എംഡിഎംഎ വില്‍പ്പനക്കാരില്‍ പ്രധാനി; ടാന്‍സാനിയന്‍ വിദ്യാർഥികളെ പഞ്ചാബിലെത്തി പിടികൂടി കോഴിക്കോട് പൊലീസ്

പഞ്ചാബിലെ ലൗലി പ്രഫഷണല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളായ ഡേവിഡ് എന്റമി (22), അത്ക ഹറുണ എന്നിവരെയാണ് കുന്നമംഗലം പൊലീസ് പിടികൂടിയത്
Atka Haruna-  David nteme
അത്ക ഹറുണ -ഡേവിഡ് എന്റമി
Updated on

കോഴിക്കോട്: രാസലഹരി കടത്തിയ കേസില്‍ രണ്ട് ടാന്‍സാനിയന്‍ സ്വദേശികളെ പഞ്ചാബിലെത്തി പിടികൂടി കുന്ദമംഗലം പൊലീസ്. പഞ്ചാബിലെ ലൗലി പ്രഫഷണല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളായ ഡേവിഡ് എന്റമി (22), അത്ക ഹറുണ എന്നിവരെയാണ് കുന്നമംഗലം പൊലീസ് പിടികൂടിയത്. രാസലഹരി വില്‍പ്പനക്കാരില്‍ പ്രധാനിയാണ് ഡേവിഡ് എന്നാണ് പൊലീസ് പറയുന്നത്.

ജനുവരി 21ന് കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാരന്തൂരിലെ ഒരു ടൂറിസ്റ്റ് ഹോമില്‍ നിന്ന് 221.89 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. ഈ കേസില്‍ കാസര്‍ഗോഡ് സ്വദേശി ഇബ്രാഹിം മുസ്മില്‍ (27), കോഴിക്കോട് സ്വദേശിയായ ഉമ്മലത്തൂര്‍ അഭിനവ് (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതിയായ മുഹമ്മദ് ഷമീലിനെ മൈസൂരുവില്‍ വച്ച് പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടാന്‍സാനിയന്‍ പൗരന്മാരെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

പ്രതികളുടെ പ്രവര്‍ത്തനങ്ങളും മറ്റും വിശദമായി പരിശോധിച്ചതില്‍നിന്നു വലിയ തുക ഡേവിഡ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയതായി പൊലീസ് കണ്ടെത്തി. ആ തുക അത്ക ഹറുണ എന്ന യുവതിയുടെ അക്കൗണ്ട് വഴി നോയിഡയില്‍ വച്ചാണ് പിന്‍വലിച്ചത് എന്നും കണ്ടെത്താന്‍ സാധിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ലൊക്കേഷന്‍ പഞ്ചാബിലെ പഗ്വാരയില്‍ ആണെന്ന് പൊലീസ് മനസ്സിലാക്കി. അന്വേഷണ സംഘം പഗ്വാരയില്‍ എത്തി കോളജിന്റെ സമീപത്തുള്ള വീട്ടില്‍നിന്നു പ്രതികളെ പിടികൂടുകയായിരുന്നു.

കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്റെ മേല്‍നോട്ടത്തില്‍, മെഡിക്കല്‍ കോളജ് എസിപി ഉമേഷ്, കുന്ദമംഗലം എസ്എച്ച്ഒ കിരണ്‍, സബ് ഇന്‍സ്‌പെക്ടര്‍ നിതിന്‍ എസ്, സിപിഒമാരായ ബൈജു, അജീഷ് താമരശ്ശേരി, വിജേഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com