

ഇടുക്കി: ഇടുക്കിയുടെ തമിഴ്‌നാടൻ അതിർത്തി ജില്ലയായ തേനിയുടെ കാർഷിക ഗ്രാമീണ കാഴ്ചകൾ കണ്ടും ആസ്വദിച്ചും വളർന്ന അനുഗ്രഹീത ചലച്ചിത്ര പ്രതിഭ ഭാരതീരാജയ്ക്ക് ഇടുക്കി ജില്ലയുമായി എന്നും അഭേദ്യമായ ബന്ധമാണുണ്ടായിരുന്നത്. തേനിയുടെ മണ്ണിൽ നിന്നും സിനിമയുടെ ലോകത്തേക്ക് ഉയർന്നപ്പോഴും മൂന്നാറിന്റെ പ്രകൃതിസൗന്ദര്യത്തോട് അദ്ദേഹത്തിന് എക്കാലത്തും പ്രത്യേകമൊരു പ്രിയമുണ്ടായിരുന്നു. കഴിഞ്ഞ 2006 ലാണ് മൂന്നാർ മേളയുടെ സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടകനായി ഭാരതീരാജ മൂന്നാറിൽ എത്തുന്നത്. അന്ന് ഒരു നാട് മുഴുവൻ ഒന്നുചേർന്നാണ് തേനിയുടെ സ്വന്തം 'ചിന്നസ്വാമി'യായ ഭാരതീരാജയെ ഹൃദ്യമായി വരവേറ്റത്. അന്നത്തെ ആ അപൂർവ്വ നിമിഷങ്ങൾ മുൻ ദേവികുളം എംഎൽഎയായ എകെ മണി ഇന്നും ഏറെ ആദരവോടെയും സ്നേഹത്തോടെയും ഓർത്തെടുക്കുന്നുണ്ട്.
മൂന്നാറിലെത്തിയ ഭാരതീരാജ ഔദ്യോഗിക വാഹനങ്ങളിലൊന്നും കയറാൻ കൂട്ടാക്കാതെ, മഴ നനഞ്ഞുകൊണ്ട് മൂന്നാറിന്റെ മനോഹരമായ കാഴ്ചകൾ കാൽനടയായി ആസ്വദിക്കുകയാണുണ്ടായത്. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിലെ പ്രസംഗത്തിലുടനീളം മൂന്നാറിന്റെ പ്രകൃതിഭംഗിയെ അദ്ദേഹം വാനോളം പുകഴ്ത്തി സംസാരിച്ചു. അതുവരെ തന്റെ ജീവിതത്തിൽ മൂന്നാറിൽ എത്താൻ സാധിക്കാതിരുന്നതിലുള്ള വലിയ സങ്കടവും അദ്ദേഹം വേദിയിൽ തുറന്നുപറഞ്ഞു. അന്ന് വികാരനിർഭരമായ ആ വാക്കുകളെ തടിച്ചുകൂടിയ നാട്ടുകാർ ഒന്നടങ്കം നിലയ്ക്കാത്ത ഹർഷാരവങ്ങളോടെയും കൈയടികളോടെയുമാണ് എതിരേറ്റത്.
2006 ലെ ആ സാംസ്‌കാരിക മേളയ്ക്ക് ശേഷം മൂന്നാറുമായി സ്ഥാപിച്ച ആത്മബന്ധം ഭാരതീരാജ ഉപേക്ഷിച്ചില്ല. പിന്നീട് പലപ്പോഴായി മൂന്നാറിന്റെ മലനിരകളും തണുപ്പും ആസ്വദിക്കുന്നതിനായി അദ്ദേഹം തമിഴ്‌നാട്ടിൽ നിന്നും ബോഡിമെട്ട് ചുരം കടന്ന് ഇടുക്കിയുടെ മണ്ണിലേക്ക് എത്തിക്കൊണ്ടേയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates