

ന്യൂഡല്‍ഹി: ആശാവര്‍ക്കര്‍മാരുടെ ഓണറേറിയത്തിനായി സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഫണ്ട് നല്‍കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആരോഗ്യ മേഖലയുടെ ശാക്തീകരണത്തിനായാണ് ഫണ്ട് അനുവദിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനയനുസരിച്ച് വിനിയോഗിക്കാം. ആശാവര്‍ക്കര്‍മാരുടെ കാര്യത്തില്‍ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ്‌റാവു ജാദവ് പറഞ്ഞു.
ലോക്‌സഭയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആശാവര്‍ക്കര്‍ക്കര്‍മാരുടെ ഓണറേറിയം കുടിശിക സംബന്ധിച്ച ചോദ്യത്തിനാണ് കേന്ദ്രത്തിന്റെ മറുപടി. 2024-25 വര്‍ഷത്തില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി കേന്ദ്രം കേരളത്തിന് 1350 കോടിരൂപ അനുവദിച്ചിട്ടുണ്ട്. ആശാ വർക്കർമാര്‍ സമരത്തിലാണെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കൽ ആശ വർക്കർമാർ നടത്തുന്ന സമരം 50-ാം ദിവസത്തിലേക്ക് അടുക്കുകയാണ്. നിരാഹാര സമരം ഒമ്പതു ദിവസം പിന്നിട്ടു. സർക്കാർ അവഗണന തുടരുന്ന പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കടുപ്പിക്കാനാണ് ആശാ വർക്കേഴ്സിന്റെ തീരുമാനം. സമരത്തിന്റെ അമ്പതാം ദിവസമായ തിങ്കളാഴ്ച മുടി മുറിച്ച് പ്രതിഷേധിക്കുമെന്ന് സമരക്കാർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
