
പരമ്പരാഗത ശവസംസ്കാര ചടങ്ങുകൾക്ക് നിലവിൽ വലിയ തുകയാണ് ചെലവാകുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മരണാനന്തരം അന്തസ്സായ അന്ത്യകർമ്മങ്ങൾ ബുദ്ധമുട്ടിലാക്കുന്ന അവസ്ഥ ഇന്ന് പലഭാഗത്തുമുണ്ട്. ഈ സാഹചര്യത്തിൽ സാമൂഹിക നീതിയിൽ അധിഷ്ഠിതമായ സംരംഭത്തിന് കണ്ണൂരിലെ ചൊക്ലി തുടക്കമായി. മരിച്ചവർക്ക്, പ്രത്യേകിച്ച് ദരിദ്രർക്ക് അന്തസ്സുള്ള അന്ത്യകർമ്മങ്ങൾ ഉറപ്പാക്കുന്നതിനായി സിപിഎം മേനപ്രം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളണ്ടിയർ സേന രൂപീകരിച്ചു.
'ഫ്യൂണറൽ ഫോഴ്‌സ്' (Funeral Force)എന്ന് പേരിട്ടിരിക്കുന്ന 45 അംഗ സംഘത്തെ വെള്ളിയാഴ്ച സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ മതപശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീ ,പുരുഷ വളണ്ടിയർമാർ ആ ഫോഴ്സിൽ അംഗങ്ങളാണ്,
മൃതദേഹം സൂക്ഷിക്കുന്നതിനുള്ള മൊബൈൽ ഫ്രീസർ, മരിച്ചവരെ കുളിപ്പിക്കുന്നതിനുള്ള താൽക്കാലിക മുറി, പാത്രങ്ങൾ, ശവസംസ്കാര സൗകര്യങ്ങൾ, മുസ്ലീം, ക്രിസ്ത്യൻ വിശ്വാസികൾക്കുള്ള ശവസംസ്കാര ക്രമീകരണങ്ങൾ, പാദരക്ഷകൾ സൂക്ഷിക്കുന്നതിനുള്ള റാക്കുകൾ എന്നിവയുൾപ്പെടെ മാന്യമായ ഒരു ശവസംസ്കാര ചടങ്ങുകൾക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഈ സംഘം ചെയ്യും. അതത് മതവിഭാഗങ്ങളിൽ നിന്നുള്ള വനിതാ വളണ്ടിയർമാരാണ് അവരുടെ ആചാരങ്ങൾക്കനുസൃതമായി മരണപ്പെട്ട സ്ത്രീകളെ കുളിപ്പിക്കുന്ന ചടങ്ങുകൾ നടത്തുന്നത്.
"രാഷ്ട്രീയം, ജാതി, മതം എന്നിവ പരിഗണിക്കാതെ ഈ സേവനം എല്ലാവർക്കും ലഭ്യമാണ്. ഹിന്ദു ശവസംസ്കാര ചടങ്ങുകൾക്ക് മാത്രം സ്വകാര്യ ഏജൻസികൾ 7,000 രൂപയിൽ കൂടുതൽ ഈടാക്കുമ്പോൾ, ദരിദ്രർക്കും പാവപ്പെട്ടവർക്കും വേണ്ടി ഞങ്ങൾ സൗജന്യമായി നടത്തും," മേനപ്രാം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയേഷ് ടി പറഞ്ഞു.
ഈ സംരംഭം തുടർന്നുകൊണ്ടുപോകുന്നതിനായി, സൗജന്യ സേവനം പ്രയോജനപ്പെടുത്താൻ വിസമ്മതിക്കുന്നവരിൽ നിന്ന് സംഭാവനകൾ സ്വീകരിക്കും. അവശ്യ ഉപകരണങ്ങൾക്കും വസ്തുക്കൾക്കുമുള്ള ഫണ്ട് ഇതിനകം പൊതുജന സംഭാവനകളിലൂടെ സ്വരൂപിച്ചിട്ടുണ്ട്.
"വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ള വളണ്ടിയർമാരെ ഞങ്ങൾ പരിശീലിപ്പിച്ചിട്ടുണ്ട്, ശവസംസ്കാര പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾക്കായി ഇവർ പ്രത്യേകം പരിശീലനം നേടിയിട്ടുണ്ട്. ഇതുവരെ, പ്രാരംഭ പ്രവർത്തന മൂലധനമായി ക്രൗഡ് ഫണ്ടിങ്ങിലൂടെ 10 ലക്ഷം രൂപ ശേഖരിച്ചു. എല്ലാ വളണ്ടിയർമാരും പരമ്പരാഗതമായി ഇത്തരം കർമ്മങ്ങൾ ചെയ്യുന്നവരിൽ നിന്ന് പരിശീലനം നേടിയിട്ടുണ്ട്, ഡ്യൂട്ടിയിലായിരിക്കുമ്പോൾ നിർദ്ദിഷ്ട യൂണിഫോം ധരിക്കും," ജയേഷ് പറഞ്ഞു.
ആദ്യ ഘട്ടത്തിൽ ചൊക്ലി-മേനപ്രാം മേഖലയിൽ മാത്രമായിരിക്കും സേവനം . എന്നാൽ, ഈ പൈലറ്റ് പദ്ധതിയുടെ വിജയത്തെ അടിസ്ഥാനമാക്കി ക്രമേണ അയൽ പ്രദേശങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനുള്ള പദ്ധതികൾ നിലവിലുണ്ട്.
"ഇവിടെ അത്തരമൊരു സേവനത്തിന് നിലവിൽ ഒരു മാതൃകയുമില്ല. അതുകൊണ്ടാണ് ഞങ്ങൾ ചൊക്ലിയിൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നു. ഇത് വിജയിച്ചാൽ, ഈ സംരംഭം മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," ജയേഷ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ