ന്യൂനമര്‍ദ്ദം തീവ്രമായി, പടിഞ്ഞാറന്‍ കാറ്റ് ശക്തം, അഞ്ചുദിവസം വ്യാപക മഴ; അഞ്ചുനദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്, കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ രാത്രി യാത്രാനിരോധനം

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു
kerala rain
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു ( kerala rain)സംസ്ഥാന ദുരന്ത നിവാരണ അതോറ്റി ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Updated on

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ( kerala rain) തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. കാലവര്‍ഷത്തിന്റെ ഭാഗമായി അടുത്ത അഞ്ചു ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമായി തുടരാനും സാധ്യതയുണ്ട്. അതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറന്‍ - ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദമാണ് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചത്. പശ്ചിമ ബംഗാള്‍ - ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം, വടക്കു ഭാഗത്തേക്ക് നീങ്ങി അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാനും സാധ്യതയുണ്ട്. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം സാഗര്‍ ദ്വീപിനും (പശ്ചിമ ബംഗാള്‍) ഖെപ്പു പാറയ്ക്കും (ബംഗ്ലാദേശ്) ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ അതിതീവ്രമഴ തുടരുന്നത്.

ഇന്നും നാളെയും (മെയ് 29,30) ഒറ്റപ്പെട്ട അതി തീവ്രമായ മഴയും ഇന്നുമുതല്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴയുമാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രളയ സാധ്യത മുന്നറിയിപ്പ്

പത്തനംതിട്ട ജില്ലയിലെ മണിമല നദിയില്‍ ഓറഞ്ചും കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ വയനാട് ജില്ലയിലെ കബനി എന്നി നദികളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷനില്‍ ഓറഞ്ച് അലര്‍ട്ടും കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ പേരൂര്‍ സ്റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം, കൊള്ളിക്കല്‍ എന്നി സ്റ്റേഷനുകളിലും പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയിലെ കല്ലേലി, കോന്നി GD എന്നീ സ്റ്റേഷനുകളിലും വയനാട് ജില്ലയിലെ കബനി നദിയിലെ കാക്കവയല്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലും മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി

ഗതാഗതം നിയന്ത്രിച്ചു

ഇടുക്കി ജില്ലയില്‍ ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ അടിമാലി വരെയും ഗ്യാപ് റോഡ് വഴിയും ഉള്ള രാത്രി ഗതാഗതം ദുരന്ത നിവാരണ നിയമ പ്രകാരം നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. രാത്രി ഏഴുമണി മുതലുള്ള ഗതാഗത നിരോധനം വെള്ളിയാഴ്ച വരെ തുടരുമെന്നും ജില്ലാ കലക്ടറുടെ അറിയിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com