ഇരിട്ടി: ക്ലാസ് മുറിയിൽ അസുഖബാധിതയായി കുഴഞ്ഞുവീണ ആറാം ക്ലാസ് വിദ്യാർഥിനിയോട് മനുഷ്യത്വരഹിതമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന പരാതിയിൽ അധ്യാപികയെ സ്കൂൾ മാനേജ്മെന്റ് താൽക്കാലികമായി ജോലിയിൽ നിന്ന് മാറ്റിനിർത്തി. ഇരിട്ടി കുന്നോത്ത് സെന്റ് ജോസഫ്സ് യുപി സ്കൂളിലെ അധ്യാപിക സിസ്റ്റർ ലിന്റോ ജോസിനെതിരെയാണ് മാനേജ്മെൻറ് അച്ചടക്ക നടപടി സ്വീകരിച്ചത്. സ്കൂളിന്റെ നിയന്ത്രണ ചുമതലയുള്ള തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയാണ് അധ്യാപികയെ സർവീസിൽ നിന്ന് മാറ്റിനിർത്താൻ ഉത്തരവിട്ടത്. സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിക്കാൻ പ്രത്യേക അന്വേഷണ സമിതിയെയും മാനേജ്മെന്റ് നിയോഗിച്ചിട്ടുണ്ട്.
രക്തത്തിലെ സോഡിയം അളവിലെ വ്യതിയാനം കാരണം സ്ഥിരമായി മരുന്ന് കഴിച്ചുവരുന്ന കുട്ടിയാണ് ബുധനാഴ്ച ഉച്ചയോടെ ക്ലാസ് മുറിയിൽ തലകറങ്ങി വീണത്. കുട്ടിയുടെ അസുഖവിവരം സ്കൂൾ അധികൃതർക്ക് നേരത്തെ തന്നെ അറിയാവുന്നതുമായിരുന്നു. കുട്ടി ക്ലാസിൽ കുഴഞ്ഞുവീണ വിവരം സഹപാഠികൾ പ്രധാനാധ്യാപകനെയും ക്ലാസ് ടീച്ചറെയും അറിയിക്കാൻ എത്തിയപ്പോൾ, 'കുട്ടി എന്തുകൊണ്ട് നേരിട്ടെത്തി വിവരം പറഞ്ഞില്ല' എന്ന മനുഷ്യത്വരഹിതമായ മറുപടിയാണ് ക്ലാസ് ടീച്ചർ നൽകിയതെന്ന് കുട്ടികൾ പറയുന്നു.
തുടർന്ന് ക്ലാസിലെത്തിയ സിസ്റ്റർ ലിന്റോ ജോസ്, നിലത്തു കിടക്കുകയായിരുന്ന കുട്ടിയോട് 'നീയിതുവരെ ചത്തില്ലേ' എന്ന് ചോദിച്ചതായും വീണുകിടന്ന കുട്ടിയെ ചവിട്ടിയതായും രക്ഷിതാക്കൾ മാനേജ്മെന്റിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. വിവരമറിഞ്ഞ് രക്ഷിതാക്കൾ സ്കൂളിലെത്തി ചോദ്യം ചെയ്തപ്പോൾ അധ്യാപിക ആരോപണങ്ങൾ പൂർണ്ണമായി നിഷേധിക്കുകയായിരുന്നു. ഇതോടെ രോഷാകുലരായ രക്ഷിതാക്കൾ സംഘടിച്ച് സ്കൂളിലെത്തി ഉപരോധവും പ്രതിഷേധവും സംഘടിപ്പിച്ചു. സിസ്റ്റർ ലിന്റോയെ സർവീസിൽ നിന്ന് പൂർണ്ണമായി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
അധ്യാപിക വിദ്യാർഥിനിയെ ശാരീരികമായി ഉപദ്രവിക്കുകയോ അധിക്ഷേപ പരാമർശങ്ങൾ നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് സ്കൂൾ അധികൃതർ വിശദീകരിക്കുന്നത്. എന്നാൽ അസുഖബാധിതയായി വീണ കുട്ടിയോട് ഒരു അധ്യാപിക കാണിക്കേണ്ട കരുതലോ അനുഭാവപൂർണ്ണമായ സമീപനമോ കാണിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് സിസ്റ്റർ ലിന്റോ ജോസ് മാനേജ്മെന്റിന് മുന്നിൽ സമ്മതിച്ചതായാണ് വിവരം. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് തലശ്ശേരി കോർപ്പറേറ്റ് ഏജൻസി ഇടപെട്ട് അധ്യാപികയെ ചുമതലകളിൽ നിന്ന് നീക്കം ചെയ്തതും ആഭ്യന്തര അന്വേഷണ സമിതിയെ വച്ചതും. അന്വേഷണ സമിതിയുടെ വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും അധ്യാപികയ്ക്കെതിരായ തുടർനടപടികൾ സ്വീകരിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates