

പാലക്കാട്: പാലക്കാട് കോട്ടമൈതാനത്ത് റാപ്പര്‍ വേടന്‍റെ (ഹിരണ്‍ ദാസ് മുരളി) പരിപാടിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ക്ക് പരിക്ക്. കുഴഞ്ഞു വീണവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസ് ലാത്തി വീശി. ഇതിന് പിന്നാലെ പൊലീസും സംഘാടകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതായതോടെ മൂന്ന് പാട്ട് പാടിയതിനെത്തുടര്‍ന്ന് വേടന്‍ പരിപാടി അവസാനിപ്പിക്കുകയും ചെയ്തു.
ഇന്ന് വൈകിട്ട് ആറ് മണിക്കായിരുന്നു കോട്ടമൈതാനത്ത് വേടന്‍റെ പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്. പട്ടികജാതി - പട്ടികവര്‍ഗ സംസ്ഥാനതല സംഗമത്തിന്‍റെ ഭാഗമായിട്ടായിരുന്നു വേടന്‍റെ സംഗീത പരിപാടി ഒരുക്കിയിരുന്നത്. മന്ത്രി എംബി രാജേഷ്, ഒ ആര്‍ കേളു ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പരിപാടിക്കെത്തിയിരുന്നു. വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് ആറ് മണിയോട് കൂടി ഗ്രൗണ്ടിലേക്കുള്ള പ്രവേശനം അവസാനിപ്പിച്ചിരുന്നു.
എന്നാല്‍ ബാരിക്കേഡ് തള്ളി മറിച്ചും മറ്റും പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്ന് ആളുകള്‍ കോട്ടമൈതാനത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇതോടെ പൊലീസിന് തിരക്ക് നിയന്ത്രിക്കാന്‍ പറ്റാതായി. എട്ട് മണിയോടെയാണ് വേടന്‍ വേദിയിലേക്കെത്തിയത്. പാസ് ഇല്ലാതെയാണ് പരിപാടിയിലേക്ക് ആളുകളെ സംഘാടകര്‍ കടത്തിവിട്ടത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കിളിമാനൂരിലെ വേടന്‍റെ പരിപാടിയും റദ്ദാക്കിയിരുന്നു.
സുരക്ഷാ ക്രമീകരണങ്ങൾ മുൻനിർത്തിയാണ് പരിപാടി റദ്ദാക്കിയത്. പരിപാടി കാണാൻ വൻ ജനക്കൂട്ടമാണ് എത്തിയിരുന്നത്. പൊലീസിന് റോഡിലെയും, പരിപാടി നടന്ന വയലിലെയും തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ പോയതോടെ പരിപാടി റദ്ദാക്കുകയായിരുന്നു. ആളുകൾ തിങ്ങി എത്തിയതോടെ പരിപാടിയിൽ എത്തിയ പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
