പൊലീസുകാരിയുടെ മുഖത്ത് കൈ കൊണ്ടത് അബദ്ധത്തില്‍, സിപിഎം കൗണ്‍സിലര്‍ മന:പൂര്‍വം ആക്രമിച്ചിട്ടില്ല; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

വനിതാ സിവില്‍ പൊലീസ് ഓഫിസറെ കൗണ്‍സിലര്‍ ആര്‍ ഉണ്ണികൃഷ്ണ്‍ വലതു കൈമുട്ടുമടക്കി നെറ്റിയില്‍ ശക്തമായി ഇടിച്ചെന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥയെ ദേഹോപദ്രവം ചെയ്‌തെന്നും ആയിരുന്നു കേസ്.
assaulted case against cpm councilor update
ക്ഷേത്രത്തിലെ സിസിടിവി ദൃശ്യം വീഡിയോ ദൃശ്യം
Updated on

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സിപിഎം കൗണ്‍സിലര്‍ മന:പുര്‍വം ആക്രമിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ക്ഷേത്രത്തിലേക്ക് ഭക്തരെ കയറ്റിവിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൗണ്‍സിലറും വനിതാ പൊലീസ് ഉദ്യോഗസ്ഥയും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. അതിനിടെ വനിതാ സിവില്‍ പൊലീസ് ഓഫിസറെ കൗണ്‍സിലര്‍ ആര്‍ ഉണ്ണികൃഷ്ണ്‍ വലതു കൈമുട്ടുമടക്കി നെറ്റിയില്‍ ശക്തമായി ഇടിച്ചെന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥയെ ദേഹോപദ്രവം ചെയ്‌തെന്നും ആയിരുന്നു കേസ്. സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിരുന്നു.

പരാതി കെട്ടിച്ചമച്ചതാണെന്ന കൗണ്‍സിലറുടെ വാദം ശരിവയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയുടെ കവാടത്തില്‍ എസ്‌ഐയും 2 വനിതാപൊലീസുകാരും അടക്കം 4 പേരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഈ സമയം വലിയ തിരക്കുണ്ടായിരുന്നില്ലെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രായമായ രണ്ട് സ്ത്രീകളുടെ കൈപിടിച്ച് കൗണ്‍സിലര്‍ ഇവിടേക്ക് വരുമ്പോള്‍ എസ്‌ഐ കുറുകെ കയറി തടസ്സം നില്‍ക്കുകയും കൈവീശി മാറിപ്പോകാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.

കൗണ്‍സിലറും പ്രായമായ സ്ത്രീകളും നോക്കിനില്‍ക്കെ, ഒരു സ്ത്രീയെയും അവര്‍ക്കൊപ്പമെത്തിയ യുവതികളെയും എസ്‌ഐ ക്ഷേത്രത്തിനകത്തേക്ക് കടത്തി വിട്ടു. ഇതിന് പിന്നാലെ അകത്തേക്ക് കടക്കാന്‍ ശ്രമിച്ച കൗണ്‍സിലറെ എസ്‌ഐ തടയുകയും ബലപ്രയോഗം നടത്തുകയുമായിരന്നു. കൗണ്‍സിലറെ എസ്‌ഐ തള്ളിമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സമീപത്തുനിന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നെറ്റിയില്‍ കൈ കൊള്ളുന്നത്.

ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഡ്യൂട്ടി തടസ്സപ്പെടുത്തല്‍ തുടങ്ങി ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയാണ് ഉണ്ണിക്കൃഷ്ണന് എതിരെ പൊലീസ് കേസെടുത്തത്. അതേസമയം, ഫോര്‍ട്ട് പൊലീസിന്റെ നടപടിയില്‍ ഗൂഢാലോചനയുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ബോധപൂര്‍വം അടിച്ചതാണോ എന്നറിയില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥ പറയുന്നത്. തലയ്ക്കടിയേറ്റതിനാലാണ് സിടി സ്‌കാന്‍ ചെയ്തത്. തലയ്ക്ക് മുറിവ് പറ്റുകയോ കുഴഞ്ഞുവീഴുകയോ ഉണ്ടായിട്ടില്ലെന്ന് പരാതിക്കാരിയായ ഉദ്യോഗസ്ഥ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com