നെടുങ്കണ്ടം: വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് ജീവനക്കാരെ മർദ്ദിച്ച ആറ് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. നെടുങ്കണ്ടം–മാവടി റൂട്ടിൽ ജനകീയ കൂട്ടായ്മയിൽ സർവ്വീസ് നടത്തുന്ന 'ആശ്രയ' ബസിലെ ഡ്രൈവർ രൺജിഷ്, കണ്ടക്ടർ മോൻസ് എന്നിവരെ ആക്രമിച്ച കേസിലാണ് നെടുങ്കണ്ടം പൊലീസ് നടപടിയെടുത്തത്.
നെടുങ്കണ്ടം മുണ്ടിയെരുമ തേക്കിൻകൂട്ടത്തിൽ അബ്ദുൾ വാഹിദ്, നെടുങ്കണ്ടം തച്ചേട്ടുപറമ്പിൽ ട്രോണി ജയിംസ്, കോമ്പയാർ കോയിപ്പുറത്ത് വിജീഷ് വിജയൻ, നെടുങ്കണ്ടം കുമ്പളാപള്ളിയിൽ ശരത് ഹരിഹരൻ, കല്ലാർ ബ്ലോക്ക് നമ്പർ 70-ൽ കിഷോർ രാജ്, നെടുങ്കണ്ടം ഇത്തിക്കൽ ഹാലിത്ത് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കൽക്കൂന്തൽ ഭാഗത്ത് വെച്ചാണ് സംഭവങ്ങളുടെ തുടക്കം. കൈലാസം–മാവടി–നെടുങ്കണ്ടം റൂട്ടിലോടുന്ന ബസ് പ്രതികൾ സഞ്ചരിച്ചിരുന്ന കാറിനെ മറികടന്നുപോയി. ഇതിൽ പ്രകോപിതരായ സംഘം കാറുമായി ബസിനെ പിന്തുടരുകയായിരുന്നു. തുടർന്ന് ബസ് നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിയതോടെ സംഘടിച്ചെത്തിയ പ്രതികൾ ജീവനക്കാരെ അസഭ്യം പറയുകയും ഡ്രൈവർ രൺജിഷിനെ കാബിനിൽ നിന്ന് വലിച്ച് പുറത്തിട്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. രൺജിഷിന്റെ കണ്ണിന് നേരെ ഇടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.
മർദ്ദനം തടയാൻ ഓടിയെത്തിയ കണ്ടക്ടർ മോൻസിനെയും അക്രമികൾ തടഞ്ഞുവെച്ച് മർദ്ദിക്കുകയും ജീവനോടെ വിടില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലീസ് പിടിച്ചെടുത്തു. മലയോര മേഖലയായ മാവടിയിലേക്കുള്ള നാട്ടുകാരുടെ ഏക പൊതുഗതാഗത ആശ്രയമാണ് ഈ ബസ് സർവീസ്. അറസ്റ്റിലായ ആറ് പ്രതികളെയും പിടിച്ചെടുത്ത വാഹനവും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates