''ചികിത്സയ്ക്കിടെ മരിച്ച പെണ്‍കുട്ടിയുടെ പിതാവിന്റെ ക്വട്ടേഷന്‍'', 8.25 ലക്ഷം രൂപ ബിറ്റ് കോയിനായി വേണം; ഡോ. വി പി ഗംഗാധരന് കത്തിലൂടെ ഭീഷണി

'ബ്ലഡ് മണി'യായി 8.25 ലക്ഷം രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്നുമാണ് കത്തിലെ ഭീഷണി
Dr, V P Gangadharan
ഡോ. വി പി ഗംഗാധരന്‍ - Dr. V P GangadharanFile
Updated on
1 min read

കൊച്ചി: പ്രശസ്ത ഓങ്കോളജിസ്റ്റും കാന്‍സര്‍ രോഗ വിദഗ്ധനുമായ ഡോ. വി പി ഗംഗാധരന് (Dr. V P Gangadharan) ഭീഷണി. മുംബൈയിലെ 'സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ്' എന്ന പേരിലുള്ള കത്തിലൂടെയാണ് ഡോ. വി പി ഗംഗാധരന് ഭീഷണി സന്ദേശം ലഭിച്ചത്. 'ബ്ലഡ് മണി'യായി 8.25 ലക്ഷം രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്നുമാണ് കത്തിലെ ഭീഷണി. കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ലിങ്ക് അല്ലെങ്കില്‍ ക്യുആര്‍ കോഡ് വഴി ബിറ്റ് കോയിന്‍ ആയി പണം നല്‍കണം എന്നാണ് ഭീഷണിയില്‍ ആവശ്യപ്പെടുന്നത്. തപാല്‍ വഴി മെയ് 17 ന് ലഭിച്ച കത്തിന്റെ പശ്ചാത്തലത്തില്‍ ഡോ. ഗംഗാധരന്‍ മരട് പൊലീസില്‍ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.

ഡോ. ഗംഗാധരന്റെ ചികിത്സാ പിഴവില്‍ പെണ്‍കുട്ടി മരിക്കാന്‍ ഇടയായെന്നും തുടര്‍ന്ന് അവളുടെ അമ്മ ആത്മഹത്യ ചെയ്‌തെന്നുമാണ് കത്തിലെ ആരോപണം. നീതി തേടി പെണ്‍കുട്ടിയുടെ പിതാവ് തങ്ങളെ സമീപിച്ചത് പ്രകാരമാണ് ഇടപെടലെന്നുമാണ് കത്തില്‍ സംഘം അവകാശപ്പെടുന്നതെന്ന് പൊലീസ് പറയുന്നു. പണം നല്‍കാതിരുന്നാല്‍ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാക്കുമെന്നും കത്ത് പറയുന്നതായി പോലീസ് ഉദ്യോഗസ്ഥന്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

എന്നാല്‍, കത്തില്‍ പറയുന്ന തരത്തില്‍ ഒരു സംഭവം ഇല്ലെന്നാണ് ഡോ. ഗംഗാധരന്റെ പ്രതികരണം. ''ഞാന്‍ ചികിത്സിച്ച ഒരു രോഗി മരിച്ചെന്നാണ് കത്തില്‍ പറയുന്നത്. എന്നാല്‍ പ്രത്യേക വിവരങ്ങള്‍ നല്‍കിയിട്ടില്ല. അത്തരമൊരു സംഭവം എനിക്ക് ഓര്‍മ്മയില്ല. ഇത് ഒരു തട്ടിപ്പാണെന്ന് സംശയിക്കുന്നു.'' കത്തില്‍ അയച്ച വ്യക്തിയുടെ വിവരങ്ങളില്ല. എന്നാല്‍ പണം കൈമാറുന്നതിനുള്ള അക്കൗണ്ട് വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമാനമായ ഭീഷണികള്‍ മറ്റ് ഡോക്ടര്‍മാര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നറിയില്ലെന്നും ഡോ. ഗംഗാധരന്‍ പറയുന്നു. പരാതിയില്‍, ഭീഷണിപ്പെടുത്തല്‍, വധഭീഷണി, പണം തട്ടിയെടുക്കല്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സൈബര്‍ സെല്‍, തപാല്‍ വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കത്ത് എവിടെ നിന്ന് അയച്ചു എന്ന് കണ്ടെത്താനാണ് പൊലീസ് തപാല്‍ വകുപ്പിന്റെ സഹായം തേടിയിരിക്കുന്നത്. ഡിജിറ്റല്‍ പേയ്മെന്റ് ലിങ്കും ക്യുആര്‍ കോഡും സൈബര്‍ സെല്‍ വഴി കണ്ടെത്താനാണ് നീക്കം. കത്ത് അയച്ച പോസ്റ്റ് ഓഫീസ് നിര്‍ണ്ണയിക്കാന്‍ തപാല്‍ വകുപ്പ് രേഖകള്‍ പരിശോധിച്ചുവരികയാണ്,' ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com