എല്ലാ ദിവസവും 10 മിനിറ്റ് നേരത്തെ വരും, ഓഫീസ് അടിച്ചുവാരി വൃത്തിയാക്കും; കഴിഞ്ഞ 26 വര്‍ഷത്തെ പതിവിന് ഈ ഐഎഎസുകാരന് പറയാന്‍ ഒരു കാര്യമുണ്ട്

ശുചീകരണ തൊഴിലാളികളുടെ സമരം കാരണം കയ്യിലെടുത്ത ചൂല്‍ 26 വര്‍ഷമായിട്ടും അജയ് ശങ്കര്‍ താഴെ വച്ചിട്ടില്ല
എല്ലാ ദിവസവും 10 മിനിറ്റ് നേരത്തെ വരും, ഓഫീസ് അടിച്ചുവാരി വൃത്തിയാക്കും; കഴിഞ്ഞ 26 വര്‍ഷത്തെ പതിവിന് ഈ ഐഎഎസുകാരന് പറയാന്‍ ഒരു കാര്യമുണ്ട്
Updated on
1 min read

ലക്‌നൗ: കൃത്യം 26 വര്‍ഷം മുന്‍പ്. ശുചീകരണ തൊഴിലാളികളുടെ സമരം.ചില പ്രതിസന്ധികള്‍ മനുഷ്യനെ മാറ്റിമറയ്ക്കുമെന്ന വാക്കുകള്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അജയ് ശങ്കര്‍ പാണ്ഡേയുടെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമായി.

ശുചീകരണ തൊഴിലാളികളുടെ സമരം കാരണം കയ്യിലെടുത്ത ചൂല്‍ 26 വര്‍ഷമായിട്ടും അജയ് ശങ്കര്‍ താഴെ വച്ചിട്ടില്ല. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലാ മജിസ്ട്രറ്റായ അജയ് ശങ്കര്‍ പാണ്‌ഡേയാണ് ഈ വര്‍ഷങ്ങളിലെല്ലാം സ്വന്തം ഓഫീസ് സ്വയം തൂത്ത് തുടച്ച് വൃത്തിയാക്കുന്നത്. എല്ലാ ദിവസവും ഓഫീസില്‍ 10 മിനിട്ടു നേരത്തെ എത്തിയാണ് കലക്ടറുടെ ഈ ശുചീകരണപ്രവര്‍ത്തനം.

1993ല്‍ നടന്ന ഒരു തൊഴിലാളി സമരമാണ് കലക്ടറെക്കൊണ്ട് ചൂല്‍ കയ്യിലെടുപ്പിച്ചത്. അജയ് പാണ്‌ഡേ ആഗ്രയിലെ എഡ്മഡ്പൂരില്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയിരിക്കുമ്പോഴാണ് ശുചിത്വ തൊഴിലാളികള്‍ സമരം തുടങ്ങുന്നത്. സമരം അവസാനിപ്പിക്കാന്‍ ആവുന്നത് ശ്രമിച്ചിട്ടും തൊഴിലാളികള്‍ വഴങ്ങിയില്ല. വൃത്തിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത കലക്ടര്‍ ഒടുവില്‍ ഒരു ചൂലുമായി ഓഫീസിലെത്തി സ്വയം വൃത്തിയാക്കാന്‍ ആരംഭിച്ചു. ഓഫീസും പരിസരവും മുറികളും കലക്ടര്‍ തനിയെ തൂക്കാന്‍ ആരംഭിച്ചു. മേലധികാരി വൃത്തിയാക്കാന്‍ ഇറങ്ങിയതോടെ ജീവനക്കാരും ഒപ്പം കൂടി. 

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജീവനക്കാരോടൊപ്പം അവരുടെ കുടുംബാംഗങ്ങളും കൂടിയെത്തി. ഇതോടെ അതൊരു ശുചിത്വ യജ്ഞമായി മാറി. അങ്ങനെ ദിവസങ്ങളോളം മാലിന്യം എടുക്കാതെ വൃത്തിരഹിതമായി കിടന്നയിടങ്ങളെല്ലാം അവര്‍ വൃത്തിയാക്കി. മൂന്നു നാലു ദിവസം ഇതു തുടര്‍ന്നു. നഗരത്തിലെ പൗരന്മാര്‍ സ്വയം വൃത്തിയാക്കാന്‍ തുടങ്ങിയതോടെ ശുചിത്വ തൊഴിലാളികള്‍ക്ക് അവരുടെ ജോലി നഷ്ടപ്പെടുമോ എന്ന പേടിയായി. അങ്ങനെ സമരം അവസാനിപ്പിച്ച് അവര്‍ മടങ്ങിയെത്തി. ആ സംഭവം അജയ് ശങ്കറിന് വല്ലാത്ത പ്രചോദനമായി. 

അങ്ങനെയാണ് ഓഫീസ് വൃത്തിയാക്കുന്ന ദിനചര്യ അദ്ദേഹം ആരംഭിച്ചത്. ഇദ്ദേഹത്തിന്റെ ഓഫീസിനു പുറത്ത് എപ്പോഴും ഒരു ചൂലും വൈപ്പറും വലിയ ചവറ്റു കുട്ടയും കാണാം. അതിനൊപ്പം ഒരു ബോര്‍ഡും അദ്ദേഹം സ്ഥാപിച്ചു. അതില്‍ ഇങ്ങനെ എഴുതി. ' ഞാന്‍ ഇന്ന് ഈ ഓഫീസ് സ്വയം വൃത്തിയാക്കി. ഓഫീസു പരിസരത്തു ചവറിട്ടു ദയവായി എന്റെ ജോലി വര്‍ധിപ്പിക്കരുത്.വൃത്തിയാക്കുന്ന പണി നമുക്കു വേണ്ടി മറ്റുള്ള ആരെങ്കിലും ചെയ്യണമെന്നാണ് ഇന്ത്യയില്‍ നാം വിചാരിക്കാറുള്ളതെന്നും, ഈ മനോഭാവം മാറേണ്ടതാണെന്നും അജയ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com