

മലപ്പുറം: നിലമ്പൂരിലെ (Nilambur by-election ) യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എംഎല്‍എ പിവി അന്‍വര്‍. നിലമ്പൂരില്‍ ഇടതുസ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചയാളാണ് ഷൗക്കത്ത്. ഇതിന്റെ ഭാഗമായി വയനാടില്‍ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി ചര്‍ച്ച നടത്തിയിരുന്നെന്നും ഷൗക്കത്തിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ പിവി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പിണറായിസത്തെ തോല്‍പ്പിക്കാന്‍ ആര്യാടന്‍ ഷൗക്കത്തിന് (Aryadan Shoukath) കഴിയുമോയെന്നും പിവി അന്‍വര്‍ ചോദിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പിണറായി സര്‍ക്കാരിനെതിരെ ഒരുഫെയ്‌സ്ബുക്ക് പോസ്‌റ്റെങ്കിലും ഷൗക്കത്ത് ഇട്ടിട്ടുണ്ടോ?. വലതുപക്ഷത്തെ ഇടതുപക്ഷവാദിയാണ് ഷൗക്കത്തെന്നും സിപിഎം നേതൃത്വുമായി അദ്ദേഹത്തിന് നല്ലബന്ധമാണെന്നും പിവി അന്‍വര്‍ പറഞ്ഞു.
ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ നേരത്തെ തന്നെ താന്‍ നിലപാട് പറഞ്ഞിരുന്നു. വ്യക്തിപരമായി ആര്യാടന്‍ ഷൗക്കത്തുമായി തനിക്ക് ഒരുപ്രശ്‌നവും ഇല്ല. വിഎസ് ജോയി തന്റെ സഹോദരി പുത്രനുമല്ല. മലയോരമേഖലയിലെ ഒരു പ്രതിനിധി വേണമെന്നതിന്റെ ഭാഗമായാണ് വിഎസ് ജോയിയുടെ പേര് താന്‍ പറഞ്ഞത്. തന്റെ അഭിപ്രായം യുഡിഎഫ് പരിഗണിക്കുമെന്നാണ് കരുതിയത്. എന്നാല്‍ അതുണ്ടായില്ല. ജോയിക്ക് ഗോഡ് ഫാദര്‍മാര്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് തഴയപ്പെട്ടത്. ജോയിക്ക് വേണ്ടി നേതൃത്വത്തില്‍ നിന്ന് ആരും സംസാരിച്ചില്ലെന്നും അന്‍വര്‍ പറഞ്ഞു.
ജോയ് സൈഡ് ലൈന്‍ ചെയ്യപ്പെട്ടപ്പോള്‍ ജോയ് മാത്രമല്ല സൈഡ്‌ലൈന്‍ ചെയ്തത്. അത് മലയോരമേഖലയിലുള്ളവരാകെയാണെന്ന് അന്‍വര്‍ പറഞ്ഞു. ആര്യാടന്‍ ഷൗക്കത്തിനെ കുറിച്ച് നിലമ്പൂരിലുള്ള ജനങ്ങളുടെ പ്രതികരണം എല്ലാവര്‍ക്കും അറിയാം. യുഡിഎഫ് സ്ഥാനാര്‍ഥിയാകില്ലെന്നുറപ്പായതോടെ സിപിഎം സ്വതന്ത്രസ്ഥാനാര്‍ഥിയാകാന്‍ വേണ്ടി നടത്തിയ ചര്‍ച്ച എല്ലാവര്‍ക്കും അറിയാം എന്നാല്‍ സിപിഎം എരിയാകമ്മിറ്റികളും ലോക്കല്‍ കമ്മിറ്റികളും എതിര്‍ത്തോടെയാണ് അത് നടക്കാതെ പോയത്. നിലമ്പൂരിലെ പബ്ലിക് ഒപ്പിനീയന്‍ ഷൗക്കത്തിന് എതിരാണ്. അതുകൊണ്ടുതന്നെ
നിലമ്പൂരിലെ ജനങ്ങള്‍ ഷൗക്കത്തിന് പിന്തുണ നല്‍കുമോയെന്നത് പഠിക്കേണ്ടതുണ്ട്. അതിനുശേഷം പാര്‍ട്ടി തീരുമാനമെടുക്കും. രണ്ട് ദിവസത്തിനുള്ള പഠിച്ച ശേഷം ഇക്കാര്യത്തില്‍ നിലപാട് പാര്‍ട്ടി സംസ്ഥാന കമ്മറ്റി തീരുമാനിക്കുമെന്ന് പിവി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയായി എഐസിസി പ്രഖ്യാപിച്ചു. നേരത്തെ കൊച്ചിയിൽ ചേർന്ന യോഗത്തിനു പിന്നാലെ സ്ഥാനാർഥിയായി ഷൗക്കത്തിന്റെ പേര് കെപിസിസി ഹൈക്കമാൻഡിനു കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം.
നിലമ്പൂരില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് (Aryadan Shoukath) പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിനായി ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ പാര്‍ട്ടി, യുഡിഎഫ് നിലമ്പൂരില്‍ മത്സരിക്കാന്‍ അവസരം തന്നിരിക്കുകയാണ്. ഇത് വ്യക്തപരമായി ലഭിച്ചതല്ല. മലപ്പുറത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണയോടെ കിട്ടിയതാണ്. ഇത് നല്ല രൂപത്തില്‍ വിനിയോഗിക്കും. രണ്ടുതവണ നഷ്ടമായ നിലമ്പൂരിനെ തിരിച്ചിപിടിക്കാനും ആര്യാടന്‍ മുഹമ്മദിന്റെ വികസനത്തുടര്‍ച്ചയ്ക്കും അനുകൂലമായ വിധിയുണ്ടാകും. എന്നെ പോലെത്തന്നെ പലരും നിലമ്പൂരില്‍ മത്സരിക്കാന്‍ യോഗ്യതയുള്ളവരാണ്. എന്നാല്‍ എല്ലാവര്‍ക്കും മത്സരിക്കാനാവില്ല. ഒരാള്‍ക്കേ മത്സരിക്കാനാകുകയുള്ളു. സ്ഥാനാര്‍ഥി ആരായാലും ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്ന് നേരത്തെ പാര്‍ട്ടി പറഞ്ഞതാണ്. ഒറ്റക്കെട്ടായി യുഡിഎഫ് മുന്നോട്ടുപോകും. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ നല്ല രീതിയില്‍ ചെയ്തിട്ടുണ്ട്. കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ കാലം യുഡിഎഫിന് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ അവസരം തന്നതിന് പാര്‍ട്ടി നേതൃത്വത്തിനോട് നന്ദിയുണ്ട്. നല്ല വിജയം ഉണ്ടാക്കാന്‍ കഴിയും'-
പിണറായി സര്‍ക്കാരിന്റെ കൗണ്ടഡൗണ്‍ ആരംഭിക്കുന്നതാകും നിലമ്പൂര്‍ തെരഞ്ഞെടുപ്പെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.
ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയാകുന്നതിനെതിരേ പി.വി അൻവർ പരസ്യമായി രംഗത്തുവന്നതോടെ യുഡിഎഫിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ച് അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ഥിയാക്കിയാലും പിന്തുണയ്ക്കുമെന്നും എന്നാല്‍, ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കാനല്ല താന്‍ രാജിവെച്ചതെന്നും തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ നിലപാടെടുത്തിരുന്നു.
ഇടതുമുന്നണി അംഗമായിരുന്ന പിവി അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂണ്‍ 19-നാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന് നടക്കും. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമുള്ള അഞ്ചാമത്തെ ഉപതെരഞ്ഞെടുപ്പാണിത്.ഇതുവരെ നടന്ന നാല് ഉപതെരഞ്ഞെടുപ്പിലും യുഡിഎഫും എല്‍ഡിഎഫും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ചേലക്കരയില്‍ ഇടതുപക്ഷം സിറ്റിങ് സീറ്റില്‍ വിജയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കേ, ഇരുമുന്നണികള്‍ക്കും അഭിമാനപ്രശ്‌നമാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates