12 വര്‍ഷം തൂപ്പുജോലിക്കാരി, ഇന്ന് അതേ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപിക; മാതൃകയാക്കാം ലിന്‍സയെ

12 വര്‍ഷം സ്‌കൂളിലെ തൂപ്പുജോലി ചെയ്ത ഈ 38കാരി ഇപ്പോള്‍ സ്‌കൂളില്‍ എത്തുന്നത് അടിച്ചുവാരാനല്ല. വിദ്യാര്‍ത്ഥികളെ ഇംഗ്ലീഷ് പഠിപ്പിക്കാനായാണ്
12 വര്‍ഷം തൂപ്പുജോലിക്കാരി, ഇന്ന് അതേ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപിക; മാതൃകയാക്കാം ലിന്‍സയെ
Updated on
1 min read


കാസര്‍ഗോഡ്‌; 2001 ലാണ് കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃത അധ്യാപകനായിരുന്ന രാജന്റെ മരണം. അന്ന് അദ്ദേഹത്തിന്റെ മൂത്തമകള്‍ ലിന്‍സ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു. ഇളയമകന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. ലിന്‍സ ബിഎ പാസാവാത്തതിനാല്‍ വിദ്യാഭ്യാസ യോഗ്യത കണക്കാക്കി സ്‌കൂളില്‍ തൂപ്പുജോലിക്കാരിയായി നിയമനം ലഭിച്ചു. അച്ഛന്റെ വരുമാനം നിന്നതോടെ വീടുനോക്കാന്‍ ജോലി അത്യാവശ്യമായതിനാല്‍ ലിന്‍സ ആ ജോലി സ്വീകരിച്ചു. 12 വര്‍ഷം സ്‌കൂളിലെ തൂപ്പുജോലി ചെയ്ത ഈ 38കാരി ഇപ്പോള്‍ സ്‌കൂളില്‍ എത്തുന്നത് അടിച്ചുവാരാനല്ല. വിദ്യാര്‍ത്ഥികളെ ഇംഗ്ലീഷ് പഠിപ്പിക്കാനായാണ്. 

പ്രതിസന്ധി ഘട്ടത്തില്‍ തളര്‍ന്നു പോകാതെ ജോലിയും പഠനവുമായി മുന്നോട്ടുപോയതാണ് ലിന്‍സയെ വിജയിയാക്കിയത്. തൂപ്പുജോലിക്കാരിയായി കയറിയതിന് ശേഷവും ലിന്‍സ തന്റെ പഠനം തുടര്‍ന്നു. ജോലിയില്ലാത്ത ഒഴിവു സമയങ്ങളില്‍ പ്രധാനാധ്യാപികയുടെ ഓഫിസില്‍ ഇരുന്നായിരുന്നു പഠനം. ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കുന്നത് ഇവിടെ ജോലി ചെയ്യുന്ന സമയത്തായിരുന്നു. 

മറ്റൊരാളുടെ ഒഴിവിലാണ് ലിന്‍സയ്ക്ക് സ്‌കൂള്‍ അധികൃതര്‍ ജോലി നല്‍കിയത്. എന്നാല്‍ 2006ല്‍ അയാള്‍ ലീവ് കഴിഞ്ഞ് തിരിച്ചെത്തിയതോടെ ജോലി ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ ഈ സമയത്ത് ബിഎഡ് പൂര്‍ത്തിയാക്കിയ ലിന്‍സ മറ്റ് സ്വകാര്യ സ്‌കൂളുകളില്‍ ഇംഗ്ലാഷ് അധ്യാപികയായി ജോലിക്ക് കയറി. 2012 ല്‍ ഇഖ്ബാല്‍ സ്‌കൂള്‍ തൂപ്പുജോലിക്കായി ലിന്‍സയെ വിളിച്ച്. അഞ്ച് വര്‍ഷത്തെ അധ്യാപികയുടെ റോളില്‍ നിന്ന് വീണ്ടും തൂപ്പുജോലിയിലേക്ക്. രാവിലേയും വൈകുന്നേരവും സ്‌കൂളില്‍ ക്ലീനിങ്ങുമായി തിരക്കിലായിരിക്കും ലിന്‍സ. ഒഴിവു സമയങ്ങള്‍ മുഴുവന്‍ വാട്‌സാപ്പിലും ഫേയ്‌സ്ബുക്കിലുമായി ചെലവഴിക്കും. 

കഴിവുള്ള ഒരാളുടെ ജീവിതം വെറുതെ പോകുന്നു എന്ന തോന്നലില്‍ സ്‌കൂളിലെ പ്രധാനഅധ്യാപികയായ പ്രവീണയാണ് ടീച്ചര്‍മാര്‍ക്കായുള്ള എലിജിബിളിറ്റി ടെസ്റ്റിന് തയാറെടുക്കാന്‍ പറഞ്ഞത്. ആദ്യം വീട്ടിലെ പ്രശ്‌നങ്ങളെല്ലാം പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. അങ്ങനെ ഒഴിവുസമയങ്ങളില്‍ ടെസ്റ്റിന് തയാറെടുപ്പുകള്‍ നടത്തി. കേരള ടീച്ചര്‍ എലിജിബിളിറ്റി ടെസ്റ്റ് പാസാവുകയും യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള യോഗ്യത നേടുകയും ചെയ്തു. തുടര്‍ന്ന് സ്‌റ്റേറ്റ് എലിജിബിളിറ്റി ടെസ്റ്റ് ക്ലിയര്‍ ചെയ്ത് ഹയര്‍ സെക്കന്‍ഡറി അധ്യാപികയായി. ഇതോടൊപ്പം കംപ്യൂട്ടര്‍ പഠിക്കുകയും ചെയ്തു. ക്ലാനിങ് തൊഴിലാളിയായി നിന്നാണ് ലിന്‍സ ഇതെല്ലാം നേടിയെടുത്തത്. 

2013 മുതല്‍ 2018 വരെയുള്ള സമയത്താണ് ലിന്‍സ തൂപ്പുജോലിക്കാരിയായി നിന്നത്. തുടര്‍ന്ന് 2018 ല്‍ അധ്യാപികയായി ജോലിക്ക് കയറിയപ്പോള്‍ തന്നെ കണ്ട് വിദ്യാര്‍ത്ഥികള്‍ അത്ഭുതപ്പെട്ടു എന്നാണ് ലിന്‍സ പറയുന്നത്. ഇപ്പോള്‍ ആറ് മുതല്‍ എട്ടു വരെയുള്ള കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കുകയാണ് ലിന്‍സ. ലിന്‍സക്ക് ഭാവിയില്‍ പ്രധാന അധ്യാപിക വരെ ആകാന്‍ സാധിക്കും എന്നാണ് പ്രവീണ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com