'കടപ്പാടോടെ എന്റെ പത്രാധിപര്‍ക്ക്'; അനുസ്മരിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട്
കൊച്ചി: സമകാലിക മലയാളം സ്ഥാപക പത്രാധിപരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എസ് ജയചന്ദ്രന്‍ നായരെ അനുസ്മരിച്ച് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. 'തീര്‍ക്കാനാവാത്ത കടപ്പാടോടെ എന്റെ പത്രാധിപര്‍ക്ക് വിട' ചുള്ളിക്കാട് കുറിച്ചു.
ദീര്‍ഘകാലമായി അടുത്ത ബന്ധം പുലര്‍ത്തിയ പത്രാധിപരായിരുന്നു എസ് ജയചന്ദ്രന്‍ നായരെന്ന് ചുള്ളിക്കാട് അനുസ്മരിച്ചു. എസ് ജയചന്ദ്രന്‍ നായര്‍ പത്രാധിപരായിരിക്കെയാണ് മലയാളം വാരികയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'ചിദംബര സ്മരണ' പ്രസിദ്ധീകരിച്ചത്. കൂടാതെ നിരവധി കുറിപ്പുകളും കവിതകളും മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അറുപതാം പിറന്നാളില്‍ മലയാളം വാരികയില്‍ എസ് ജയചന്ദ്രന്‍നായര്‍ എഴുതിയ 'സ്‌നേഹത്തിന്റെ തുറസ്സുകളില്‍ ഒരാള്‍' ഇരുവരും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്നതായിരുന്നു.
ചിദംബരസ്മരണ പുസ്തകമായി പ്രസിദ്ധീകരിച്ചപ്പോള്‍ ആദ്യപതിപ്പിന്റെ ആമുഖമായി എസ് ജയചന്ദ്രന്‍ നായര്‍ ഇങ്ങനെ കുറിച്ചു. 'ഇരുപത്തിയഞ്ച് കൊല്ലം മുന്‍പാണ് ബാലനെ, ഞാനാദ്യമായി കാണുന്നത്, നെടുമുടി വേണുവിനോടൊപ്പം. കാറ്റത്ത് ആടിയുലഞ്ഞ ഒരു ചില്ല. ഇന്ന് ആ ചില്ല അകക്കാമ്പുള്ള ഒരു മരമായിരിക്കുന്നു. മണ്ണില്‍ വേരുകളാഴ്ത്തി കാറ്റും മഴയും വെയിലും ഉള്‍ത്തളങ്ങളില്‍ ഉള്‍ക്കൊണ്ട മരം. നമ്മുടെ ഒക്കെ ഭൂമിശാസ്ത്രത്തിന്റെ ഭാഗമാണ് ആ മരം. ഊഷരമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തിലെ നോവും വേവും ഏറ്റുവാങ്ങിയ ആ മരം മണ്ണിലൊളിച്ച സരസ്വതിയെ ഒരിക്കല്‍ക്കൂടി നമുക്കുതന്നിരിക്കുന്നു. ആ വരദാനത്തിന് നമുക്ക് നന്ദി രേഖപ്പെടുത്താം. തീപ്പാതിയെയും വിരലുകളില്ലാത്ത അമ്മയെയും രംഗസ്വാമിയെയും കനകാംബാളിനെയും മാലതി ചേച്ചിയെയും നമ്മുടെ കണ്ണീരാക്കിയ ബാലന്'
സമകാലിക മലയാളം വാരികയുടെ സ്ഥാപക പത്രാധിപരും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ബംഗളൂരുവിലെ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു ആയിരുന്നു, മലയാള മാധ്യമ പ്രവര്‍ത്തനത്തിന് പുതിയ മുഖം നല്‍കിയ അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌കാരം ഇന്നു രാത്രി ബംഗളൂരുവില്‍. ഭാര്യ സരസ്വതിയമ്മ, മകള്‍ ദീപ, മകന്‍ ജയദീപ്.
ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികള്‍ക്ക് 2012ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ജി അരവിന്ദനെക്കുറിച്ചുള്ള മൗനപ്രാര്‍ഥന പോലെ എന്ന കൃതി 2018ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ പുരസ്‌കാരം നേടി.
ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ രചന ജയചന്ദ്രന്‍ നായരുടേതാണ്. ഈ ചിത്രങ്ങളുടെ നിര്‍മാണവും നിര്‍വഹിച്ചു.
ആത്മകഥയ്ക്കു പുറമേ റോസാദലങ്ങള്‍, പുഴകളും കടലും, അലകളില്ലാത്ത ആകാശം, വെയില്‍ത്തുണ്ടുകള്‍, ഉന്മാദത്തിന്റെ സൂര്യകാന്തികള്‍ എന്നിവയാണ് പ്രധാന കൃതികള്‍. ഇക്കഴിഞ്ഞ ഡിസംബറില്‍ കേരള ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച, ഷാജി എന്‍ കരുണിന്റെ സിനിമകളെക്കുറിച്ചുള്ള പഠനമായ ഏകാന്ത ദീപ്തിയാണ് അവസാന കൃതി. മുഖപ്രസംഗങ്ങള്‍ സമാഹരിച്ച് പുസ്തകമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹത്ത് ജനിച്ച ജയചന്ദ്രന്‍ നായര്‍ കെ ബാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന കൗമുദി ദിനപത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. മലയാളരാജ്യം, കേരള ജനത, കേരള കൗമുദി എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 1975ല്‍ കലാകൗമുദി വാരികയില്‍ സഹപത്രാധിപരും തുടര്‍ന്ന് പത്രാധിപരുമായി. 1997ല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് സമകാലിക മലയാളം വാരിക തുടങ്ങിയപ്പോള്‍ പത്രാധിപരായി ചുമതലയേറ്റു. 2013 വരെ മലയാളം വാരികയില്‍ പ്രവര്‍ത്തിച്ചു.
കെ ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, കെസി സെബാസ്റ്റ്യന്‍ അവാര്‍ഡ്, കെ വിജയാഘവന്‍ അവാര്‍ഡ്, എംവി പൈലി ജേണലിസം അവാര്‍ഡ്, സിഎച്ച് മുഹമ്മദ് കോയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കാഴ്ചയുടെ സത്യം എന്ന കൃതിക്ക് 2012ല്‍ കേരള ചലച്ചിത്ര അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക