തൊടുപുഴ: തൊടുപുഴ നഗരസഭ ചെയർപേഴ്സനെ പദവിയിൽ നിന്ന് പുറത്താക്കാൻ യുഡിഎഫിനുള്ളിൽ സജീവമായി നടന്ന അണിയറ നീക്കങ്ങൾക്ക് താൽക്കാലിക വിരാമം. പദവി ഒഴിഞ്ഞാൽ നഗരസഭ ഭരണവുമായി ബന്ധപ്പെട്ട് നടന്ന അണിയറ നാടകങ്ങൾ ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുമെന്ന ചെയർപേഴ്സൺ സാബിറ ജലീലിന്റെ തുറന്നുപറച്ചിലാണ് യു.ഡി.എഫ് നേതാക്കളെ പ്രതിരോധത്തിലാക്കിയത്. ഇതോടെ രാജി ആവശ്യപ്പെടാനുള്ള നീക്കങ്ങളിൽ നിന്ന് നേതാക്കൾ താൽക്കാലികമായി പിൻവാങ്ങിയതായാണ് സൂചന.അതേസമയം, നഗരസഭയിൽ കോൺഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി കൗൺസിലർമാർ ചേർന്നുള്ള പ്രത്യേക 'പവർ ഗ്രൂപ്പാണ്' ഭരണം നിയന്ത്രിക്കുന്നതെന്ന ഗുരുതര ആരോപണവുമായി സിപിഎം രംഗത്തെത്തി.
യുഡിഎഫ് ധാരണ പ്രകാരം നഗരസഭ അധ്യക്ഷ പദവി ആദ്യഘട്ടത്തിൽ മുസ്ലിം ലീഗിനാണ് നൽകിയതെങ്കിലും തുടക്കം മുതൽ മുന്നണിക്കുള്ളിൽ പോര് രൂക്ഷമാണ്. കോൺഗ്രസിലെയും ലീഗിലെയും ഒരു വിഭാഗം കൗൺസിലർമാർ അധ്യക്ഷ സാബിറ ജലീൽ അടിയന്തരമായി രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. മുന്നണി തീരുമാനങ്ങൾക്ക് ചെയർപേഴ്സൺ വഴങ്ങുന്നില്ലെന്നായിരുന്നു ഇവരുടെ പ്രധാന ആരോപണം. എന്നാൽ, പാർട്ടിയോ മുന്നണിയോ ഔദ്യോഗികമായി തന്റെ രാജി ആവശ്യപ്പെട്ടേക്കും എന്ന ഘട്ടമെത്തിയപ്പോഴാണ്, തന്നെ മാറ്റിയാൽ പലതും വെളിപ്പെടുത്തുമെന്ന നിലപാട് ചെയർപേഴ്സൺ സ്വീകരിച്ചത്. ഇതോടെ ഇവരെ മാറ്റാനുള്ള നീക്കങ്ങൾ തൽക്കാലത്തേക്ക് മരവിപ്പിക്കാൻ യുഡിഎഫ് നേതൃത്വം നിർബന്ധിതരാവുകയായിരുന്നു.
മങ്ങാട്ടുകവലയിലെ ഒരു അനധികൃത നിർമ്മാണം പൊളിച്ചുനീക്കണമെന്ന് ചെയർപേഴ്സണും നഗരസഭയിലെ എൻജിനീയറിങ് വിഭാഗവും തീരുമാനമെടുത്തിരുന്നു. എന്നാൽ ഭരണമുന്നണിക്കുള്ളിലെ ചില കൗൺസിലർമാരുടെ എതിർപ്പ് മൂലം ഈ തീരുമാനം നടപ്പാക്കാൻ സാധിച്ചിട്ടില്ല. നിയമപരമായ ഇത്തരം തീരുമാനങ്ങളുമായി ചെയർപേഴ്സൺ മുന്നോട്ടുപോയതാണ് മുന്നണിക്കകത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചത്. നഗരസഭയിൽ ഭരണം നടത്തുന്നത് ചില ലീഗ്, കോൺഗ്രസ്, ബിജെപി കൗൺസിലർമാർ ചേർന്ന പവർ ഗ്രൂപ്പാണെന്നും ഇവർ തന്നെയാണ് ചെയർപേഴ്സനെ അട്ടിമറിക്കാൻ നോക്കുന്നതെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഫൈസൽ ആരോപിച്ചു.
നിലവിൽ സെക്രട്ടറി അടക്കമുള്ള പ്രധാന ജീവനക്കാരുടെ വലിയ കുറവാണ് തൊടുപുഴ നഗരസഭ നേരിടുന്നത്. ഇതിന് പിന്നാലെ ഭരണകക്ഷിയിൽ അരങ്ങേറുന്ന ആഭ്യന്തര തർക്കങ്ങൾ കൂടിയായപ്പോൾ നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങൾ പൂർണ്ണമായും താറുമാറായിരിക്കുകയാണ്. നഗരസഭയിലെ കടുത്ത ഭരണ സ്തംഭനത്തിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates