

കൊല്ലം: വേടനുയർത്തുന്ന ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയവും ആ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്ന കലയും സംഘപരിവാറിന് അസഹിഷ്ണുത സൃഷ്ടിക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എംപി. റാപ്പർ വേടനെതിരായ ആർഎസ്എസ് സംഘപരിവാർ സംഘടനകളുടെ അധിക്ഷേപവും ആക്രമണവും ആസൂത്രിതമാണ്. മനുസ്മൃതിയിൽ ഊന്നി പ്രവർത്തിക്കുന്ന സംഘടനകൾക്ക് വേടന്റെ ഭാഷയും നിറവും ദഹിക്കില്ല. അതിന്റെ തെളിവാണ് വേടനെതിരായി തുടരുന്ന അധിക്ഷേപം. കൊടിക്കുന്നിൽ സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഒരേസമയം ഇരക്കും വേട്ടക്കാരനുമൊപ്പം നിൽക്കുന്ന നിലപാടാണ് ഇടതുപക്ഷം ഈ വിഷയത്തിൽ സ്വീകരിച്ചു വരുന്നത്. ജാതിയുടെയും നിറത്തിന്റെയും പേരിൽ ശശികലയെ പോലുള്ളവർ വേടനെ വർഗീയ ചുവയോകൂടി അധിക്ഷേപിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കുവാൻ സർക്കാർ തയ്യാറാവുന്നില്ല എന്നുള്ളത് ഇവർ ഒരു നാണയത്തിന്റെ ഇരുവശങ്ങൾ ആണെന്ന് വ്യക്തമാക്കുകയാണ്. കൊടിക്കുന്നിൽ സുരേഷ് അഭിപ്രായപ്പെട്ടു.
തന്നെ വിഘടനവാദിയാക്കാൻ മനഃപൂർവം ശ്രമം നടക്കുകയാണെന്ന് വേടൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു വേടൻ. തനിക്ക് പിന്നിൽ ഒരു തീവ്രവാദശക്തികളുമില്ല. റാപ്പ് ചെയ്യുന്നത് എന്തിനാണ് എന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണ്. വേടൻ റാപ്പ് ചെയ്യേണ്ടന്ന തിട്ടൂരമാണ് ശശികലയുടെ പ്രസ്താവന. താൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണത് എന്നും വേടൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates