ഞാന്‍ വിവാദക്കാരനല്ല, താക്കീത് ചെയ്‌തെങ്കില്‍ രേഖ കാണിക്കൂ; ശശി തരൂര്‍

പാര്‍ട്ടി മീറ്റിങ്ങില്‍ താനും ഉണ്ടായിരുന്നെന്നും തന്നോട് ഒന്നും ആരും പറഞ്ഞിട്ടില്ലെന്നും താക്കീത് ചെയ്‌തെങ്കില്‍ അതിന്റെ രേഖ കാണിക്കുവെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു
shashi tharoor on media
ശശി തരൂര്‍ മാധ്യമങ്ങളെ കാണുന്നു.
Updated on
1 min read

തിരുവനന്തപുരം: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ചതിന് തന്നെ ആരും താക്കീത് ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. താന്‍ പാര്‍ട്ടി വക്താവല്ല, വിദേശകാര്യങ്ങളെ കുറിച്ച് വ്യക്തിപരമായാണ് പറഞ്ഞത്. പാര്‍ട്ടി മീറ്റിങ്ങില്‍ താനും ഉണ്ടായിരുന്നെന്നും തന്നോട് ഒന്നും ആരും പറഞ്ഞിട്ടില്ലെന്നും താക്കീത് ചെയ്‌തെങ്കില്‍ അതിന്റെ രേഖ കാണിക്കുവെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

'അന്നത്തെ വര്‍ക്കിങ് കമ്മിറ്റി മീറ്റിങ്ങില്‍ താനും ഉണ്ടായിരുന്നു. മീറ്റിങ്ങില്‍ തന്നെക്കുറിച്ചോ ഈ വിഷയത്തെക്കുറിച്ചോ ആരും ഒരു കാര്യവും പറഞ്ഞിട്ടില്ല. ഇന്നത്തെ മാധ്യമങ്ങളില്‍ തന്നെ താക്കീത് ചെയ്‌തെന്ന തരത്തില്‍ വാര്‍ത്തകള്‍ കാണുന്നു. ഇത് എവിടെ നിന്നാണ് വന്നിരിക്കുന്നത് എനിക്കറിയില്ല. മാധ്യമങ്ങളുടെ കൈയില്‍ തെളിവുണ്ടെങ്കില്‍ അത് പറയൂ. വാട്‌സ്ാപ്പ് ഫോര്‍വേഡിന്റെ അടിസ്ഥാനത്തിലാണോ മറുപടി വേണ്ടത്. പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് തന്നോട് ഒരുകാര്യവും നേരിട്ട് ചോദിച്ചിട്ടില്ല. പാര്‍ട്ടി ചോദിച്ചാല്‍ വ്യക്തത നല്‍കും' - തരൂര്‍ പറഞ്ഞു.

'യുദ്ധത്തിന്റെ വിഷയത്തില്‍ ഒരൊറ്റ പാര്‍ട്ടിയേ ഞാന്‍ കണ്ടിട്ടുള്ളു. നമ്മള്‍ ഐക്യത്തോടെ സര്‍ക്കാരിനൊപ്പമെന്നാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ എനിക്ക് അറിവുള്ള വിഷയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തിപരമായ അഭിപ്രായം പറഞ്ഞു. ഞാന്‍ എപ്പോഴും പറയാറുണ്ട് ഞാന്‍ പാര്‍ട്ടി വക്താവല്ല. ഒരുവ്യക്തിയായിട്ടാണ് സംസാരിക്കുന്നതെന്ന്. ഭാരതീയനായിട്ടാണ് സംസാരിക്കുന്നതെന്ന്. വിദേശകാര്യങ്ങളെക്കുറിച്ച് കുറിച്ച് അറിയുമെന്നതിനാലാണ് ചിലര്‍ എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്. എന്റെ അഭിപ്രായത്തിന് പ്രസക്തിയില്ലെങ്കില്‍ ആരും ചോദിക്കില്ലല്ലോ?.ചോദിച്ചപ്പോള്‍ എന്റെ അഭിപ്രായം പറഞ്ഞു. പാര്‍ട്ടിക്കുവേണ്ടിയോ സര്‍ക്കാരിനുവേണ്ടിയോ അല്ല സംസാരിച്ചത്. എന്റെ അഭിപ്രായം ചോദിച്ചപ്പോള്‍ പറഞ്ഞു എന്നുമാത്രം'.

'പുനഃസംഘടനയില്‍ അഭിപ്രായം നേതൃത്വത്തിന്റെതാണ്. എന്റെ അഭിപ്രായം ചോദിച്ചപ്പോള്‍ അത് നേതൃത്വത്തെ അറിയിച്ചു. തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. ഇനി അതില്‍ അഭിപ്രായം പറയേണ്ടതില്ല. പാര്‍ട്ടിയായി നില്‍ക്കുമ്പോള്‍ ജനങ്ങളുടെ ഇടയില്‍ നില്‍ക്കണം. പുതുമുഖങ്ങള്‍ക്ക് ആവശ്യമായി പിന്തുണ നല്‍കാന്‍ തയ്യാറാണ്. പാര്‍ട്ടിയില്‍ ചില മാറ്റങ്ങള്‍ നടക്കാന്‍ പോകുന്നുണ്ട്. അതിനാവശ്യമായ സംസാരം നടക്കണം' തരൂര്‍ പറഞ്ഞു.

'ഞാന്‍ വിവാദക്കാരനല്ല. പറയുന്നത് എന്തുകൊണ്ടാണ് പറയുന്നത് വിവാദമാകുന്നതെന്ന് അറിയില്ല. 29 വര്‍ഷം ഐക്യരാഷ്ട്രസഭയ്ക്ക് വേണ്ടി സംസാരിച്ചപ്പോള്‍ ഒരുവിവാദവും ഉണ്ടായിട്ടില്ല. പെട്ടെന്ന് രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ ചിലര്‍ക്ക് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ഇഷ്ടമാണ്. എന്നോട് ചോദിക്കുന്ന കാര്യങ്ങള്‍ക്ക് താന്‍ സത്യസന്ധമായി അഭിപ്രായം പറയുന്നു. താന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ആരും തന്നോട് പറഞ്ഞിട്ടില്ല'- തരൂര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com