കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട കാസർകോട് ചന്തേരയിലെ എംഡിഎംഎ മയക്കുമരുന്ന് കടത്ത് കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. കേസിൽ ലഹരിക്കടത്ത് ശൃംഖലയുടെ മുഖ്യപ്രതികളായ ഘാന സ്വദേശിയും മറ്റൊരു യുവതിയും പൊലീസ് പിടിയിലായി. ഘാന സ്വദേശിയായ വിക്ടർ സാബെ എന്നയാളെ കൊല്ലത്ത് വെച്ചും, ഈ റാക്കറ്റിലെ പ്രധാന കണ്ണിയായ ഗുജറാത്ത് സ്വദേശിനി നിറിയാ ഖാൻ (റിയ) എന്ന യുവതിയെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വെച്ചുമാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂർ റേഞ്ച് ഡിഐജി കെ കാർത്തിക്കിന്റെ മേൽനോട്ടത്തിൽ കാസർകോട് ജില്ലാ പൊലീസ് മേധാവി പി. നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.
കേസിന് അന്താരാഷ്ട്ര തലത്തിലുള്ള ലഹരി മാഫിയകളുമായി നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമായതോടെയാണ് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ പൗരന്മാരിലേക്കും വ്യാപിപ്പിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ നേതാക്കൾക്കൊപ്പം ഫോട്ടോ എടുത്തു എന്നത് കൊണ്ട് ഒരു മയക്കുമരുന്ന് കടത്തുകാരനും രക്ഷപ്പെടാൻ പോകുന്നില്ലെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. നേരത്തെ ചന്തേര മയക്കുമരുന്ന് കേസിൽ പ്രതിയായി പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates