Centre working in tandem with states for economic growth: Piyush Goyal
ഇൻവെസ്റ്റ് കേരള ആഗോള സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുന്ന കേന്ദ്രമന്ത്രി പീയുഷ് ​​ഗോയൽ

സില്‍വര്‍ലൈന്‍ യാത്രാസമയം കുറയ്ക്കും, പിന്തുണയുമായി കേന്ദ്രമന്ത്രി; കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആഹ്വാനം

2047 ഓടെ ഇന്ത്യയെ 30-35 ലക്ഷം കോടി യുഎസ് ഡോളറിന്റെ സമ്പദ്വ്യവസ്ഥയാക്കാന്‍ ലക്ഷ്യമിട്ട് എല്ലാ സംസ്ഥാനങ്ങളുമായി കേന്ദ്രം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര വ്യവസായമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു
Published on

കൊച്ചി: 2047 ഓടെ ഇന്ത്യയെ 30-35 ലക്ഷം കോടി യുഎസ് ഡോളറിന്റെ സമ്പദ്വ്യവസ്ഥയാക്കാന്‍ ലക്ഷ്യമിട്ട് എല്ലാ സംസ്ഥാനങ്ങളുമായി കേന്ദ്രം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര വ്യവസായമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ലൈനെ കുറിച്ചും മന്ത്രി പരാമര്‍ശിച്ചു. സില്‍വര്‍ലൈന്‍ യാത്രാസമയം കുറയ്ക്കുമെന്ന് മന്ത്രി പറഞ്ഞു. സില്‍വര്‍ലൈനിനെ അനുകൂലിച്ച് ഒരു കേന്ദ്രമന്ത്രി സംസാരിക്കുന്നത് ആദ്യമായാണ്.

രാജ്യത്തെ നിക്ഷേപ അവസരങ്ങള്‍ എടുത്തുകാണിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസംഗം തുടങ്ങിയത്. അതിനാല്‍ ഇവിടെ നിക്ഷേപം നടത്താന്‍ നിക്ഷേപകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഒരു സ്വതന്ത്ര വ്യാപാര കരാറിനായി (എഫ്ടിഎ) ബഹ്റൈനുമായി ഉടന്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. രാജ്യത്ത് വളര്‍ച്ച, വികസനം, സാമ്പത്തിക അവസരങ്ങള്‍ എന്നിവയ്ക്കായി സമാനതകളില്ലാത്ത അവസരങ്ങളുണ്ട്. നിലവിലെ നാലുലക്ഷം കോടി ഡോളറില്‍ നിന്ന് 2047 ഓടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ 30-35 ലക്ഷം കോടി ഡോളറിലേക്ക് വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്രം സംസ്ഥാനങ്ങളുമായി സഹകരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

ബിജെപി നയിക്കുന്ന കേന്ദ്രവും ഇടതുപക്ഷ ജനാധിപത്യ മുന്നണി നയിക്കുന്ന കേരള സര്‍ക്കാരും തമ്മില്‍ വിവിധ വിഷയങ്ങളില്‍ വ്യത്യാസങ്ങളുണ്ട്.ഈ പശ്ചാത്തലത്തിലും കേരളത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് താന്‍ ഇവിടെ വന്നിരിക്കുന്നതെന്നും പീയുഷ് ഗോയല്‍ പറഞ്ഞു. വിവിധ മേഖലകളില്‍ സംസ്ഥാനം കൈവരിച്ച വിവിധ മുന്നേറ്റങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

'നിക്ഷേപങ്ങളുടെ ഫലങ്ങള്‍ ആസ്വദിക്കാന്‍ വരൂ' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം നിക്ഷേപകരോട് കേരളത്തിലും രാജ്യത്തും നിക്ഷേപം നടത്താന്‍ അഭ്യര്‍ത്ഥിച്ചു. രണ്ട് ദിവസത്തെ നിക്ഷേപ ഉച്ചകോടിയില്‍ ഏകദേശം 3,000 പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com