എന്തിന് ജനങ്ങളുടെ പണം ചെലവഴിക്കണം?, കപ്പല്‍ കമ്പനിയില്‍ നിന്ന് ഈടാക്കണം; കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

സംസ്ഥാന സര്‍ക്കാരിന് മാത്രമല്ല, കേന്ദ്രസര്‍ക്കാരിനും കേസെടുക്കാവുന്നതാണ്
Kochi Ship Accident
Kochi Ship Accident ഫയൽ
Updated on
1 min read

കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപമുണ്ടായ എംഎസ് സി എൽസ കപ്പല്‍ അപകടത്തില്‍ ( MSC Elsa- 3 Ship Accident ) കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി ( Kerala Highcourt ) നിര്‍ദേശം. സംസ്ഥാന സര്‍ക്കാരിന് മാത്രമല്ല, കേന്ദ്രസര്‍ക്കാരിനും വിഷയത്തില്‍ കേസെടുക്കാവുന്നതാണ്. ചട്ടങ്ങളും അന്താരാഷ്ട്ര കരാറുകളും എന്തൊക്കെയുണ്ടെന്ന് പരിശോധിക്കണം. അപകടത്തില്‍ കൃത്യമായ നടപടിയുണ്ടാകണം. പുറംകടലില്‍ കഴിഞ്ഞ ദിവസം കത്തിയ വാന്‍ഹായ് കപ്പല്‍ അപകടം കൂടി കേസിന്റെ ഭാഗമാക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.

നടപടിക്രമങ്ങളില്‍ കാലതാമസമുണ്ടാകരുതെന്ന് ടി എന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി നിര്‍ദേശിച്ചു. കേസില്‍ അമിക്കസ് ക്യൂറിയെ നിയമിക്കാമെന്നും കോടതി വ്യക്തമാക്കി. കൊച്ചിക്ക് പിന്നാലെ വീണ്ടും കപ്പല്‍ അപകടം ഉണ്ടായില്ലേ, നടപടിയെടുക്കാതിരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. ഒരു പഴുതും അവശേഷിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. കേസെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവകാശ പ്രകാരം കൊച്ചി കപ്പല്‍ അപകടത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

കപ്പല്‍ അപകടങ്ങളില്‍ എന്തിനാണ് പൊതുജനങ്ങളുടെ പണം ചെലവഴിക്കുന്നതെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. ഇതുവരെ എത്ര തുക കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് ചെവവഴിച്ചിട്ടുണ്ട്?. ഇത് ജനങ്ങളുടെ നികുതിപ്പണമാണ്. കപ്പല്‍ കമ്പനിക്ക് ഇക്കാര്യത്തില്‍ ക്ലെയിം ഉള്ളതാണ്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഏതൊക്കെ കാര്യത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെടാം എന്നത് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. നമ്മുടെ മത്സ്യമേഖലയ്ക്കും, സമ്പദ്‌മേഖലയ്ക്കും അടക്കം ഉണ്ടാകുന്ന നഷ്ടം കപ്പല്‍ കമ്പനിയില്‍ നിന്നും ഈടാക്കാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.

കൊച്ചി കപ്പല്‍ അപകടത്തില്‍ എണ്ണച്ചോര്‍ച്ചയാണ് വലിയ പ്രശ്‌നമെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കേസില്‍ സിവിലായും ക്രിമിനലായും നടപടികളുമായി മുന്നോട്ടുപോകുന്നതില്‍ എന്താണ് തടസ്സമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. അഴീക്കലില്‍ പുറംകടലില്‍ കത്തുന്ന കപ്പലില്‍ ഹാനികരമായ ഒട്ടേറെ വസ്തുക്കളുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. പരാതി കിട്ടിയ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കേസെടുത്തതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് നടപടികളില്‍ കാലതാമസം പാടില്ലെന്ന നിര്‍ദേശത്തോടെ കേസ് പരിഗണിക്കുന്നത് ഈ മാസം 19 ലേക്ക് മാറ്റി. ഇതിനു മുമ്പായി സ്വീകരിച്ച നടപടികള്‍ അടക്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com