

മകനെ ആക്രമിക്കാന്‍ വന്ന തോക്കുധാരികളെ ചൂലുകൊണ്ട് നേരിട്ട് ഒരു അമ്മ. ഹരിയാനയിലെ ഭിവാനിയില്‍ ഇന്നലെ രാവിലെയാണ് സംഭവം. വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന ഹരികിഷന് നേരെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ യുവാവ് വീടിനുള്ളിലേക്ക് ഓടുന്നതും പിന്നാലെ ഒരു സ്ത്രീ നീണ്ട വടിയില്‍ ചൂലുകെട്ടിയതുമായി പാഞ്ഞുവന്ന് സംഘത്തെ സധൈര്യം നേരിടുന്നതും വിഡിയോയിൽ കാണാം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹരികിഷന്റെ അമ്മ ശകുന്തളയാണ് സംഘത്തെ നേരിട്ടത്. വീടിന് സമീപത്ത് വൃത്തിയാക്കുന്നതിനിടെയാണ് വെടിയൊച്ച കേള്‍ക്കുന്നത്. മൃഗങ്ങള്‍ ഓടിക്കാന്‍ പടക്കം പൊട്ടിക്കുന്നതാണെന്നാണ് ആദ്യം കരുതിയത്. ചെന്നു നോക്കിയപ്പോഴാണ് മകനെ ആക്രമിക്കുകയാണെന്ന് വ്യക്തമായത്. പിന്നെ കയ്യിലുണ്ടായിരുന്നത് ചൂലായിരുന്നു. അതുകൊണ്ട് സംഘത്തെ നേരിടുകയായിരുന്നു. തന്റെ സ്ഥാനത്ത് ഏതൊരു അമ്മയാണെങ്കിലും ഇതു തന്നെ ചെയ്യുമെന്നും ശകുന്തള മാധ്യമങ്ങളോട് പറഞ്ഞു. വിഡിയോ വൈറലായതോടെ ശകുന്തള എന്ന അമ്മയുടെ അസാമാന്യം ധൈര്യത്തെ പ്രശംസിച്ച് നിരവധി ആളുകള്‍ പ്രതികരിച്ചു.
ഹരികിഷന്റെ ശരീരത്തില്‍ നിന്നും മൂന്ന് വെടിയുണ്ടകള്‍ പുറത്തെടുത്തു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാളെ പിജിഐഎംഎസ് റോഹ്തക്കിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. ലോറന്‍സ് ബിഷ്‌ണോയിയുമായി ബന്ധമുള്ള രവി ബോക്‌സറെ കൊലപ്പെടുത്തിയ കേസില്‍ ഇയാളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
