

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് തിങ്കളാഴ്ച അപേക്ഷ നല്‍കും. ചൊവ്വാഴ്ച സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ഈ സമയം ക്രമസമാധാനപ്രശ്നവും പ്രദേശവാസികളുടെ രോഷപ്രകടനവും ഉണ്ടാകുമെന്ന ആശങ്കയുള്ളതിനാല്‍ 500 പൊലീസുകാരെ പോത്തുണ്ടി പ്രദേശത്ത് വിന്യസിക്കുമെന്നാണ് സൂചന.
ദൈവങ്ങള്‍ തന്നെ കാണുമ്പോള്‍ തിരിഞ്ഞു നില്‍ക്കുകയാണെന്നാണ് ചെന്താമര പൊലീസിനോട് പറഞ്ഞത്. പ്രതി കടുത്ത അന്ധവിശ്വാസിയാണെന്ന നാട്ടുകാരുടെ വാദം കണക്കിലെടുത്ത്, ദൈവത്തോട് പ്രാര്‍ഥിക്കാറുണ്ടോ എന്ന് പൊലീസ് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. താനുമായി ബന്ധപ്പെട്ടവരെ കേസിലേക്ക് വലിച്ചിഴക്കാതിരിക്കാന്‍ മൊഴി നല്‍കുമ്പോള്‍ പ്രതി അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്നും പൊലീസ് സൂചിപ്പിച്ചു.
ജാമ്യത്തിലിറങ്ങിയശേഷം താമസിച്ച സ്ഥലങ്ങള്‍, ജോലിചെയ്ത ഇടങ്ങള്‍ എന്നിവ സംബന്ധിച്ച ചോദ്യത്തിന് 'അവരെയൊന്നും ഇതിലേക്ക് വലിച്ചിഴക്കേണ്ട, എല്ലാം ഞാന്‍ ഒറ്റയ്ക്കാണ് ചെയ്തത്, എന്നെ എത്രയും വേഗം ശിക്ഷിക്കുക' എന്നായിരുന്നു മറുപടി നല്‍കിയത്. ജാമ്യത്തിലിറങ്ങിയ ശേഷം ചെന്താമര താമസിച്ച സ്ഥലങ്ങള്‍, ബന്ധപ്പെട്ട ആളുകള്‍ തുടങ്ങി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ് അന്വേഷണ സംഘം.
അതേസമയം, ആലത്തൂര്‍ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്ത ചെന്താമരയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പാലക്കാട് എ ആര്‍ ക്യാമ്പില്‍നിന്നുള്ള പൊലീസ് സംഘത്തിന്റെ കാവലിലാണ് ഇയാളെ രാത്രി വിയ്യൂരിലേക്ക് മാറ്റിയത്. ഇയാളോടൊപ്പം കഴിയാന്‍ ഭയമാണെന്ന് മറ്റു തടവുകാര്‍ ജയിലധികൃതരെ അറിയിച്ചതിനെത്തുടർന്നായിരുന്നു ജയിൽമാറ്റം. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലെ ഒറ്റ സെല്ലിലേക്കാണ് മാറ്റിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates