സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്; നടപടി തരൂരിന്റെ ലേഖന വിവാദത്തിന് പിന്നാലെ

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിക്കും
shashi tharoor
ശശി തരൂർ ഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: തരൂരിന്റെ ലേഖന വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്. മുതിര്‍ന്ന നേതാക്കളെയും കേരളത്തില്‍ നിന്നുള്ള എംപിമാരെയുമാണ് ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. പാര്‍ട്ടിയുടെ പുതിയ ആസ്ഥാന മന്ദിരമായ ഇന്ദിരാഭവനില്‍ വെള്ളിയാഴ്ച കേരള നേതാക്കളുമായി ചര്‍ച്ച നടക്കുമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിക്കും. സംസ്ഥാനത്ത് ആസന്നമായ തദ്ദേശ സ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളെ നേരിടാനിരിക്കുന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലഹം എങ്ങനെ പരിഹരിക്കാമെന്നത് ചര്‍ച്ചയാകും. അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒറ്റക്കെട്ടായി നീങ്ങാന്‍ ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കിയേക്കും.

സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, വിഎം സുധീരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

ലേഖനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ, കഴിഞ്ഞയാഴ്ച രാഹുല്‍ ഗാന്ധിയുമായി ശശി തരൂര്‍ നേരിട്ടുള്ള കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടതില്‍ തരൂര്‍ അതൃപ്തി പ്രകടിപ്പിച്ചതായി അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ രാഹുലുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ തരൂര്‍ വെളിപ്പെടുത്തിയിരുന്നില്ല.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് പാര്‍ട്ടിയുടെ തയ്യാറെടുപ്പുകളെക്കുറിച്ചായിരിക്കും യോഗം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സ്റ്റാര്‍ട്ടപ്പ് രംഗത്ത് കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങളെ പ്രകീര്‍ത്തിച്ച ലേഖനമാണ് പാര്‍ട്ടിയില്‍ കലഹത്തിന് വഴിമരുന്നിട്ടത്. സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃദാരിദ്ര്യം ഉണ്ടെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com