
കൊച്ചി: ഇന്ത്യൻ സ്ത്രീകൾ വ്യാജ പീഡന ആരോപണങ്ങൾ ഉന്നയിക്കില്ലെന്ന ധാരണ അന്ധമായി പിന്തുടരാനാകില്ലെന്ന് ഹൈക്കോടതി. ഓരോ കേസിലും ആരോപണത്തിന്റെ സത്യാവസ്ഥ പരിശോധിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവൂ എന്നും ജസ്റ്റിസ് എം ബദറുദ്ദീൻ വ്യക്തമാക്കി.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് യുവാവിനെതിരെ പാലക്കാട് കൊപ്പം പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ ഒറ്റപ്പാലം അസിസ്റ്റന്റ് സെഷൻസ് കോടതിയിലെ തുടർനടപടികൾ റദ്ദാക്കിയ ഉത്തരവിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. നടപടികൾ റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്ന് പരാതിക്കാരിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ പുരോഗമന സമൂഹമല്ലാത്തതിനാൽ ഇന്ത്യയിലെ സ്ത്രീകൾ തെറ്റായ പീഡന പരാതികൾ ഉന്നയിക്കില്ലെന്ന സുപ്രീം കോടതിയുടെ മുൻ നിരീക്ഷണത്തിൽ മാറ്റം വന്നിട്ടുണ്ടെന്ന് കോടതി പറഞ്ഞു. കുറച്ചെങ്കിലും കേസുകളിൽ സത്യത്തിന്റെ കണിക പോലുമില്ലാത്ത വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. പകരം വീട്ടാനോ നിയമവിരുദ്ധമായ ആവശ്യങ്ങൾ സാധിച്ചു കിട്ടാനായി നിർബന്ധിക്കുന്നതിനോ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.
വിവാഹ വാഗ്ദാനം നൽകി 2014 മുതൽ 2019 വരെ ഹർജിക്കാരൻ ബലാത്സംഗം ചെയ്തെന്നാണ് കേസ്. 2019 ലാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പൊലീസിന്റെ അന്തിമ റിപ്പോർട്ടിൽ 2014 മെയ് 30 ന് ഒരു തവണ ഇരുവരും തമ്മിൽ ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. മാത്രമല്ല 2016 ൽ യുവതി നൽകിയ പരാതി, വിവാഹ വാഗ്ദാനം വീണ്ടും നൽകിയതിന്റെ പേരിൽ പിൻവലിക്കുകയും ചെയ്തു.
പിന്നീട് മൂന്ന് വർഷത്തോളം ഇരുവരും തമ്മിൽ ബന്ധം ഉണ്ടായിരുന്നില്ല. ഇതുൾപ്പെടെ കണക്കിലെടുത്താണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഇരുവരും തമ്മിലുള്ള ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നുവെന്നും കോടതി വിലയിരുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ