വയറുവേദനയുമായി ആശുപത്രിയിലെത്തി; യുവാവിന്റെ വയറ്റില്‍ 20 വര്‍ഷം മുന്‍പ് വിഴുങ്ങിയ ടൂത്ത്ബ്രഷ്

ബ്രഷ് മലത്തിനൊപ്പം അല്‍പാല്‍പമായി പുറത്തുപോയിരിക്കുമെന്നാണ് ലീ കരുതിയിരുന്നത്.
വയറുവേദനയുമായി ആശുപത്രിയിലെത്തി; യുവാവിന്റെ വയറ്റില്‍ 20 വര്‍ഷം മുന്‍പ് വിഴുങ്ങിയ ടൂത്ത്ബ്രഷ്
Updated on
1 min read

ബെയ്ജിങ്: കടുത്ത വയറുവേദനയെത്തുടര്‍ന്നാണ് അന്‍പത്തിയൊന്നുകാരനായ ലീ ബെയിജിംഗിലെ ഒരാശുപത്രിയില്‍ ചികിത്സ തേടിയത്. കാരണമെന്തെന്നറിയാത്ത വയറുവേദയാല്‍ പിടയുന്ന ലീയെ ആശുപത്രി അധികൃതര്‍ ഉടന്‍ സ്‌കാനിങ്ങിന് വിധേയമാക്കി. 

വയറിനെ ബാധിച്ച അസുഖമെന്തെന്ന് മനസിലാക്കാനാണ് സ്‌കാനിങ് നടത്തിയത്. എന്നാല്‍ ലീയുടെ കുടലിനകത്ത് എന്തോ ഒരു വിചിത്ര സാധനം കിടക്കുന്നതാണ് സ്‌കാനിംഗിലൂടെ തെളിഞ്ഞത്. ഇതെന്താണെന്ന് മനസിലാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. തന്റെ വയറ്റില്‍ എന്താണ് കുടുങ്ങിയതെന്ന് ലീയ്ക്കും മനസിലായില്ല. 

തുടര്‍ന്ന് ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. വയറുകീറി തുറന്നുനോക്കിയപ്പോള്‍ ഡോക്ടര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. 14 ഇഞ്ചോളം നീളം വരുന്ന പ്ലാസ്റ്റിക് ടൂത്ത് ബ്രഷായിരുന്നു അകത്തുണ്ടായിരുന്നത്. അതും 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലീ തന്നെ വിഴുങ്ങിയത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശാരീരിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് നിരാശനായ ലീ, ആത്മഹത്യക്ക് ശ്രമിച്ചതായിരുന്നുവത്രേ. 

എന്നാല്‍ ടൂത്ത്ബ്രഷ് വിഴുങ്ങിയിട്ടും പ്രത്യേകിച്ച് കുഴപ്പമൊന്നും സംഭവിച്ചില്ല. ബ്രഷ് മലത്തിനൊപ്പം അല്‍പാല്‍പമായി പുറത്തുപോയിരിക്കുമെന്നാണ് ലീ കരുതിയിരുന്നത്. പിന്നീട് അതെപ്പറ്റി ബ്രഷ് വിഴുങ്ങിയ കാര്യം പാടെ മറന്നുപോവുകയും ചെയ്തു. വിവാഹിതനായി, രണ്ട് കുഞ്ഞുങ്ങളുടെ പിതാവുമായി. വയറ്റിലൊരു ബ്രഷ് ഇരുന്നിട്ട് ഇത്രയും കാലവും ലീക്ക് കുഴമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു. 

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണെന്നാണ് ഡോക്ടര്‍മാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇത്രയും വലിയൊരു സാധനം, ഇത്രനാളും മറ്റ് അപകടങ്ങളുണ്ടാക്കാതെ വയറിനകത്ത് കിടന്നത് ഭാഗ്യം കൊണ്ടാണെന്നും, ആന്തരീകാവയവങ്ങളെല്ലാം സുരക്ഷിതമാണെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com