National Highway 66, kooriyad, NHAI
കൂരിയാടിന് സമീപം തകർന്ന ദേശീയപാതഎക്സ്പ്രസ് ചിത്രം

ദേശീയപാത തകര്‍ന്നത് ഇന്ന് ഹൈക്കോടതിയില്‍; എന്‍എച്ച്എഐ റിപ്പോര്‍ട്ട് നല്‍കും

പരിഹാര മാര്‍ഗങ്ങളും ഇതുവരെ സ്വീകരിച്ച നടപടികളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കും
Published on

കൊച്ചി: സംസ്ഥാനത്ത് പലയിടങ്ങളിലും ദേശീയപാത തകര്‍ന്നത് ഹൈക്കോടതി ഇന്നു പരിഗണിക്കും. റോഡുകള്‍ തകര്‍ന്നതില്‍ ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഇന്നു റിപ്പോര്‍ട്ട് നല്‍കും. പരിഹാര മാര്‍ഗങ്ങളും ഇതുവരെ സ്വീകരിച്ച നടപടികളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയും വെള്ളക്കെട്ടും സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് ദേശീയപാത തകര്‍ന്നതില്‍ ഹൈക്കോടതി എന്‍എച്ച്എഐയോട് റിപ്പോര്‍ട്ട് തേടിയത്. ഉച്ചയ്ക്ക് മൂന്നു മണിക്കാണ് കേസ് ഹൈക്കോടതി പരിഗണിക്കുക. മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ കരാറുകാരായ കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷനെ കേന്ദ്രസര്‍ക്കാര്‍ ഡീബാര്‍ ചെയ്തിട്ടുണ്ട്.

ദേശീയപാത നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടിങ് കമ്പനിയായ ഹൈവേ എഞ്ചിനീയറിങ് കമ്പനിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ദേശീയപാത തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. ഐഐടി പ്രൊഫസര്‍ കെ ആര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. മെയ് 19 നാണ് കൂരിയാട് ദേശീയപാത 66 ഇടിഞ്ഞു താണത്.

കേരള സര്‍ക്കാരിന് ഒരു പങ്കുമില്ല - മുഖ്യമന്ത്രി

'ദേശീയപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അ മുതല്‍ ക്ഷ വരെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് ദേശീയ പാത അതോറിറ്റിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവര്‍ക്കതിന് പ്രത്യേക സജ്ജീകരണങ്ങളുണ്ട്. അതില്‍ ഒരു തരത്തിലുള്ള പങ്കാളിത്തവും പൊതുമരാമത്ത് വകുപ്പിനോ കേരള സര്‍ക്കാരിനോ ഇല്ല. എല്ലാം അവരുടെ നിയന്ത്രണത്തിലാണ് നടക്കുന്നത്. അതുകൊണ്ടാണ് അതുമായി ബന്ധപ്പെട്ട നപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടന്നിരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com