

മൂന്നാർ: മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം റേഷൻ കട അടിച്ചുതകർത്തു. കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെയായിരുന്നു പ്രദേശവാസികളെ മുഴുവൻ ഭീതിയിലാഴ്ത്തിയ സംഭവം അരങ്ങേറിയത്. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശിയായ പുണ്യവേലിന്റെ ഉടമസ്ഥതയിലുള്ള റേഷൻ കടയ്ക്ക് നേരെയാണ് കാട്ടാനക്കൂട്ടം അക്രമണം നടത്തിയത്. തന്റെ കടയ്ക്ക് നേരെ കാട്ടാനകളുടെ ആക്രമണം ഉണ്ടാകുന്നത് ഇത് ഇരുപത്തിയാറാമത്തെ തവണയാണെന്ന് ഉടമ പുണ്യവേൽ പറഞ്ഞു.
പുലർച്ചെ തോട്ടം മേഖലയിൽ നിലയുറപ്പിച്ച ആനക്കൂട്ടം റേഷൻ കടയുടെ ജനാലകൾ പൂർണ്ണമായി തകർത്ത് അകത്തുണ്ടായിരുന്ന ഭക്ഷ്യധാന്യങ്ങളും മറ്റ് സാധനങ്ങളും വലിച്ച് പുറത്തിടുകയും വലിയ തോതിൽ കേടുപാടുകൾ വരുത്തുകയുമാണുണ്ടായത്. കട തകർത്തതിന് ശേഷം ആനകൾ സമീപത്ത് നിർത്തിയിട്ടിരുന്ന കാറിനും വലിയ രീതിയിൽ നാശനഷ്ടങ്ങൾ വരുത്തി. വാഹനത്തിന്റെ പുറകുവശത്തെ ചില്ല് പൂർണ്ണമായും തകർത്ത നിലയിലാണ്.
ചൊക്കനാട് ഉൾപ്പെടെയുള്ള മൂന്നാർ മേഖലകളിൽ കാട്ടാനശല്യം നിലവിൽ അതിരൂക്ഷമാണെന്ന് നാട്ടുകാർ ഒന്നടങ്കം കുറ്റപ്പെടുത്തുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരുവിധ സുരക്ഷയുമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. വനംവകുപ്പ് അധികൃതരും പൊലീസും സ്ഥലത്തെത്തി അടിയന്തരമായി ആനകളെ കാട്ടിലേക്ക് തുരത്തണമെന്നും, നിരന്തരം അക്രമിക്കപ്പെടുന്ന റേഷൻ കടയ്ക്കും പ്രദേശത്തെ വാഹനങ്ങൾക്കും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates