അന്ധതയ്ക്കും ശാശ്വത പരിഹാരമുണ്ടാകുന്നു; ത്രിഡി പ്രിന്റിങിലൂടെ ബയോണിക് കണ്ണ് വികസിപ്പിച്ച് ഗവേഷക സംഘം 

ത്രിഡി പ്രിന്റിങ് സാങ്കേതികവിദ്യയുടെ സഹായത്താല്‍ നിര്‍മിക്കുന്ന ലോകത്തെ ആദ്യ ബയോണിക് കണ്ണ് വികസിപ്പിച്ചു
അന്ധതയ്ക്കും ശാശ്വത പരിഹാരമുണ്ടാകുന്നു; ത്രിഡി പ്രിന്റിങിലൂടെ ബയോണിക് കണ്ണ് വികസിപ്പിച്ച് ഗവേഷക സംഘം 
Updated on
1 min read

കാഴ്ചയില്ലാത്തവര്‍ക്കും കാഴ്ചശക്തി കുറഞ്ഞവര്‍ക്കും ഡിജിറ്റല്‍ കണ്ണുകള്‍ വരുന്ന കാലം സമീപിച്ചിരിക്കുന്നു. ത്രിഡി പ്രിന്റിങ് സാങ്കേതികവിദ്യയുടെ സഹായത്താല്‍ നിര്‍മിക്കുന്ന ലോകത്തെ ആദ്യ ബയോണിക് കണ്ണ് വികസിപ്പിച്ചു. മിനസോട്ട സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഇതിനുപിന്നില്‍. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് ബയോണിക് ഇയര്‍ പ്രിന്റ് ചെയ്ത അതേ ഗവേഷക സംഘമാണ് ഈ പുതിയ നിര്‍മാണത്തിന് പിന്നിലും. പിന്നീടിങ്ങോട്ട് പല കൃത്രിമ അവയവങ്ങളും ഇവര്‍ 3ഡി പ്രിന്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അവതരിപ്പിച്ചതിനേക്കാള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന കൂടുതല്‍ പ്രകാശസ്വീകരണികള്‍ ഉപയോഗിച്ചുള്ള പ്രോട്ടോടൈപ്പുകള്‍ നിര്‍മിക്കുകയാണ് തങ്ങളുടെ അടുത്ത നീക്കമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ കണ്ണിലേക്ക് നേരിട്ട് ഇംപ്ലാന്റ് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ കുറച്ചുകൂടെ മൃദുലമായ പ്രതലത്തില്‍ ഇത് പ്രിന്റ് ചെയ്യാനുള്ള ശ്രമവും ഇവര്‍ നടത്തുന്നുണ്ട്. 

സയന്‍സ് ഫിക്ഷനായി മാത്രമാണ് ഇതുവരെ ബയോണിക് കണ്ണുകളെക്കുറിച്ച് ചിന്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അവ യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് ഏറ്റവും അടുത്തെത്തിയിരിക്കുകയാണെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ബെന്‍ജമിന്റെ വാക്കുകള്‍. 

ഒരു വളഞ്ഞ പ്രതലത്തില്‍ പ്രകാശസ്വീകരണികള്‍ (ലൈറ്റ് റിസപ്റ്ററുകള്‍) 3ഡി പ്രിന്റ് ചെയ്താണ് ബയോണിക് ഐ നിര്‍മിച്ചിട്ടുള്ളത്. പ്രത്യേകം തയ്യാറാക്കിയ 3ഡി പ്രിന്റര്‍ ഉപയോഗിച്ചാണ് നിര്‍മാണം. വളഞ്ഞ പ്രതലമാണെങ്കിലും മഷി എല്ലായിടത്തും ഒരുപോലെ എത്തിപ്പെടുകയും ഉണങ്ങുകയും ചെയ്തു. ശേഷം സെമികണ്ടക്ടിങ് പോളിമര്‍ ഉപയോഗപ്പെടുത്തി ഫോട്ടോഡയോഡുകള്‍ പ്രിന്റ് ചെയ്തു. ഇത് വെളിച്ചത്തെ വൈദ്യുതിയായി മാറ്റും. ഏകദേശം ഒരു മണിക്കൂറോളം ദൈര്‍ഘ്യമെടുത്താണ് ഫോട്ടോഡയോഡുകള്‍ പ്രിന്റ് ചെയ്തത്. 'അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്, എ പീര്‍'എന്ന ജേര്‍ണലില്‍ ഗവേഷണം പ്രസിദ്ധീകരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com