
എംഎസ്‌സി എൽസ 3 ( MSC Elsa 3)എന്ന കപ്പൽ മറിഞ്ഞതിനെ തുടർന്ന്, ബങ്കറിൽ സൂക്ഷിച്ചിരുന്ന ഇന്ധനം (കപ്പലിൽ ഉപയോഗിക്കുന്ന ഇന്ധനം) ചോർന്നൊലിക്കാൻ തുടങ്ങി, അതേസമയം കടലിൽ നഷ്ടപ്പെട്ട 100 ഓളം കണ്ടെയ്‌നറുകൾ തെക്ക്-പടിഞ്ഞാറൻ ദിശയിലേക്ക് കരയിലേക്ക് നീങ്ങി. കപ്പലിൽ ഉണ്ടായിരുന്ന 640 കണ്ടെയ്‌നറുകളിൽ 500 ലധികം കണ്ടെയ്നറുകൾ മുങ്ങി.
അറബിക്കടൽ വളരെ പ്രക്ഷുബ്ധമായതിനാൽ, മൺസൂൺ അവസാനിക്കുന്ന സെപ്റ്റംബർ പകുതി വരെ കണ്ടെയ്‌നറുകൾ വീണ്ടെടുക്കാൻ കഴിയില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.
"തെക്കുപടിഞ്ഞാറൻ മൺസൂൺ കാരണം അറബിക്കടൽ വളരെ പ്രക്ഷുബ്ധമാണ്. കാറ്റും ഒഴുക്കും തെക്ക് പടിഞ്ഞാറ് ദിശയിലേക്കാണ്. എണ്ണ ചോർച്ച തടയുന്നതിന് ഇന്ത്യൻ നാവികസേനയും തീരസംരക്ഷണ സേനയും നടപടികൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്," കേരള ഇൻലാൻഡ് വെസൽസിന്റെ ആലപ്പുഴ തുറമുഖ ഉദ്യോഗസ്ഥനും രജിസ്ട്രേഷൻ അതോറിറ്റിയുമായ ക്യാപ്റ്റൻ ജിസ്മോൻ ജേക്കബ് ദി ന്യൂ ഇന്ത്യൻ എക്സ് പ്രസ്സിനോട് പറഞ്ഞു.
എണ്ണ ചോർച്ചയ്ക്കും പരിസ്ഥിതി മലിനീകരണത്തിനും വൻതുക പിഴയായി ഈടാക്കാൻ സാധ്യതയുള്ളതിനാൽ കണ്ടെയ്നർ ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‌സി) മറ്റൊരു കപ്പൽ സ്ഥലത്തേക്ക് കൊണ്ടുവന്ന് ഇന്ധനം വ്യാപിക്കുന്നത് തടയുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ജിസ്മോൻ ജേക്കബ് പറഞ്ഞു.
അപകടകരമായ ചരക്കുകൾ കയറ്റിയവ ഉൾപ്പെടെയുള്ള കണ്ടെയ്‌നറുകൾ മണിക്കൂറിൽ മൂന്ന് കിലോമീറ്റർ വേഗതയിൽ കരയിലേക്ക് നീങ്ങുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്, പ്രത്യേകിച്ച് ആലപ്പുഴയുടെ തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കരയിലേക്ക് ഒലിച്ചിറങ്ങുന്ന കണ്ടെയ്‌നറുകളിൽ നിന്നോ അവശിഷ്ടങ്ങളിൽ നിന്നോ കുറഞ്ഞത് 200 മീറ്റർ അകലെ നിൽക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, എണ്ണ വ്യാപിക്കുന്നത് തടയുന്നതിനായി ഓയിൽ സ്പിൽ കണ്ടെയ്ൻമെന്റ് ബൂം ടെക്നിക് പോലുള്ള നടപടികൾ സ്വീകരിക്കണമെന്ന് വിദഗ്ധർ പറഞ്ഞു.
"ആദ്യം സ്വീകരിക്കേണ്ട നടപടികളിൽ ഒന്ന് എണ്ണ ചോർച്ച തടയലാണ്. ചോർച്ചയ്ക്ക് സാധ്യതയുള്ള സ്ഥലം സംരക്ഷിക്കുക എന്നതായിരിക്കണം. , എണ്ണ ചോർച്ച ചോർച്ച വ്യാപിക്കുന്നത് തടയുന്നതിന് ബൂം ( എണ്ണ വ്യാപിക്കുന്നത് തടയുന്നതിനുള്ള താൽക്കാലികമായതും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതുമായ സംവിധാനം)," കൊണ്ടു സാധിക്കുമെന്ന് ദുബായിലെ ക്യാപിറ്റൽ ഷിപ്പ് സൊല്യൂഷൻസ് ജനറൽ മാനേജർ (സർവേ & സർട്ടിഫിക്കേഷനുകൾ) ക്യാപ്റ്റൻ അഫ്താഫ് ഇബ്രാഹിം സിഎസ്എസ് പറഞ്ഞു.
"കൊച്ചി തീരത്ത് നിന്ന് ഏകദേശം 38 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. സാധാരണയായി 200 മീറ്റർ ആഴത്തിലായിരിക്കും ഇത്. ആ ആഴത്തിൽ നിന്ന് കണ്ടെയ്‌നർ വീണ്ടെടുക്കുക എന്നത് ഒരു കഠിനമായ ജോലിയാണ്."മുങ്ങിപ്പോയ കണ്ടെയ്‌നറുകൾ വീണ്ടെടുക്കുന്നതിനെക്കുറിച്ച്, ബോംബെ തുറമുഖത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന 'ഖാൻഭായ് ഇസൂഫ് ഭായ്' സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ അമർ പാൽ പറഞ്ഞു,
"കടൽ വളരെ പ്രക്ഷുബ്ധമാണ്. അധികൃതർ ഇതിനകം തന്നെ ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്, സെപ്റ്റംബർ പകുതി വരെ സ്ഥിതി ഇതുപോലെ തുടരാനാണ് സാധ്യത. അതിനുശേഷം മാത്രമേ മുങ്ങിയ കണ്ടെയ്നറുകൾ വീണ്ടെടുക്കുന്നതിനുള്ള സർവേ നടത്താൻ കഴിയൂ," അദ്ദേഹം പറഞ്ഞു.
കപ്പൽ മുങ്ങാൻ സാധ്യതയുള്ള കാരണങ്ങൾ പ്രധാനമായും ഇവയാകാം, 'എംഎസ്‌സി എൽസ 3' എന്ന കണ്ടെയ്‌നർ ഫീഡർ കപ്പലിന് 28 വർഷത്തിലേറെ പഴക്കമുണ്ട്, വർഷങ്ങളായി ഒമ്പത് പേരുകൾ (ഉടമസ്ഥാവകാശം) മാറ്റിയിട്ടുണ്ട്.
"ഒരു ചരക്ക് കപ്പലിൽ നിന്ന് കണ്ടെയ്നർ ഫീഡറാക്കി മാറ്റിയതാണ് കപ്പൽ. അപകടത്തിന് പ്രധാനമായും രണ്ട് സാധ്യതകളുണ്ട്. ഒന്ന്, കപ്പലിന്റെ പുറംതോടിൽ വിള്ളൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടാകാം, കടൽ പ്രക്ഷുബ്ധമായതിനാൽ സ്ഥിതി കൂടുതൽ വഷളായി."
രണ്ടാമതായി, ഒരു കപ്പലിന്റെ സ്വാഭാവിക റോളിങ് ചലനം തിരമാലകളെ നേരിടുന്നതിലൂടെ വർദ്ധിപ്പിക്കുന്ന പാരാമെട്രിക് റോളിംഗ് അത് നേരിട്ടിരിക്കാം. ഈ സമയത്ത് അത് അല്പം ചരിയുകയും, ശരിയായ രീതിയിൽ ഉറപ്പിക്കാത്ത കുറച്ച് കണ്ടെയ്‌നറുകൾ കടലിൽ വീണിരിക്കാം. ഭാരക്കുറവ് കാരണം, കപ്പലിന് സ്ഥിരത നഷ്ടപ്പെട്ട് ലിസ്റ്റിങ് ( കപ്പലിലെ ഭാരക്കുറവ് കൊണ്ട് ഒരു വശം ചരിയുന്നത്) നേരിടേണ്ടി വന്നിരിക്കാം, ”കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഷിപ്പ് ടെക്നോളജി വിഭാഗം പ്രൊഫസർ കെ ശിവപ്രസാദ് പറഞ്ഞു.
പാറക്കെട്ടുകൾ പോലുള്ള തടസ്സങ്ങളിൽ ഇടിച്ച് ഒഴുകി നടക്കുന്ന കണ്ടെയ്നറുകൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. “വെള്ളത്തിൽ സ്ഫോടന ഭീഷണി ഇല്ലെങ്കിലും, കാൽസ്യം കാർബൈഡ് പോലുള്ള വസ്തുക്കളുടെ ചോർച്ച പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കും. പ്രാദേശിക ജീവജാലങ്ങൾക്കും മത്സ്യബന്ധനത്തിനും ആവാസവ്യവസ്ഥയ്ക്കും വരുത്താവുന്ന നാശനഷ്ടങ്ങൾ ദൂരവ്യാപകമായിരിക്കും,” കേരള ടെക്നോളജി യൂണിവേഴ്സിറ്റിയുടെ ചുമതലയുള്ള വൈസ് ചാൻസലർ കൂടിയായ ശിവപ്രസാദ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ