'ഞാന്‍ നാല് തവണ പ്രണയത്തിലായി; വിവാഹത്തിന് അടുത്തുവരെ എത്തി, പക്ഷേ...'

ബിസിനസ്സിന്റെയും ജീവകാരുണ്യത്തിന്റെയും ലോകത്ത് സമാനതകളില്ലാത്ത ജീവിതം നയിച്ച് നിരവധി പ്രൊഫഷണല്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ രത്തന്‍ ടാറ്റയുടെ വ്യക്തിജീവിതവും പലരെയും കൗതുകപ്പെടുത്തിയിട്ടുണ്ട്
ratan tata
രത്തന്‍ ടാറ്റഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: ബിസിനസ്സിന്റെയും ജീവകാരുണ്യത്തിന്റെയും ലോകത്ത് സമാനതകളില്ലാത്ത ജീവിതം നയിച്ച് നിരവധി പ്രൊഫഷണല്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ രത്തന്‍ ടാറ്റയുടെ വ്യക്തിജീവിതവും പലരെയും കൗതുകപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് അവിവാഹിതനായി തുടരാനുള്ള അദ്ദേഹത്തിന്റെ തീരുമാനമാണ് ഏവരെയും അമ്പരപ്പിച്ചത്.

താന്‍ നാല് തവണ പ്രണയത്തിലായെന്നും ഓരോ അവസരത്തിലും വിവാഹം അടുത്തെത്തിയിരുന്നുവെന്നും രത്തന്‍ ടാറ്റ ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്. സിഎന്‍എന്നിന് നല്‍കിയ പഴയ അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. 'സാഹചര്യങ്ങളാണ് എന്നെ എപ്പോഴും പിന്നോട്ട് നയിച്ചത്. യുഎസില്‍ താമസിക്കുമ്പോള്‍ വിവാഹത്തിന്റെ പടിവാതിക്കല്‍ വരെ കാര്യങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ 1962 ലെ ഇന്ത്യ-ചൈന സംഘര്‍ഷം എല്ലാം മാറ്റിമറിച്ചു.'-അദ്ദേഹം ഓര്‍ത്തു.

'ഞാന്‍ യുഎസില്‍ ജോലി ചെയ്തിരുന്ന കാലത്ത് എനിക്ക് ഒരു സീരിയസ് പ്രണയം ഉണ്ടായിരുന്നു. ഞങ്ങള്‍ വിവാഹം കഴിക്കാത്തതിന്റെ ഒരേയൊരു കാരണം ഞാന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതാണ്. അവള്‍ എന്നെ പിന്തുടരേണ്ടതായിരുന്നു. എന്നാല്‍ അന്ന് ഇന്ത്യ-ചൈന യുദ്ധത്തിന്റെ വര്‍ഷമായിരുന്നു. അവള്‍ ഇന്ത്യയിലേക്ക് വന്നില്ല. ഒടുവില്‍ അവള്‍ യുഎസില്‍ മറ്റൊരാളെ വിവാഹം കഴിച്ചു,'- രത്തന്‍ ടാറ്റ അനുഭവം പങ്കുവെച്ചു.

പ്രണയത്തിലായിട്ടും വിവാഹം കഴിക്കേണ്ട എന്ന തീരുമാനത്തില്‍ ഭയം ഒരു മുഖ്യ പങ്ക് വഹിച്ചതായും രത്തന്‍ ടാറ്റ വെളിപ്പെടുത്തി. എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന് ചോദിച്ചപ്പോഴായിരുന്നു രത്തന്‍ ടാറ്റയുടെ മറുപടി. 'ഞാന്‍ നാല് തവണ വിവാഹത്തോട് അടുത്തതാണ്. ഓരോ തവണയും ഓരോ കാരണത്താല്‍ ഞാന്‍ ഭയന്ന് പിന്മാറി. പക്ഷേ, തിരിഞ്ഞുനോക്കുമ്പോള്‍, മറുഭാഗത്തുള്ള ആളുകളെ നോക്കുമ്പോള്‍, ഞാന്‍ ചെയ്തത് ഒരു മോശം കാര്യമായി തോന്നുന്നില്ല. വിവാഹം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയേനെ.'- രത്തന്‍ ടാറ്റ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com