കെ പി നാരായണന്‍ , മരുമകള്‍ രാജപുത്രി
കെ പി നാരായണന്‍ , മരുമകള്‍ രാജപുത്രിfile

വ്‌ളോഗേഴ്‌സ്, ഒരു മര്യാദയൊക്കെ വേണ്ടെ..., മാധിക ഭാഷ ഒരു കണ്ടന്റ് മാത്രമല്ല, വയോധികരുടെ ജീവിതം കൂടിയാണ്

വയോധികരുടെ ആരോഗ്യം പോലും വകവയ്ക്കാതെ വ്‌ളോഗേഴ്‌സ് ഇവരെ കഷ്ടപ്പെടുത്തുന്നു എന്നാണ് ബന്ധുക്കളുടെ പരാതി
Published on

കണ്ണൂര്‍: കേവലം രണ്ട് പേര്‍ മാത്രം സംസാരിക്കുന്ന ഒരു ഭാഷ. ലിപിയില്ലാത്തതും തെലുങ്ക്, തുളു, കന്നഡ, മലയാളം എന്നിവയുടെ സമ്മിശ്ര രൂപവുമായ മാധിക അന്യം നിന്നുപോകുന്ന പ്രാദേശിക ഭാഷകളില്‍ ഒന്നാണ്. ഈ ഭാഷ സംസാരിക്കുന്ന രണ്ട് പേരാണ് ഇന്ന് കേരളത്തിലുള്ളത് കണ്ണൂര്‍ കരിവള്ളൂര്‍ സ്വദേശികളായ കെ പി നാരായണന്‍ (88), മരുമകള്‍ രാജപുത്രി (58) എന്നിവര്‍.

അന്യം നിന്നു പോയേക്കാവുന്ന മാധിക ഭാഷ സംസാരിക്കുന്നവര്‍ എന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ള ഈ രണ്ട് വ്യക്തികള്‍ പക്ഷേ ഇതേ ഭാഷയുടെ പേരില്‍ നേരിടുന്നത് മറ്റൊരു വെല്ലുവിളിയാണ്. ഇവരെ തേടിയെത്തുന്ന സോഷ്യല്‍ മീഡിയ വ്‌ളോഗേഴ്‌സ്. വയോധികരുടെ ആരോഗ്യം പോലും വകവയ്ക്കാതെ വ്‌ളോഗേഴ്‌സ് ഇവരെ കഷ്ടപ്പെടുത്തുന്നു എന്നാണ് ബന്ധുക്കളുടെ പരാതി. മാധിക ഭാഷ സംസാരിക്കുന്ന രണ്ട് പേര്‍ എന്ന നിലയില്‍ ഇവരെ കുറിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടാണ് കരിവള്ളുര്‍ കൂക്കാനത്തെ ഇവരുടെ വീട്ടിലേക്ക് വ്‌ളോഗേഴ്‌സിനെ ആകര്‍ഷിച്ചത്. ഒന്നിന് പിന്നാലെ ഒന്നായി തുടര്‍ച്ചായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുന്‍സര്‍മാര്‍ നാരായണനെയും രാജപുത്രിയെയും തേടിയെത്തി. സന്ദര്‍ശകരുടെ ബാഹുല്യം കുടുംബത്തിലെ മറ്റുള്ളവരുടെ സ്വകാര്യ ജീവികത്തിലേക്ക് പോലും കടന്നു കയറുന്ന നിലയാണുള്ളതെന്ന് ബന്ധുകള്‍ പറയുന്നു.

കാഴ്ചാ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള വ്യക്തിയാണ് നാരായണന്‍. സന്ദര്‍ശകരുടെ ബാഹുല്യം അദ്ദേഹത്തിന്റെ ആരോഗ്യത്തെപോലും പ്രതികൂലമായി ബാധിക്കുന്ന നിലയുണ്ടായതോടെ വ്‌ളോഗേഴ്‌സിനെയും മറ്റും നിയന്ത്രിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കുടുംബാംഗങ്ങള്‍.

പട്ടിക ജാതിയില്‍പ്പെട്ട ചക്കാലിയ വിഭാഗമാണ് മാധിക ഭാഷ ഉപയോഗിച്ചിരുന്നത്. കര്‍ണാടകയിലെ മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് ജീവിച്ചുവന്നിരുന്ന ഈ വിഭാഗം പിന്നീട് കണ്ണൂരിലേക്കും വടക്കന്‍ മലബാറിന്റെ മറ്റിടങ്ങളിലേക്കും ജീവിതം പറിച്ചുനടുകയായിരുന്നു. തങ്ങളുടെ പൂര്‍വികരില്‍ നിന്നാണ് നാരായണവും രാജപുത്രിയും ഈ ഭാഷ പഠിച്ചെടുത്തത്.

തങ്ങളുടെ തനത് ഭാഷാ സംസ്‌കാരം അന്യം നിന്നുപോകുമോ എന്ന് ആശങ്കയും നാരായണനും രാജപുത്രിക്കും ഉണ്ട്. പുതിയ തലമുറ ഭാഷ പഠിക്കാന്‍ താത്പര്യം കാണിക്കുന്നില്ലെന്നും നാരായണന്‍ പറയുന്നു. ഒരു കാലത്ത് വലിയ വിവേചനം നേരിട്ട വിഭാഗം കൂടിയായിരുന്നു ചക്കാലിയ. പൊതു ചടങ്ങുകളില്‍ നിന്നും മറ്റും ഇവര്‍ പങ്കെടുക്കുന്നതിനു വിലക്കുള്‍പ്പെടെ നിലനിന്നിരുന്നു. സമുദായത്തിലെ യുവതലമുറ വിദ്യാഭ്യാസം നേടുകയും മാധിക ഭാഷയെ തങ്ങളുടെ പൂര്‍വികര്‍ നേരിട്ട വിവേചനത്തിന്റെ ചരിത്രവുമായി ബന്ധപ്പെടുത്തി കാണാനും തുടങ്ങിയതോടെയാണ് ഭാഷ വിസ്മൃതിയിലേക്ക് നീങ്ങിയത്. ലിഖിത ലിപി ഇല്ലാത്തതിനാല്‍ മാധിക ഭാഷയെ സംരക്ഷിക്കാന്‍ ഔപചാരിക മാര്‍ഗമില്ലെന്നതും സംരക്ഷണത്തിന് വെല്ലുവിളിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com