

സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ഒരു വർഷം ബാക്കിയുള്ളപ്പോൾ ഒരു ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയാണ് പി വി അൻവർ എം എൽ എ സ്ഥാനം രാജിവച്ചത്. പ്രാദേശികമായി പൊലീസുമായി ബന്ധപ്പെട്ട തർക്കത്തിൽ തുടങ്ങിയ വിവാദം വളരെ പെട്ടെന്നാണ് കൈവിട്ടുപോയി വലുതായത്. മുഖ്യമന്ത്രി ഓഫീസിന് നേരെയും പിണറായി വിജയന് നേരെയും ആക്രമണവുമായി എത്തിയ അൻവർ തൃണമൂൽ കോൺഗ്രസിൽ ചേരാൻ തീരുമാനിക്കുകയും അത് എം എൽ എ സ്ഥാനത്ത് നിന്ന് പുറത്താക്കലിലേക്ക് നയിക്കുമോ എന്ന് ആശങ്കയ്ക്കിടയിൽ രാജിവെക്കുകയുമായിരുന്നു.
രാജിവെച്ച അൻവർ കേരള രാഷ്ട്രീയത്തിലല്ലെങ്കിലും നിലമ്പൂരിലെങ്കിലും കിങ് മേക്കറാകാനാണ് ഇറങ്ങിതിരിച്ചത്. എന്നാൽ, വി ഡി സതീശൻ കർക്കശ നിലപാട് എടുത്തതോടെ യു ഡി എഫിലും സ്ഥാനമില്ലാതെ ഒറ്റപ്പെട്ടു. ഒറ്റപ്പെട്ട അൻവർ പോരിന് ഇറങ്ങുമ്പോൾ പിണറായിസത്തെ മാത്രമല്ല. താൻ സതീശനിസത്തെയും എതിർക്കുമെന്ന് പ്രഖ്യാപിച്ചു. ജയം പ്രഖ്യാപിച്ച അൻവർ, തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസമായപ്പോൾ ഇനി യു ഡി എഫ് ജയിച്ചാലും കുഴപ്പമില്ല എന്ന നിലപാടിലേക്ക് എത്തി. വോട്ടെണ്ണിക്കഴിയുമ്പോൾ എന്താകും അൻവറിന്റെ ഭാവി എന്നതാണ് ചോദ്യം.
നിലമ്പൂരിൽ നിന്ന് ജയിക്കുക എന്ന അസംഭവ്യമായത് സംഭവിച്ചാൽ നിലമ്പൂരിലെ പുലിക്കുട്ടിയാകും അൻവർ. ജയിക്കണമെന്ന് തന്നെയില്ല, മികച്ച രീതിയിൽ വോട്ട് പിടിക്കാനായാലും അൻവറിന് ജയിച്ചതിന് തുല്യമായി കണക്കാക്കാം. പക്ഷേ, തോറ്റാലോ അൻവറിന്റെ രാഷ്ട്രീയഭാവി അവിടെ അവസാനിക്കുന്നതിന് കാരണമായേക്കാം. പുലി പോലെ വന്ന് എലി പോലെയായ ചരിത്രമാകും തോറ്റാൽ അൻവറിനെ കുറിച്ച് ഭാവി അടയാളപ്പെടുത്തുക.
അൻവറിനൊപ്പം നിൽക്കുന്നവർ അൻവർ കാൽലക്ഷം വോട്ടെങ്കിലും പിടിക്കുമെന്ന് ശുഭാപ്തിവിശ്വാസമുള്ളവരാണ്. വിജയിയെ നിർണ്ണയിക്കുന്ന അമ്പുക്കയാകും എന്ന വിശ്വാസമാണ് വിജയത്തേക്കാൾ അവർ കാണുന്നത്. ആ വിജയി ആരാണെന്നതും അൻവറിനെ സംബന്ധിച്ച് പ്രശ്നമാകും. ആര്യാടൻ ജയിച്ചാൽ കോൺഗ്രസോ യു ഡി എഫോ അൻവറിനെ പിന്നെ തൊടില്ല. സ്വരാജ് ജയിച്ചാൽ അൻവറിന് വേണമെങ്കിൽ തന്നെ ഒഴിവാക്കിയത് കൊണ്ടാണ് സ്വരാജ് ജയിച്ചത് എന്ന വാദം പറഞ്ഞ് ഭാവിയിൽ യു ഡി എഫിൽ വരാം. നിയമസഭയിൽ സതീശനെതിരെ ആരോപണം ഉന്നയിച്ചത് മുതൽ സതീശന്റെ കണ്ണിൽ കരടാണ് അൻവർ. ആര്യാടൻ ജയിച്ചാൽ സതീശൻ കോൺഗ്രസിലെ സർവ്വാധിപതിയാകും പിന്നെ അൻവറിന് മുന്നിൽ ആ വാതിൽ അടഞ്ഞുതന്നെ കിടക്കും. തിരികെ സി പി എമ്മിനൊപ്പം പോകാൻ അൻവറിന് സാധിക്കുകയുമില്ല.
കാൽ ലക്ഷം വോട്ടെങ്കിലും അൻവറിന് പിടിക്കാൻ സാധിച്ചാൽ മണ്ഡലത്തിൽ സ്വാധീനമുള്ള നേതാവ് എന്ന നിലയിൽ അവിടെ സ്വതന്ത്രനായി പോലും തുടരനോ ഭാവിയിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി സമവായത്തിലെത്തി സജീമാകാനോ ഉള്ള സാധ്യത അവശേഷിക്കും. പതിനയ്യായിരം വോട്ടെങ്കിലും പിടിച്ചില്ലെങ്കിൽ അൻവർ ഫാക്ടർ എന്ന ഒന്നില്ലെന്ന വാദത്തിന് ബലം കിട്ടും. അൻവർ ഫാക്ടർ ഒന്നുമില്ല. അവിടെ മത്സരിക്കുന്ന സ്വതന്ത്രന്മാരിൽ ഒരു മുന്തിയ സ്വതന്ത്രൻ മാത്രമാണ് അൻവർ എന്നൊരു യു ഡി എഫ് നേതാവ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു സംഭാഷണത്തിൽ അൻവറിനെ വിലയിരുത്തിയത്. എം എൽ എ ആയിരുന്നതുകൊണ്ട് ലഭിക്കുന്ന മുൻതൂക്കമാണ് അൻവറിനുള്ളത് അതിനപ്പുറമൊന്നും ഞങ്ങൾ കണക്കാക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പതിനായിരത്തിൽ താഴെ വോട്ടാണ് അൻവർ പിടിക്കുന്നതെങ്കിൽ മുന്തിയ സ്വതന്ത്രനായി അദ്ദേഹത്തിന് ശിഷ്ടകാലം കഴിക്കാം. ചുരുക്കിപ്പറഞ്ഞാൽ നിലമ്പൂർ ഫലം പറയും അൻവറിന്റെ രാഷ്ട്രീയത്തിൽ നിൽക്കണോ പോണോ എന്ന്. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കിൽ രാഷ്ട്രീയത്തിൽ എടുത്തുച്ചാട്ടങ്ങൾ വരുത്തിവെയ്കുന്ന വിനയായി അൻവറിന്റെ ചരിത്രം രാഷ്ട്രീയക്കാർക്ക് ഒരു പാഠപുസ്തകമായി മാറും.
PV Anwar's political future will be decided by the Nilambur by-election result
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
