

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള ( Thennala Balakrishnapillai ) അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘകാലമായി വിശ്രമത്തിലായിരുന്നു. മുന്‍ കെപിസിസി അധ്യക്ഷനാണ്.
വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന തെന്നലയുടെ ആരോഗ്യനില രാവിലെ വഷളായി. തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്ഥാന കോണ്‍ഗ്രസിന്റെ സൗമ്യ മുഖമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം കൂടിയാണ്.
രണ്ടു തവണ തെന്നല ബാലകൃഷ്ണപിള്ള കെപിസിസി അധ്യക്ഷനായിരുന്നു. 1998 ലും 2004 ലും കെപിസിസി അധ്യക്ഷനായി. 1977ലും, 1982 ലും അടൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1967, 1980, 1987 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അടൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1981 മുതല്‍ 1992 വരെ കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. 1991-1992, 1992-1998, 2003-2009 എന്നിങ്ങനെ മൂന്നു തവണ രാജ്യസഭാംഗമായിരുന്നിട്ടുണ്ട്. കെ കരുണാകരന്‍- എ കെ ആന്റണി പോര് മൂര്‍ച്ഛിച്ചു നിന്നപ്പോള്‍, ഹൈക്കമാന്‍ഡ് ഏറെ ആശ്രയിച്ചിരുന്നത് തെന്നലയെയായിരുന്നു.
1998-ൽ വയലാർ രവിയ്ക്ക് പകരമായാണ് തെന്നല ആദ്യമായി കെപിസിസി പ്രസിഡൻറാകുന്നത്. 2001-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തെന്നലയുടെ നേതൃത്വത്തിൽ യുഡിഎഫ് വൻ വിജയം നേടി. പിന്നീട് 2001-ൽ കെ മുരളീധരന് വേണ്ടി കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞു. 2004 ൽ പി പി തങ്കച്ചൻ ഒഴിഞ്ഞപ്പോൾ വീണ്ടും തെന്നല ബാലകൃഷ്ണപിള്ള കെപിസിസി അധ്യക്ഷനായി. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശൂരനാട് ഗ്രാമത്തിലാണ് തെന്നല ബാലകൃഷ്ണപിള്ളയുടെ ജനനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates