'ഒറ്റയടിക്ക് ആത്മഹത്യയെന്ന് എഴുതിത്തള്ളേണ്ട; പൈവളിഗയിലെ മരണത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം'

കുട്ടിയെ നഷ്ടപ്പെട്ട കുടുംബത്തിന് വേറെ ആരുമില്ല എന്ന് തോന്നാതിരിക്കാന്‍ കൂടിയാണ് ഇടപെടുന്നതെന്നും കോടതി പറഞ്ഞു.
 High Court
ഹൈക്കോടതിഫയല്‍
Updated on
1 min read

കൊച്ചി: കാസര്‍കോട് പൈവളിഗയില്‍ പതിനഞ്ചുകാരിയേയും അയല്‍വാസിയായ 42 കാരനേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തെക്കുറിച്ച് വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കേസ് ഡയറി പരിശോധിച്ചതില്‍ നിന്നും അന്വേഷണം മോശമായ രീതിയില്‍ അല്ല നടന്നിട്ടുള്ളതെന്ന് മനസിലായെന്നും ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, എം ബി സ്‌നേഹലത എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. കുട്ടിയെ നഷ്ടപ്പെട്ട കുടുംബത്തിന് വേറെ ആരുമില്ല എന്ന് തോന്നാതിരിക്കാന്‍ കൂടിയാണ് ഇടപെടുന്നതെന്നും കോടതി പറഞ്ഞു. ആത്മഹത്യ എന്ന് ഒറ്റയടിക്ക് എഴുതിത്തള്ളേണ്ടതില്ലെന്നും കൊലപാതകം അടക്കം എല്ലാ സാധ്യതകളും പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പെണ്‍കുട്ടിക്ക് 15 വയസ് മാത്രമേ ഉള്ളൂ എന്ന കാരണത്താല്‍ പോക്‌സോ കേസെന്ന നിലയില്‍ അന്വേഷിക്കാമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. 18 വസയില്‍ താഴെയുള്ള ആണ്‍കുട്ടിയേയോ പെണ്‍കുട്ടിയേയോ സംബന്ധിച്ചുള്ള കേസുകളില്‍ എപ്പോഴും പോക്‌സോ എന്നത് മനസിലുണ്ടാവണം. കുറ്റം ചുമത്തുന്നത് ഉള്‍പ്പെടെ തെളിവുകളുടെ അടിസ്ഥാനത്തിലാവാം. അതുപോലെ ഒരു പെണ്‍കുട്ടിയേയോ സ്ത്രീയേയോ കാണാതായാല്‍ പെട്ടെന്ന് തന്നെ നടപടികള്‍ കൈക്കൊള്ളണം. ശരിയാണോ തെറ്റാണോ തുടങ്ങിയ കാര്യങ്ങളൊക്കെ പിന്നീട് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. എന്തുകൊണ്ടാണ് കുട്ടിയെ കാണാതായി ഏഴു ദിവസത്തിന് ശേഷം പൊലീസ് നായയെ കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളും കോടതി ആരാഞ്ഞു. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. കുട്ടിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് കോടതിക്ക് മുമ്പിലുണ്ടായിരുന്നത്.

അതേസമയം, അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പരാതി സമര്‍പ്പിച്ചതിന് ശേഷമുണ്ടായ കാര്യങ്ങള്‍ കോടതി മുമ്പാകെ ഹാജരായ അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചു മനസിലാക്കി. ഉച്ചയ്ക്കു ശേഷം കോടതി ചേരുന്നതിനു മുമ്പായി കേസ് ഡയറികളും കോടതി പരിശോധിച്ചു. തുടര്‍ന്നാണ് കേസ് സംബന്ധിച്ച് കോടതി അഭിപ്രായം വ്യക്തമാക്കിയത്. ഈ കേസില്‍ പൊലീസിനെ വിമര്‍ശിച്ചിട്ടില്ലെന്നും ആ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വേണ്ടി സംസാരിച്ചതാണെന്നും കോടതി പറഞ്ഞു.

ഫെബ്രുവരി 12 ന് കാണാതായ 15 കാരിയേയും അയല്‍വാസിയായ പ്രദീപിനേയും കഴിഞ്ഞ ദിവസമാണ് വീടിനടുത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഏറെ ദിവസത്തെ പഴക്കമുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com