അങ്കമാലി ശബരി റെയില്‍പ്പാത യാഥാര്‍ഥ്യമാക്കും, ജൂലൈയില്‍ ഭൂമി ഏറ്റെടുക്കല്‍; കെ റെയില്‍ ചര്‍ച്ചയായില്ലെന്ന് വി അബ്ദുറഹിമാന്‍

കിഴക്കന്‍ മേഖല പതിറ്റാണ്ടുകളായി ആഗ്രഹിക്കുന്ന അങ്കമാലി ശബരി റെയില്‍പ്പാത യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായതായി മന്ത്രി വി അബ്ദുറഹിമാന്‍
v abdurahman
വി അബ്ദുറഹിമാന്‍ മാധ്യമങ്ങളോട്, ഒപ്പം കെ വി തോമസ് (sabari rail line ) സ്ക്രീൻഷോട്ട്
Updated on

ന്യൂഡല്‍ഹി: കിഴക്കന്‍ മേഖല പതിറ്റാണ്ടുകളായി ആഗ്രഹിക്കുന്ന അങ്കമാലി ശബരി റെയില്‍പ്പാത (sabari rail line ) യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായതായി മന്ത്രി വി അബ്ദുറഹിമാന്‍. ' അടുത്ത ദിവസം തന്നെ കേന്ദ്ര വിദഗ്ധ സംഘം കേരളത്തിലെത്തും. തുടര്‍ന്ന് യോഗം ചേര്‍ന്ന് ഔദ്യോഗികമായി പ്രവൃത്തി ആരംഭിക്കും. ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തി ആരംഭിക്കാനാണ് തീരുമാനിച്ചത്. ജൂലൈയില്‍ തന്നെ പ്രവൃത്തി ആരംഭിക്കാനാണ് കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ തത്വത്തില്‍ ധാരണയായത്. ശബരി റെയില്‍പ്പാത വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. കെ റെയില്‍ ചര്‍ച്ചയായില്ല. മറ്റു വിഷയങ്ങളാണ് ചര്‍ച്ചയായത്.'- അബ്ദുറഹിമാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സെമി ഹൈ സ്പീഡ് പദ്ധതി അടക്കം വിവിധ പ്രോജക്ടുകള്‍ യാഥാര്‍ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലാണ്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് അങ്കമാലി ശബരി റെയില്‍പ്പാതയുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സില്‍വര്‍ ലൈനിന് ബദലായി ഇ ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതി കേന്ദ്രത്തിന് മുന്നിലുണ്ട്. ഇക്കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി കേരളത്തിന് മുന്നോട്ടുപോകാനാകുകയുള്ളൂ. പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് നിരവധി പ്രശ്‌നങ്ങള്‍ തടസ്സമായി ഉണ്ട്. ഭൂമി ഏറ്റെടുക്കല്‍ കുറച്ച് ആകാശപാതക്കും ടണലിലൂടെയുള്ള ട്രാക്കിനും മുന്‍ഗണന നല്‍കിക്കൊണ്ടുള്ളതാണ് ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശം. കേന്ദ്രം അനുമതി നല്‍കിയാല്‍ ശ്രീധരനും ഡിഎംആര്‍സിയുമായി ചേര്‍ന്ന് ഡിപിആറില്‍ അടക്കം മാറ്റം വരുത്താനാണ് കേരളത്തിന്റെ നീക്കം.

ഭൂമി ഏറ്റെടുക്കലിന്റെ തോത് കുറയുമ്പോള്‍ പദ്ധതിയോടുള്ള എതിര്‍പ്പും കുറയുമെന്നാണ് സംസ്ഥാനത്തിന്റെ കണക്ക് കൂട്ടല്‍. ദേശീയപാത തകര്‍ന്ന വിഷയത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ( ബുധനാഴ്ച) കൂടിക്കാഴ്ച നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com