ഇടുക്കി: മാങ്കുളം ആനക്കുളത്ത് വാലിന്റെ ഭാഗത്ത് ഗുരുതരമായി പരിക്കേറ്റ കാട്ടാനയ്ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാതെ വനംവകുപ്പ് അനാസ്ഥ കാട്ടുന്നതായി പരാതി. വാലിന് ആഴത്തിൽ മുറിവേറ്റ് കടുത്ത വേദന സഹിച്ച് കഴിഞ്ഞ രണ്ടാഴ്ചയോളമായി ഈ കാട്ടാന പ്രദേശത്ത് അലഞ്ഞുതിരിയുകയാണ്. വിവരം പലതവണ അറിയിച്ചിട്ടും ആനയ്ക്ക് വൈദ്യസഹായം എത്തിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. ജനവാസമേഖലയോട് ചേർന്നുള്ള ആനക്കുളം ഭാഗത്താണ് പരിക്കേറ്റ നിലയിൽ കൊമ്പനെ പതിവായി കണ്ടുവരുന്നത്. നടക്കാൻ പോലും പ്രയാസപ്പെടുന്ന നിലയിലാണ് ആനയുടെ സഞ്ചാരം.
കാട്ടാനയുടെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നു. എന്നാൽ പ്രദേശത്തെത്തി ആനയെ ദൂരെനിന്ന് കണ്ടുമടങ്ങിയതല്ലാതെ മുറിവിൽ മരുന്ന് വെക്കാനോ വിദഗ്ദ്ധ വെറ്ററിനറി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനോ വനംവകുപ്പ് തയ്യാറായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ആനയുടെ മുറിവ് കൂടുതൽ വഷളായി പഴുപ്പ് ബാധിക്കാനുള്ള സാധ്യതയേറെയാണ്.
വാലിലെ മുറിവിൽ നിന്നുള്ള വേദനയും ശാരീരിക അസ്വസ്ഥതകളും കാരണം കാട്ടാന എപ്പോൾ വേണമെങ്കിലും പ്രകോപിതനായി അക്രമസ്വഭാവം കാട്ടാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു. വിനോദസഞ്ചാരികളും തദ്ദേശവാസികളും ധാരാളമായി എത്തുന്ന ആനക്കുളത്ത് ആന അക്രമാസക്തനായാൽ അത് വലിയ ദുരന്തത്തിന് വഴിവെക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates