

കോട്ടയം: കോട്ടയത്തെ സര്‍ക്കാര്‍ നഴ്‌സിങ് കോളജ് ഹോസ്റ്റലില്‍ ജൂനിയർ വിദ്യാർഥിയെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. കേസിൽ ഇതുവരെ സ്വീകരിച്ച നടപടിയെ കുറിച്ച് പത്ത് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച നോട്ടീൽ കമ്മീഷൻ വ്യക്തമാക്കി.
അതേസമയം നഴ്‌സിങ് കോളജിലെ റാഗിങ് ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പ്രതികള്‍ തന്നെ ചിത്രീകരിച്ച വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ കട്ടിലില്‍ കെട്ടിയിട്ട് ശരീരത്തില്‍ കോമ്പസ് കൊണ്ടു കുത്തി മുറിവേല്‍പ്പിക്കുകയും, പരിക്കുകളില്‍ ലോഷന്‍ പുരട്ടുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്.
വിദ്യാര്‍ഥി വേദന കൊണ്ട് കരയുമ്പോള്‍ സീനിയര്‍ വിദ്യാര്‍ഥികളായ പ്രതികള്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ഥി കരഞ്ഞു നിലവിളിക്കുമ്പോള്‍ വായിലും കണ്ണിലും ലോഷന്‍ ഒഴിക്കുന്നു. വിദ്യാര്‍ഥി കരയുന്നതിനിടെ 'ഞാന്‍ വട്ടം വരയ്ക്കാം' എന്നു പറഞ്ഞ് പ്രതികളിലൊരാള്‍ ഡിവൈഡര്‍ കൊണ്ട് വിദ്യാര്‍ത്ഥിയുടെ വയറില്‍ കുത്തി മുറിവേല്‍പ്പിക്കുന്നതും വിഡിയോയില്‍ കാണാം.
ജൂനിയര്‍ വിദ്യാര്‍ഥിയുടെ സ്വകാര്യഭാഗത്ത് വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബലുകള്‍ അടുക്കിവെച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വിദ്യാര്‍ഥി വേദനകൊണ്ട് നിലവിളിക്കുമ്പോള്‍ പ്രതികള്‍ അട്ടഹസിക്കുന്നതും 'സെക്സി ബോഡി'യെന്ന് പറഞ്ഞ് അവഹേളിക്കുന്നതും വിഡിയോയിലുണ്ട്. റാഗിങ്ങിനിടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തു വന്നത്. മൂന്നുമാസത്തോളമാണ് ഇവര്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ ഉപദ്രവിച്ചത്.
സംഭവത്തില്‍ കഴിഞ്ഞ ദിവസം മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ പ്രതികളെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെയും പ്രിന്‍സിപ്പലിന്റെയും പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. വിവേക്, രാഹുല്‍ രാജ്, ജീവ, സാമുവല്‍ ജോണ്‍, റിജില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെ കോളജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates