

മകന്റെ കൈ പിടിച്ച് അച്ഛൻ വിവാഹ പന്തലിലേക്ക്... 72കാരനായ രവീന്ദ്രൻ താലികെട്ടുമ്പോൾ 63കാരിയായ പൊന്നമ്മയുടെ മുഖം നാണം കൊണ്ടു താഴ്‌ന്നു. ഈ പ്രായത്തിൽ വിവാഹമോ? എന്ന് ചോദിച്ചാൻ '72 ഒക്കെ ഒരു പ്രായമാണോ' എന്നാണ് രവീന്ദ്രന്റെ മറുപടി. മനം കവരുന്ന ഈ കാഴ്ചയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
പൂഞ്ഞിലിക്കാവ് കാവുങ്കൽ ദേവിക്ഷേത്രത്തിൽ വച്ചായിരുന്നു മുഹമ്മ അഞ്ചുതൈയ്ക്കൽ എൻ കെ രവീന്ദ്രന്റെയും കഞ്ഞിക്കുഴി കരിക്കാട്ടിൽ പൊന്നമ്മയും വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ദമ്പതികൾക്ക് ആശംസകൾ നേർന്ന് കുടുംബവും നാട്ടുകാരും ഒപ്പമുണ്ടായിരുന്നു.
'എനിക്ക് സന്തോഷമാണ്...' വിവാഹത്തെ കുറിച്ച് പൊന്നമ്മയ്‌ക്ക് പറയാനുള്ളത് ഇതാണ്. ഒരു വർഷം മുൻപാണ് പൊന്നമ്മയുടെ ഭർത്താവ് മരിക്കുന്നത്. അതോടെ ജീവിതത്തിലും വീട്ടിലും പൊന്നമ്മ ഒറ്റയ്‌ക്കായി. ഏഴ് വർഷം മുൻപാണ് രവീന്ദ്രന്റെ ഭാര്യ മരിക്കുന്നത്. അതിന് ശേഷം ചെറിയ ബിസിനസുമൊക്കെയായി മുന്നോട്ട് പോവുകയായിരുന്നു.
അതിനിടെയാണ് രവീന്ദ്രന്റെ മകൻ രാജേഷ് ഒരിക്കൽ പ്ലമ്പിങ് ജോലികൾക്കായി പൊന്നമ്മയുടെ വീട്ടിൽ വരുന്നത്. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ പൊന്നമ്മയുടെ ദുരിതം കണ്ട് രാജേഷ് ആണ് പൊന്നമ്മയെ അച്ഛന് വേണ്ടി ആലോചിച്ചത്. തുടർന്ന് കുടുംബത്തിന്റെയും നാട്ടുകാരുടെയും പൂർണ പിൻതുണയോടെ രവീന്ദ്രൻ പൊന്നമ്മയുടെ കഴുത്തിൽ താലികെട്ടി.
'മകൻ പെൺകുട്ടിയെ വിളിച്ചുകൊണ്ടു വരുമ്പോൾ അച്ഛൻ സ്വീകരിക്കില്ലേ. അതുപോലെ അച്ഛനെ ഞാൻ സ്വീകരിക്കുന്നു' എന്ന് രവീന്ദ്രൻ പറഞ്ഞു. ഹണിമൂൺ നാട്ടിൽ തന്നെ ആഘോഷിക്കാനാണ് ഇരുവരുടെയും തീരുമാനം. 'ഇവിടെയാണ് സ്വർഗം... കുറച്ചു കഴിഞ്ഞ് ഞങ്ങൾ അങ്ങ് പോകും.അതുകൊണ്ട് ഉള്ള സമയം ഉള്ളതു പോലെ ഇവിടെ തന്നെ ജീവിക്കുക'- രവീന്ദ്രൻ പറഞ്ഞു. മുഹമ്മകാരൻ എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം 18 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നിരവധി ആളുകളാണ് ദമ്പതികൾക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates