ഇടുക്കി : കെഎസ്ആർടിസി ബസ് സമയം തെറ്റി സർവീസ് നടത്തിയതിനെ തുടർന്ന് ഇടുക്കി ഉപ്പുതറയിൽ സ്വകാര്യ ബസ് ഉടമയുടെ നാടകീയവും വേറിട്ടതുമായ പ്രതിഷേധം. കട്ടപ്പന-ഉപ്പുതറ റൂട്ടിൽ സർവീസ് നടത്തുന്ന 'കുട്ടിമാളു' എന്ന സ്വകാര്യ ബസിന്റെ ഉടമ രാജേഷാണ് കെഎസ്ആർടിസി ബസിന് അടിയിൽ കിടന്ന് വേറിട്ട പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. തന്റെ ബസ് ഓടേണ്ട അതേ സമയത്ത് കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സർവീസ് നടത്തിയതാണ് ഇരുവിഭാഗവും തമ്മിലുള്ള കടുത്ത വാക്കുതർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായത്.
തന്റെ നെഞ്ചത്തോട്ട് ബസ് എടുക്കാൻ ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ കടുത്ത ഭാഷയിൽ പ്രതിഷേധിച്ച ശേഷമാണ് ഉടമ ബസിന്റെ മുൻചക്രത്തിന് മുന്നിലേക്ക് കയറിക്കിടന്നത്. ഈ നാടകീയ രംഗങ്ങളുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചർച്ചയാകുകയും ചെയ്യുന്നുണ്ട്.
കോട്ടയത്ത് നിന്നും വാഗമൺ-ഉപ്പുതറ വഴി കട്ടപ്പനയ്ക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസ്, തങ്ങളുടെ സമയക്രമം ലംഘിച്ച് തൊട്ടുമുന്നിലോ തൊട്ടുപിന്നാലെയോ ഓടുന്നത് പതിവാണെന്ന് സ്വകാര്യ ബസ് ജീവനക്കാർ ആക്ഷേപമുന്നയിക്കുന്നു. കുട്ടിമാളു ബസ് സർവീസ് നടത്തേണ്ട കൃത്യം അതേ സമയത്ത് തന്നെ കെഎസ്ആർടിസി എത്തുന്നതോടെ സ്വകാര്യ ബസിന് യാത്രക്കാരെ പൂർണ്ണമായും നഷ്ടപ്പെടുകയാണ്. ദിവസങ്ങളായി തങ്ങൾ കാലിയായ ബസുമായാണ് സർവീസ് നടത്തുന്നതെന്നും ഇത് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുന്നതെന്നും ഉടമകൾ പരാതിപ്പെടുന്നു. ബുധനാഴ്ചയും ഇതേ രീതിയിൽ കുട്ടിമാളുവിന്റെ സമയത്ത് പ്രിയദർശിനി എത്തിയതോടെ നിരാശയിലായ ബസ് ഉടമ രാജേഷ് കെഎസആർടിസി ബസ് വഴിയിൽ തടയുകയായിരുന്നു. തുടർന്ന് ഡ്രൈവറുടെ നടപടിയെ ചോദ്യം ചെയ്ത ശേഷമാണ് തനിക്ക് ജീവിതമാർഗ്ഗം ഇല്ലാതായെന്ന് പ്രഖ്യാപിച്ച് ഇയാൾ വണ്ടിയുടെ അടിയിലേക്ക് കിടന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates