'നിലമ്പൂരില്‍ മാത്രമല്ല തെരഞ്ഞെടുപ്പുള്ളത്; സ്വയം കുഴിക്കുന്ന കുഴിയായി മാറും'; കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി കത്തോലിക്ക കോണ്‍ഗ്രസ്

അന്താരാഷ്ട്രതലത്തില്‍ തീവ്രമതരാഷ്ട്ര ആദര്‍ശവും അജണ്ടകളുമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ ഇന്ത്യയിലെ രാഷ്ട്രീയരൂപവുമായി ചേര്‍ന്ന് വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയം കളിക്കുന്നതിലൂടെ മതേതരത്വം, പൊതുനന്മ, ജനാധിപത്യ മൂല്യങ്ങള്‍ എന്നിവ ബലി കൊടുക്കുന്ന നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് കത്തോലിക്ക സഭ പ്രസ്താവനയില്‍ വ്യക്തമാക്കി.
Catholic Congress against Congress in alliance with Welfare Party
കോണ്‍ഗ്രസ് വെല്‍ഫെയര്‍ സഖ്യത്തിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്‌ (catholic congress)
Updated on

കൊച്ചി: നിലമ്പുര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും വെല്‍ഫെയര്‍ പാര്‍ട്ടിയും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് കേരളത്തിന്റെ മതേതര ജനാധിപത്യ പാരമ്പര്യത്തിന് നേര്‍ക്കുള്ള തുറന്ന വെല്ലുവിളിയാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് (catholic congress). വോട്ടിനുവേണ്ടി മതതീവ്രതയെ മാന്യതയാക്കുന്ന ഇത്തരം തന്ത്രങ്ങള്‍ ജനാധിപത്യത്തിന് അപമാനമാണ്. അന്താരാഷ്ട്രതലത്തില്‍ തീവ്രമതരാഷ്ട്ര ആദര്‍ശവും അജണ്ടകളുമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ ഇന്ത്യയിലെ രാഷ്ട്രീയരൂപവുമായി ചേര്‍ന്ന് വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയം കളിക്കുന്നതിലൂടെ മതേതരത്വം, പൊതുനന്മ, ജനാധിപത്യ മൂല്യങ്ങള്‍ എന്നിവ ബലി കൊടുക്കുന്ന നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് കത്തോലിക്ക സഭ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇടതുപക്ഷത്തിന്റെ പിഡിപി ബാന്ധവത്തില്‍ പേരില്‍ യുഡിഎഫിന്റെ വെല്‍ഫെയര്‍ സഖ്യത്തെ വെള്ളപൂശുന്നതുവഴി ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് ന്യായീകരിക്കുകയാണ്. ഒരുകാലത്ത് മതേതരത്വത്തിന്റെ മുഖമായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി, താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനായി തത്വാധിഷ്ടിതമായ എല്ലാ മൂല്യങ്ങളും കൈവിടുന്നത് അവസരവാദ രാഷ്ട്രീയത്തിന് തെളിവാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് വോട്ടുനേടാനുള്ള തന്ത്രം ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും.

ഒരുവശത്ത് മത വര്‍ഗീയതയെക്കുറിച്ച് പ്രസംഗിക്കുകയും മറുവശത്ത് മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മുന്നണികളുടെ സമീപനം രാഷ്ട്രീയ ആത്മഹത്യയാണ്. നിലമ്പൂരില്‍ വിജയിക്കാനായി മതരാഷ്ട്രവാദികളുമായി കൈകോര്‍ക്കുമ്പോള്‍, കേരളത്തിലെ മാത്രമല്ല, ഭാരതത്തിന്റെ രാഷ്ട്രീയത്തില്‍ തന്നെ സ്വയം അപ്രസക്തരാകാന്‍ നിങ്ങള്‍ തന്നെ കുഴിക്കുന്ന കുഴിയായി ഈ കൂട്ടുകെട്ട് മാറുമെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. നിലമ്പൂരില്‍ മാത്രമല്ല തെരഞ്ഞെടുപ്പ് ഉള്ളത്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ മതേതര വോട്ടര്‍മാര്‍ ഈ തീവ്രവാദ പ്രീണന രാഷ്ട്രീയത്തിന് ചുട്ടമറുപടി നല്‍കും. ചില സംഘടനകള്‍ നിരന്തരം തൊടുത്തുവിടുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഇസ്ലാമിസ്റ്റ് തീവ്രത എന്താണെന്ന് പൊതുജനം തിരിച്ചിറിയുന്ന കാലമാണ് ഇതെന്ന് മറക്കരുത്.

ജനാധിപത്യത്തില്‍ വോട്ടുപ്രധാനമാണ്. എന്നാല്‍ വോട്ടിനുവേണ്ടി അത്മാഭിമാനവും മതേതര മൂല്യങ്ങളു ബലി കഴിക്കുന്ന അവസ്ഥ ഒരു പാര്‍ട്ടിക്കും ഗുണം ചെയ്യില്ല. കോണ്‍ഗ്രസും ഇടതുമുന്നണിയും ഇത്തരം നീക്കങ്ങളില്‍ നിന്ന് പിന്തിരിയണം. മതേതരത്വത്തിന്റെ മുഖംമൂടിയിട്ട് മതമൗലിക വാദികളുടെ കൈപിടിക്കുന്നവരുടെ കാപട്യം തുറന്നുകാട്ടേണ്ടത് നിലമ്പൂരിലെ ജനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ഓര്‍മിപ്പിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com