വേടന്റേത് ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം, പുലിപ്പല്ല് ആരാധകന്‍ നല്‍കിയതാണോ എന്ന് കോടതിയില്‍ തെളിയിക്കണം: മന്ത്രി എ കെ ശശീന്ദ്രന്‍

റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍
rapper vedan for holding leopard teeth
മന്ത്രി എ കെ ശശീന്ദ്രന്‍, റാപ്പര്‍ വേടൻ
Updated on
1 min read

കൊച്ചി: റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. പുലിപ്പല്ല് ആരാധകന്‍ നല്‍കിയതാണോ എന്ന് കോടതിയില്‍ തെളിയിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. വേടനെതിരെ ( ഹിരണ്‍ ദാസ് മുരളി) ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ലഹരിയുമായി ബന്ധപ്പെട്ട് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന റെയ്ഡിനിടെയാണ് വേടന്‍ ഉള്‍പ്പെടയുള്ളവരെ കസ്റ്റഡിയിലെടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചത്. ആ ഘട്ടത്തില്‍ കൈവശം ഉണ്ടായിരുന്ന ചെയിനില്‍ പുലിപ്പല്ല് ഉള്ളക്കാര്യം പൊലീസാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇത് ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്ത ശേഷം വേടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ സമര്‍പ്പിക്കും. ശിക്ഷാനടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് കോടതിയാണ്. പുലിപ്പല്ല് ആരാധകന്‍ നല്‍കിയതാണോ എന്ന് വേടന്‍ കോടതിയില്‍ തെളിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ തന്നെ വേടന്‍ ഫോറസ്റ്റ് വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും മന്ത്രി അറിയിച്ചു. വനം വകുപ്പിന്റെ വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മാലയിലേത് യഥാര്‍ഥ പുലിപ്പല്ലാണെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. പുലിപ്പല്ല് കൈമാറിയത് രഞ്ജിത്ത് എന്നയാളാണെന്നും ചെന്നൈയില്‍വച്ചാണ് കൈമാറിയതെന്നുമാണ് വേടന്റെ മൊഴി. ഇയാള്‍ മലേഷ്യയില്‍ സ്ഥിരതാമസക്കാരനാണെന്നും മൊഴിയിലുണ്ട്.

പുലിപ്പല്ല് കഴിഞ്ഞ വര്‍ഷമാണ് കൈമാറിയതെന്നും മൊഴിയില്‍ പറയുന്നുണ്ട്. രഞ്ജിത്ത് എന്നയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് ഇത് എവിടെ നിന്ന് കിട്ടി എന്നതടക്കം അന്വേഷിക്കുമെന്നാണ് വിവരം.

കേസിനെ അതീവ ഗൗരവമായാണ് വനം വകുപ്പ് കാണുന്നത്. ഇന്നലെ രാത്രി തന്നെ ഇയാള്‍ക്കെതിരെ കേസെടുത്ത് കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് പുലിപ്പല്ല് എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യത്തിന് വേടന്‍ മറുപടി നല്‍കിയത്. വേടന്‍ എന്നു വിളിക്കുന്ന ഹിരണ്‍ ദാസ് മുരളിയും സഹപ്രവര്‍ത്തകരും പ്രാക്ടീസ് നടത്തുന്ന ഫ്‌ലാറ്റില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. ഒമ്പതര ലക്ഷത്തോളം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com