
കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. സുമിത്ത് എന്നയാളാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകീട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്. വെള്ളം തിളപ്പിക്കുന്ന സ്റ്റീമറാണ് പൊട്ടിത്തെറിച്ചത്.
കലൂരിലെ 'ഇഡ്ഡലി കഫേ' എന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. സ്റ്റീമര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. മരിച്ചയാള്‍ ഹോട്ടല്‍ ജീവനക്കാരനാണ്. അഞ്ചുപേരും ഇതരസംസ്ഥാന തൊഴിലാളികളാണ്.
ഉഗ്രശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. സൂരജ്. കയ്‌പോ നൈബി, യഹിയാന്‍ അലി, ലുലു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഹോട്ടലിലെ ചില്ലുകളടക്കം പൊട്ടുകയും പല സാധനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ച സുമിത്തിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചൂട് വെള്ളം വീണ് പൊള്ളൽ ഏൽക്കുകയും ചെയ്തിരുന്നു. അതീവഗുരുതരമായ സാഹചര്യത്തിലാണ് സുമിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഹോട്ടലിനുള്ളിലെ പൊട്ടിത്തെറിച്ച സ്റ്റീമർഅടുക്കള ഭാഗത്ത് ജോലിചെയ്തിരുന്നവര്‍ക്ക് മാത്രമാണ് പരിക്കേറ്റത്. എന്നാല്‍, സമീപത്തെ കടയിലേക്ക് തീ പടരുകയോ മറ്റാളുകള്‍ക്ക് പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. നിലവില്‍ സമീപത്തെ കടകള്‍ അടച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക