേക്ക് അടുക്കാമെന്ന് സംഘം ആവും വിധം പരിശ്രമിച്ചുവെങ്കിലും ഒന്നും ഫലം കണ്ടില്ല. മകനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ അവര്‍ കൂട്ടാക്കിയില്ല എന്നുമാത്രമല്ല, അയാളെ ഫോണില്‍ വിളിച്ചു ബന്ധപ്പെടാനുള്ള സൗകര്യവും അവര്‍ ഓരോ തടസ്സങ്ങള്‍ പറഞ്ഞു ഒഴിവാക്കി. ഇതോടെ കൈ അകലത്തിലുള്ള പ്രതിയെ പിടികൂടാനാവാതെ അവര്‍ക്ക് അവിടെ നിന്നും മടങ്ങേണ്ടി വന്നു.
'കൈക്കൂലി' പൂട്ട്
ഓപ്പറേഷന്‍ മുന്നോട്ടു കൊണ്ടുപോവാനുള്ള മറ്റു മാര്‍ഗങ്ങളില്ലാതെ തലപുകഞ്ഞിരിക്കുന്ന അന്വേഷണ സംഘത്തിന് മുന്നിലേക്കാണ് പ്രതി തന്നെ ഓടി അടുക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി തന്റെയും അമ്മയുടെയും ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിരിക്കുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതിന്റെ ഭാഗമായി, അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണെന്ന കാര്യം വ്യക്തമാക്കി കൊണ്ടുള്ള നോട്ടീസില്‍ കണ്ട ഫോണ്‍ നമ്പറിലേക്ക് പ്രതി റീതന്‍ വാട്‌സ്ആപ്പ് വഴി ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ ഈ വിളിയെത്തിയത് അന്വേഷണ സംഘത്തിലുള്ള സീനിയര്‍ സിപിഒ കെ.കെ ഷിബുവിനായിരുന്നു. തന്റെയും അമ്മയുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും അത് പൂര്‍വസ്ഥിതിയിലാക്കി തരണമെന്നുമായിരുന്നു അയാളുടെ ആവശ്യം. പ്രത്യുപകാരമായി പണം നല്‍കാമെന്നും അയാള്‍ അറിയിച്ചു. ഇവിടെ തങ്ങളുടെ ഓപ്പറേഷന്റെ മൂന്നാംഘട്ടം മണത്ത ഷിബു, അയാളോട് കൈകൂലി സ്വീകരിച്ചു കൊണ്ട് സഹകരിക്കാമെന്ന് ഉറപ്പുനല്‍കുന്നു. എന്നാല്‍, പ്രതിയില്‍ സംശയം ജനിക്കാതിരിക്കാന്‍ അയാളുടെ അക്കൗണ്ട് തിരിച്ചെടുക്കാന്‍ പ്രായോഗിക കടമ്പകള്‍ ഏറെയാണെന്നും അമ്മയുടെ അക്കൗണ്ടില്‍ അത്രമാത്രം സങ്കീര്‍ണതകള്‍ ഇല്ലെന്നും ധരിപ്പിക്കുന്നു. താത്കാലികമായി അമ്മയുടെ ബാങ്ക് അക്കൗണ്ടെങ്കിലും പൂര്‍വസ്ഥിതിയിലാക്കി തരണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അയാള്‍ ആ 'ചൂണ്ടയില്‍' കൊത്തുന്നു. എന്നാല്‍ കെട്ടിയാടുന്ന നാടകത്തിന് ഒന്നുകൂടി ഉറപ്പുണ്ടാവണമെന്ന് അന്വേഷണ സംഘത്തിന് തോന്നുന്നു. ഇതിന്റെ ഭാഗമായി അയാളെ വീണ്ടും ബന്ധപ്പെട്ട് എത്ര രൂപ കൈക്കൂലി തരുമെന്ന് ചോദിക്കുന്നു. കൈക്കൂലിയില്‍ വീഴുന്ന ഉദ്യോഗസ്ഥനാണ് താനെന്ന് പ്രതിയെ ബോധിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഈ സമയത്ത് പ്രതി ഷിബുവിന് ഒരു ലക്ഷം രൂപ കൈക്കൂലിയായി വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ തുക പോരെന്ന് അറിയിച്ചു ഷിബു അയാളെ മടക്കുന്നു. ഈ സമയത്താണ് ആ അക്കൗണ്ടില്‍ 2,54,000 രൂപ മാത്രമാണ് ഉള്ളതെന്നും അത് തരാമെന്നും പ്രതി അറിയിക്കുന്നത്. എന്നാല്‍, ആ പറഞ്ഞതില്‍ സംശയമുണ്ടെന്ന് അറിയിച്ചു കൊണ്ട് അക്കൗണ്ടിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് അയച്ചുനല്‍കാന്‍ ഷിബു ആവശ്യപ്പെടുന്നു. ആ കാരണം ഉയര്‍ത്തികാണിച്ച് പ്രതിയെ ബാങ്കിന്റെ പരിസരത്തിലേക്ക് എത്തിക്കുകയായിരുന്നു സംഘത്തിന്റെ ഉദ്ദ്യേശം. ഒടുക്കം, അന്വേഷണ സംഘം വിരിച്ച വലയിലേക്ക് തന്നെ പ്രതി റീതന്‍ ബൈക്ക് ഓടിച്ചെത്തി.
ചേസിങ്ങും പിടിവീഴലും
പ്രതിയുടെ വരവ് പ്രതീക്ഷിച്ച് വേഷം മാറി കൊണ്ട് സംഘം നാലുഭാഗത്തായി നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്നു. വൈകിയില്ല, റീതന്‍ ബാങ്കിന്റെ മുന്നിലെത്തുന്നു, ബൈക്ക് ബാങ്കിന്റെ മുന്നിലായി തന്നെ ഒരിടത്തേക്ക് മാറ്റി നിര്‍ത്തുന്നു. എന്നാല്‍, അന്വേഷണ സംഘത്തെ വീണ്ടും മുള്‍മുനയിലാക്കി കൊണ്ട് അയാള്‍ ബാങ്കിനകത്തേക്ക് കയറാതെ പുറത്തുതന്നെ നിലയുറപ്പിക്കുന്നു. അപകടം മണത്തതുപോലെ പോലെ തോന്നിച്ച അയാള്‍ അവിടെ നിന്നും കടന്നുകളയുമോ എന്ന് സംഘം ഭയപ്പെടുന്നു. അതിന് അവസരം നല്‍കാതിരിക്കാനായി സമീപത്തെ പെട്രോള്‍ പമ്പിന് സമീപം നിലയുറപ്പിച്ചിരുന്ന സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പതിയെ പതിയെ ഇയാളുടെ അടുത്തേക്ക് നടന്നടുത്തു. ഇത് കണ്ടപാടെ സംശയം കൊണ്ട് ചുറ്റിലും കണ്ണോടിച്ചിരുന്ന പ്രതി ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇത്തവണ അന്വേഷണ സംഘത്തെ മറികടക്കാന്‍ കഴിയാതെ വരുന്നു. അതിന്റെ ഭാഗമായി ഒരു ചെറിയ ചേസിങ്ങിനും ബലപ്രയോഗത്തിനുമൊടുവില്‍ പ്രതി പിടിയിലാവുന്നു.
രക്ഷപ്പെടുത്തിയാല്‍ 15 ലക്ഷം തരാം
കേരളത്തിലേക്കുള്ള യാത്രയിലുടനീളം പ്രതി അന്വേഷണ സംഘം പറയുന്നതിനോട് സഹകരിക്കാനോ ഭക്ഷണം കഴിക്കാനോ കൂട്ടാക്കിയതുമില്ല. മാത്രമല്ല, തന്നെ രക്ഷപ്പെടാന്‍ അനുവദിച്ചാല്‍ 12 മുതല്‍ 15 ലക്ഷം രൂപ വരെ നല്‍കാമെന്നും ഇയാള്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരോട് വാഗ്ദാനം ചെയ്തുവെന്നും ഷിബു പറയുന്നു. ആ പണത്തിനായി ഏറെ കാത്തിരിക്കേണ്ടി വരില്ലെന്നും ബോംബെയിലുള്ള തന്റെ 'ഭായ്' ഈ തുക അപ്പോള്‍ തന്നെ കൈമാറുമെന്നും റീതന്‍ അറിയിച്ചതായി ഷിബു പറയുന്നു.
ഈ തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്‍ റീതന്റെ അനിയനാണെന്നും പഞ്ചാബിലെ ലുധിയാന കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇയാളും സംഘവും 'ആലിസ് ബ്ലൂ' എന്ന ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തുന്നതെന്നുമെന്നാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. ഈ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പിടികൂടാനുണ്ടെന്നും അതിനുള്ള ശ്രമം തുടരുകയാണെന്നുമെന്നാണ് സംഘം അറിയിക്കുന്നത്.
കണ്ണൂര്‍ സ്‌ക്വാഡ് റീലോഡഡ്
എറണാകുളം റൂറല്‍ പൊലീസിന്റെ ഈ ഓപ്പറേഷന് മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡുമായി നേരിട്ട് ബന്ധങ്ങള്‍ ഒന്നും തന്നെയില്ലെങ്കിലും, തുടക്കം മുതല്‍ ഒടുക്കം വരെ അങ്ങിങ്ങായി ഒട്ടനവധി സമാനതകളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് സംഘത്തിന്റെ പ്രതിയെ തേടിയുള്ള യാത്ര. അതായത്, അനേഷണ സംഘം പ്രതിയെ തേടി കേരളത്തില്‍ നിന്നും സൂറത്തിലേക്ക് യാത്ര ചെയ്യുന്നത് കാറിലാണ്.
ഈ യാത്രയെ കുറിച്ച് അന്വേഷണ സംഘത്തിന്റെ ഭാഗമായ കെ.കെ ഷിബു പറയുന്നത് ഇങ്ങനെയാണ്: 'ഇവിടെ നിന്നും ഒരു കാര്‍ സംഘടിപ്പിച്ചായിരുന്നു ഞങ്ങളുടെ യാത്ര. സൂറത്തിലെത്തിയാല്‍ ഓപ്പറേഷന്റെ ഭാഗമായി പലയിടത്തേക്കും സഞ്ചരിക്കേണ്ട ആവശ്യമുള്ളതിനാലും, പ്രതിയെ സുരക്ഷിതമായി കേരളത്തിലെത്തിക്കുന്നതിനും ആ മാര്‍ഗമാവും ഒന്നുകൂടി സൗകര്യപ്രദം എന്ന വിശ്വാസത്തിലാണ് ഞങ്ങള്‍ ആ തീരുമാനത്തിലേക്ക് നീങ്ങുന്നത്. എന്നാല്‍ യാത്ര അത്രകണ്ട് സുഖകരമല്ലായിരുന്നു. ഗുജറാത്ത് വരെയുള്ള വഴിദൂരത്തിലുപരി, 42 ഡിഗ്രിയോളം വരുന്ന ചൂടും സഹിച്ചുകൊണ്ടായിരുന്നു യാത്ര. കേരള രജിസ്‌ട്രേഷനിലുള്ള വാഹനമായതിനാല്‍ തന്നെ പ്രതിയുടെയും സഹായികളുടെയും കണ്ണുവെട്ടിച്ചു കൊണ്ടുവേണം യാത്ര എന്നതും ഒരു ബുദ്ധിമുട്ടായിരുന്നു. സൂറത്തിലെത്തി അവിടെയുള്ള യാത്രകള്‍ക്കിടയില്‍ പലപ്പോഴും വാഹനം ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ ആളൊഴിഞ്ഞ ഇടങ്ങളിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യുകയോ, തുണിയും ചെടികളും ഇലകളും കൊണ്ട് നമ്പര്‍ പ്ലേറ്റ് മറക്കേണ്ടതായും വന്ന അവസ്ഥകള്‍ ഒട്ടനവധിയുണ്ടായി. എന്നാല്‍ അതിന്റെയെല്ലാം ഫലം എന്നോളം ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയും പ്രതിയെ പിടികൂടി സുരക്ഷിതമായി കേരളത്തിലെത്തിക്കാന്‍ കഴിയുകയും ചെയ്തത് വഴി ഞങ്ങള്‍ പറഞ്ഞറിയിക്കാനാവാത്ത വിധം സന്തുഷ്ടരാണ്.'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ