ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ വന്യജീവി സ്നേഹികളെയും വനംവകുപ്പിനെയും സങ്കടത്തിലാഴ്ത്തി ഏഴ് വയസുള്ള കുട്ടിക്കൊമ്പൻ ചെരിഞ്ഞു. ഇന്നലെ വൈകുന്നേരം മുതൽ വനംവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്ന കുട്ടിക്കൊമ്പനെയാണ് തിങ്കളാഴ്ച രാവിലെ ആനയിറങ്കൽ ഡാമിന് സമീപം ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ ആനയ്ക്ക് കടുത്ത ശാരീരിക അവശതകൾ ഉണ്ടായിരുന്നതായി വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. തുടർന്ന് ആനയെ നിരീക്ഷിച്ചുവരികയായിരുന്നു. എന്നാൽ ഇന്ന് രാവിലെ ആനയെ നിരീക്ഷണവലയത്തിൽ നിന്ന് കാണാതായതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വിപുലമായ തെരച്ചിലിലാണ് ഡാമിന് സമീപം ജഡം കണ്ടെത്തിയത്.
കുട്ടിയാനകൾക്ക് പൊതുവെ ഭീഷണിയാകാറുള്ള മാരകമായ 'ഹെർപ്പിസ്' (Elephant Endotheliotropic Herpesvirus - EEHV) വൈറസ് ബാധയാണ് കുട്ടിക്കൊമ്പന്റെ മരണത്തിന് കാരണമായതെന്നാണ് വനപാലകരുടെ പ്രാഥമിക നിഗമനം.ആനയുടെ ആന്തരിക അവയവങ്ങളെ ബാധിക്കുന്ന ഈ വൈറസ് ബാധിച്ചാൽ വളരെ പെട്ടെന്ന് തന്നെ ആനകൾക്ക് അവശതയുണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്യാറുണ്ട്.എങ്കിലും, വനംവകുപ്പ് വെറ്ററിനറി സർജന്മാരുടെ നേതൃത്വത്തിൽ നടക്കുന്ന വിശദമായ പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയായ ശേഷമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ എന്ന് റേഞ്ച് ഓഫീസർ അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ആനയുടെ ജഡം വനത്തിനുള്ളിൽ തന്നെ സംസ്കരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates